തുർക്കി സർവകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു; തീരുമാനം രാജ്യസുരക്ഷ പരിഗണിച്ച്
JNU Suspends Agreement with Turkey University: കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ഇരു സർവകലാശാലകളും തമ്മിൽ കരാർ ഒപ്പുവെച്ചത്. 2028 ഫെബ്രുവരി വരെ, മൂന്നു വർഷത്തേക്കായിരുന്നു കരാർ. എന്നാൽ, നിലവിലെ പശ്ചാതലത്തിൽ മൂന്നര മാസത്തിൽ തന്നെ കരാർ റദ്ദായി.
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിൽ തുർക്കി പാകിസ്ഥാനെ പിന്തുണച്ചതിന് പിന്നാലെ തുർക്കിയിലെ ഇനോനു സർവകലാശാലയുമായുള്ള കരാർ റദ്ദാക്കി ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു). ദേശീയ സുരക്ഷ മുൻനിർത്തിയാണ് കരാർ റദ്ദാക്കിയത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ജെഎൻയു ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഒരു പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്.
ദേശീയ സുരക്ഷ മുൻനിർത്തി തുർക്കി സർവകലാശാലയുമായുള്ള കരാർ (എംഒയു) താത്കാലികമായി റദ്ദാക്കിയെന്നാണ് ഡൽഹി സർവകലാശാല എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ജെഎൻയു രാജ്യത്തിനൊപ്പം നിലകൊള്ളുന്നു എന്നും പോസ്റ്റിൽ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ഇരു സർവകലാശാലകളും തമ്മിൽ കരാർ ഒപ്പുവെച്ചത്. 2028 ഫെബ്രുവരി വരെ, മൂന്നു വർഷത്തേക്കായിരുന്നു കരാർ. എന്നാൽ, നിലവിലെ പശ്ചാതലത്തിൽ മൂന്നര മാസത്തിൽ തന്നെ കരാർ റദ്ദായി.
ജെഎൻയു പങ്കുവെച്ച പോസ്റ്റ്:
Due to National Security considerations, the MoU between JNU and Inonu University, Türkiye stands suspended until further notice.
JNU stands with the Nation. #NationFirst @rashtrapatibhvn @VPIndia @narendramodi @PMOIndia @AmitShah @DrSJaishankar @MEAIndia @EduMinOfIndia— Jawaharlal Nehru University (JNU) (@JNU_official_50) May 14, 2025
ALSO READ: പ്ലസ് ടുവിൽ വിജയശതമാനം കൂടുതൽ സയൻസുകാർക്ക്? മുൻ വർഷങ്ങളിലെ ട്രെൻഡ് ഇങ്ങനെ
പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായ ഇന്ത്യയുടെ സൈനിക നടപടിക്കു പിന്നാലെ തുര്‍ക്കിയും അസര്‍ബൈജാനും പരസ്യമായി പാകിസ്ഥാനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യ ലക്ഷ്യമിട്ട് പാകിസ്ഥാൻ തൊടുത്തുവിട്ട ഡ്രോണുകൾ തുർക്കിയുടേതാണെന്നാണ് റിപ്പോർട്ട്. ഇന്ത്യക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ടർക്കിഷ് മാധ്യമമായ ടിആർടി വേൾഡിന്റെ ട്വിറ്റർ അക്കൗണ്ടും ഇന്ത്യയിൽ നിരോധിച്ചു. ടർക്കിഷ് ഉത്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കണമെന്ന ആവശ്യവും രാജ്യത്ത് ഉയരുന്നുണ്ട്.
കൂടാതെ, ഇന്ത്യൻ വിനോദ സഞ്ചാരികൾ വൻതോതിൽ തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള യാത്രകൾ റദ്ദാക്കിയിരുന്നു. ഫ്ളൈറ്റ്-ഹോട്ടൽ ബുക്കിങ്ങുകൾ റദ്ദാക്കിയതായി യാത്രാ പ്ലാറ്റ്ഫോമായ ഈസ്മൈട്രിപ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഏകദേശം 2,500 മുതൽ 3,000 കോടി രൂപയുടെ വരെ നഷ്‌ടമാണ് തുർക്കിക്ക് ഇതുവഴി ഉണ്ടാവുക.