KEAM Rank List 2025 : മന്ത്രി ഉറപ്പ് പറഞ്ഞിട്ടും കീം റാങ്ക് ലിസ്റ്റ് വൈകുന്നു; കാരണം മുഖ്യമന്ത്രിയുടെ ഓഫീസ്?
KEAM 2025 Rank List Date Updates : ജൂൺ 26നുള്ളിൽ ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നേരത്തെ പറഞ്ഞത്. എന്നാൽ ആ ഉറപ്പ് ഇപ്പോൾ പാഴായി.
തിരുവനന്തപുരം : പ്ലസ് ടു ഫലം പ്രഖ്യാപിച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും കീം റാങ്ക് ലിസ്റ്റിൻ്റെ കാര്യത്തിൽ ഇതുവരെ ഒരു വ്യക്തത നൽകാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞിട്ടില്ല. രണ്ടാഴ്ചകൾക്ക് മുമ്പ് പ്ലസ് ടു മാർക്ക് ഏകീകരണത്തിനായി നടപടികൾ പ്രവേശന പരീക്ഷ കമ്മീഷ്ണർ പൂർത്തിയാക്കിയിരുന്നു. ഇന്നാൽ കഴിഞ്ഞ പ്ലസ് ടുവിലെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് (പിസിഎം) എന്നീ വിഷയങ്ങളുടെ സ്കോർ ചേർക്കാനുള്ള വിൻഡോ വീണ്ടും തുറന്നതായി പ്രവേശന പരീക്ഷ കമ്മീഷണറേറ്റ് അറിയിപ്പ് ഇറക്കി. ഇന്ന് ജൂൺ 28-ാം തീയതി രാത്രി 11.59 വരെയാണ് മാർക്ക് സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്. ഈ അറിയിപ്പും കൂടി എത്തിയതോടെ കീം റാങ്ക് ലിസ്റ്റ് ഈ മാസം (ജൂൺ) പുറപ്പെടുവിക്കില്ല എന്ന കാര്യത്തിൽ തീരുമാനമായി.
പാഴായി പോയ മന്ത്രിയുടെ ഉറപ്പ്
ജൂൺ 24ന് രണ്ട് ദിവസത്തിനുള്ളിൽ കീം റാങ്ക് പട്ടിക പുറപ്പെടുവിക്കുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉറപ്പ് നൽകിയിരുന്നു. മന്ത്രി നൽകിയ ഉറപ്പ് കഴിഞ്ഞും രണ്ട് ദിവസം പിന്നിട്ടിട്ടും റാങ്ക് പട്ടിക എന്ന് പുറപ്പെടുവിക്കുമെന്ന കാര്യത്തിൽ ഇനിയും ധാരണയില്ല. ഏപ്രിലിൽ നടന്ന കീം പരീക്ഷയുടെ സ്കോർ മെയ് 14നാണ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ ഹയർ സക്കൻഡറി ഫലം മെയ് 22ന് പുറപ്പെടുവിക്കുകയും ചെയ്തു. അതിന് മുമ്പ് സിബിഎസ്ഇ ഫലവും വന്നിരുന്നു. എന്നാൽ കീമിൻ്റെ റാങ്ക് പട്ടിക മാത്രം വന്നില്ല.
കീ റാങ്ക് ലിസ്റ്റ് വൈകാൻ കാരണം മുഖ്യമന്ത്രിയുടെ ഓഫീസോ?
കീം സ്കോറും, പ്ലസ് ടു പിസിഎം (ഫിസിക്സ്, കെമെസ്ട്രി, മാത്തമാറ്റിക്സ്) മാർക്കുകളുടെ ഏകീകരണത്തിന് ശേഷമാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ഏകീകരണത്തിനുള്ള മാനദണ്ഡം നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും തീരുമാനം വൈകുന്നത് കൊണ്ടാണ് കീം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകുന്നത്. കീം സ്കോർ ഏകീകരണത്തിനുള്ള മാനദണ്ഡത്തിന് തീരുമാകാതെ വരുന്നതോടെയാണ് പ്രവേശന പരീക്ഷ കമ്മീഷണർക്ക് തുടർനടപടികൾ സ്വീകരിക്കാനാകാത്തത്.
പതിനായിരക്കണക്കിന് വിദ്യാർഥികളുടെ ഭാവി ത്രിശങ്കുവിൽ
ജെഇഇ, നീറ്റ് ഉൾപ്പെടെയുള്ള ദേശീയതലത്തിലുള്ള എൻട്രെൻസ് പരീക്ഷകളുടെ ഫലം പുറപ്പെടുവിച്ചിട്ട് ദിവസങ്ങളായി. എന്നാൽ കേരളത്തിൽ നിന്നുള്ള പ്രവേശനപരീക്ഷയുടെ ഫലം വരാത്തത് പരീക്ഷ എഴുതിയ പതിനായിരക്കണക്കിന് വിദ്യാർഥികളിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. തങ്ങളുടെ ഭാവി എന്താകണമെന്ന് തീരുമാനം എടുക്കാൻ സർക്കാർതലത്തിലുള്ള ചുവപ്പ്നാട വിലങ്ങുതടയായിരിക്കുകയാണ്. ഇത് വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായിട്ടുള്ള കോളേജ് പ്രവേശനത്തെയാണ് ബാധിക്കുക.