Kerala Plus One Admission 2025: പ്ലസ് വൺ പ്രവേശനം; ഇന്ന് വൈകിട്ട് വരെ അപേക്ഷിക്കാം, ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് വ്യാഴാഴ്ച
Kerala Plus One Supplementary Allotment 2025: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 57,920 സീറ്റാണ് ഏകജാലകം വഴിയുള്ള പൊതുമെറിറ്റിൽ സപ്ലിമെന്ററി അലോട്‌മെന്റിനായുള്ളത്. സീറ്റിന്റെ എണ്ണത്തിനൊപ്പം അപേക്ഷ ലഭിക്കാനിടയില്ലെന്നാണ് അധികൃതർ പറയുന്നത്. സ്റ്റേറ്റ് സിലബസിൽ നിന്നുള്ള 42,883 പേരാണ് സപ്ലിമെന്ററി അലോട്‌മെന്റിനായി അപേക്ഷിച്ചത്.
തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിനായി വിദ്യാർത്ഥികൾക്ക് ഇന്ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. ജൂലൈ മൂന്ന് വ്യാഴാഴ്ച രാത്രിയോടെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ വെള്ളി, ശനി ദിവസങ്ങളിൽ പ്രവേശന നടപടികൾ പൂർത്തിയാക്കാനാകും. കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. ആദ്യ ദിനം ലഭിച്ചത് 45,592 അപേക്ഷകളാണ്.
ഇതിൽ അപേക്ഷ പുതുക്കിയവരും പുതിയ അപേക്ഷകരും ഉൾപ്പെടും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 57,920 സീറ്റാണ് ഏകജാലകം വഴിയുള്ള പൊതുമെറിറ്റിൽ സപ്ലിമെന്ററി അലോട്‌മെന്റിനായുള്ളത്. സീറ്റിന്റെ എണ്ണത്തിനൊപ്പം അപേക്ഷ ലഭിക്കാനിടയില്ലെന്നാണ് അധികൃതർ പറയുന്നത്. സ്റ്റേറ്റ് സിലബസിൽ നിന്നുള്ള 42,883 പേരാണ് സപ്ലിമെന്ററി അലോട്‌മെന്റിനായി അപേക്ഷിച്ചത്.
സിബിഎസ്ഇയിൽ നിന്നുള്ളവരുടെ 1,428 അപേക്ഷകളും ഐസിഎസ്ഇ സിലബസിൽ നിന്നുള്ള 120 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. 1,161 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് പത്താംക്ലാസ് യോഗ്യതനേടിയ വിദ്യാർത്ഥികളാണ്. സംസ്ഥാനത്ത് മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം അപേക്ഷകരുള്ളത്. 11,233 എണ്ണം.
അതേസമയം, മലപ്പുറം ജില്ലയിൽ 8,703 സീറ്റാണ് മെറിറ്റിൽ അവശേഷിക്കുന്നത്. മറ്റു ജില്ലകളിൽ, തിരുവനന്തപുരം ജില്ലയിൽ ലഭിച്ച അപേക്ഷ 1,553 (ഒഴിവ്- 4,321), കൊല്ലം ജില്ലയിൽ ലഭിച്ച അപേക്ഷ 1,404 (ഒഴിവ്- 4,485), പത്തനംതിട്ട ജില്ലയിൽ ലഭിച്ച അപേക്ഷ 250 (ഒഴിവ്- 3,234), ആലപ്പുഴ ജില്ലയിൽ ലഭിച്ച അപേക്ഷ 1,234 (ഒഴിവ്- 4,000), കോട്ടയം ജില്ലയിൽ ലഭിച്ച അപേക്ഷ 1,205 (ഒഴിവ്- 3,354), ഇടുക്കി ജില്ലയിൽ ലഭിച്ച അപേക്ഷ 940 (ഒഴിവ്- 2,062), എറണാകുളം ജില്ലയിൽ ലഭിച്ച അപേക്ഷ 3,056 (ഒഴിവ്- 5,137), തൃശ്ശൂർ ജില്ലയിൽ ലഭിച്ച അപേക്ഷ 3,989 (ഒഴിവ്- 4,896), പാലക്കാട് ജില്ലയിൽ ലഭിച്ച അപേക്ഷ 7,197 (ഒഴിവ്- 3,850), കോഴിക്കോട് ജില്ലയിൽ ലഭിച്ച അപേക്ഷ 6,400 (ഒഴിവ്- 5,352), വയനാട് ജില്ലയിൽ ലഭിച്ച അപേക്ഷ 937 (ഒഴിവ്- 1,550), കണ്ണൂർ ജില്ലയിൽ ലഭിച്ച അപേക്ഷ 4,337 (ഒഴിവ്- 4,486), കാസർകോട് ജില്ലയിൽ ലഭിച്ച അപേക്ഷ 1,887 (ഒഴിവ്- 2,490).