Coconut price drop: യുദ്ധം മുറുകുമ്പോൾ തേങ്ങയ്ക്കും പണി കിട്ടി, വില ഇടിവിൽ വലഞ്ഞ് കേരകർഷകർ
Kerala coconut price dropped due to the US-Iran war: യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിലച്ചു. ജർമ്മനി, ഇറ്റലി, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് പോയിരുന്ന മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും പച്ചത്തേങ്ങയുടെയും നീക്കം തടസ്സപ്പെട്ടത് വിപണിയെ ബാധിച്ചു.
വടകര: കേരളത്തിലെ കേര കർഷകർക്ക് ഇരുട്ടടിയായി തേങ്ങ, കൊപ്ര വിലയിൽ വൻ ഇടിവ്. വെറും മാസങ്ങൾക്കുള്ളിൽ ഉണ്ടായ ഈ വിലയിടിവ് കർഷകരെ രണ്ട് വർഷം മുൻപത്തെ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര സാഹചര്യങ്ങളും വിപണിയിലെ ഇടപെടലുകളുമാണ് പെട്ടെന്നുള്ള ഈ തകർച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം നവംബറിൽ പച്ചത്തേങ്ങയ്ക്ക് 7,400 രൂപയായിരുന്നു ക്വിന്റലിന്. ഇപ്പോൾ അത് 4600 രൂപയായി കുറഞ്ഞിട്ടുണ്ട്. കൊപ്രയ്ക്ക് 22,750 രൂപയായിരുന്നത് 15,000 ആയ് കുറഞ്ഞു.
തിരിച്ചടിയായ കാരണങ്ങൾ
വിലയിടിവിന് പിന്നിൽ പ്രധാനമായും മൂന്ന് കാരണങ്ങളാണ് വ്യാപാരികൾ വിലയിരുത്തുന്നത്. അതിൽ പ്രധാനം യുഎസ് – ഇറാൻ യുദ്ധമാണ്. യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിലച്ചു. ജർമ്മനി, ഇറ്റലി, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് പോയിരുന്ന മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും പച്ചത്തേങ്ങയുടെയും നീക്കം തടസ്സപ്പെട്ടത് വിപണിയെ ബാധിച്ചു.
Also Read – ഇനി നഴ്‌സുമാരുടെ മിനിമം വേതനം 25, 450 മുതൽ 30,880 വരെ, കരട് വിജ്ഞാപനമെത്തി
അവധി വ്യാപാരം ആണ് മറ്റൊരു കാരണം. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള വൻകിട വ്യാപാരികൾ ഏജന്റുമാരുടെ സഹായത്തോടെ നടത്തുന്ന അവധി വ്യാപാരം വിപണി വില കൃത്രിമമായി കുറയ്ക്കാൻ കാരണമാകുന്നു. തമിഴ്നാട് തിരഞ്ഞെടുപ്പ് മൂന്നാമത്തെ കാരണമായി വിലയിരു്തപ്പെടുന്നത്. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ വെളിച്ചെണ്ണ വില കുറച്ചുനിർത്താൻ വ്യാപാരികൾ ശ്രമിക്കുന്നതും തിരിച്ചടിയായി.
നിലവിലെ പോക്ക് തുടർന്നാൽ താങ്ങുവിലയേക്കാൾ താഴേക്ക് വില പോകുമോ എന്ന ഭയത്തിലാണ് കർഷകർ. വെളിച്ചെണ്ണ വിലയിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലിറ്ററിന് 450 രൂപ വരെ ഉയർന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ ചില്ലറ വിൽപന വില 290–300 രൂപയായി താഴ്ന്നു. വിപണിയിലെ ഈ അസ്ഥിരത പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.