Kerala SSLC Exam 2026 Date: ഇനി പഠിക്കാം, എസ്. എസ്. എൽ. സി പരീക്ഷാ തിയതി പ്രഖ്യാപിച്ചു
Kerala SSLC, Plus Two Exam Date and Time Table declared: പരീക്ഷകൾക്ക് ശേഷം മൂല്യനിർണയം ഏപ്രിൽ 7 മുതൽ 25 വരെ നടക്കും. എസ്.എസ്.എൽ.സി.യുടെ ഫലപ്രഖ്യാപനം 2026 മെയ് 08 ന് നടത്താനാണ് ലക്ഷ്യമിടുന്നത്.

Sslc , Plus 2 Exam Date
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർഥികൾ കാത്തിരുന്ന 2026-ലെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷാ തീയതികൾ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. അടുത്ത വർഷത്തെ പൊതുപരീക്ഷകൾ മാർച്ച് ആദ്യവാരം ആരംഭിച്ച് മാർച്ചവസാനത്തോടെ പൂർത്തിയാകുന്ന രീതിയിലാണ് സമയക്രമം ക്രമീകരിച്ചിരിക്കുന്നത്.
എസ്.എസ്.എൽ.സി പരീക്ഷ
മാർച്ച് 5 ന് ആരംഭിച്ച് മാർച്ച് 30 ന് എസ്.എസ്.എൽ.സി പരീക്ഷ അവസാനിക്കും. പരീക്ഷകൾ രാവിലെ 9.30 ന് തുടങ്ങും. പരീക്ഷകൾക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷകൾ ഫെബ്രുവരി 16 മുതൽ 20 വരെ നടക്കും. ഐ.ടി., മോഡൽ പരീക്ഷകൾ ജനുവരി 12 മുതൽ 22 വരെ നടക്കും. എസ്.എസ്.എൽ.സി.യുടെ ഐ.ടി. പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 2 മുതൽ 13 വരെയാണ് നടത്തുക.
പരീക്ഷകൾക്ക് ശേഷം മൂല്യനിർണയം ഏപ്രിൽ 7 മുതൽ 25 വരെ നടക്കും. എസ്.എസ്.എൽ.സി.യുടെ ഫലപ്രഖ്യാപനം 2026 മെയ് 08 ന് നടത്താനാണ് ലക്ഷ്യമിടുന്നത്. ഈ വർഷം ഏകദേശം 4.25 ലക്ഷം കുട്ടികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. ഗൾഫ്, ലക്ഷദ്വീപ് എന്നിവ ഉൾപ്പെടെ 3000 കേന്ദ്രങ്ങളാണ് പരീക്ഷക്കായി ഒരുക്കുന്നത്. പരീക്ഷാഫീസും അപേക്ഷയും പിഴ കൂടാതെ ഒടുക്കാനുള്ള അവസാന തീയതി 2025 നവംബർ 19 ആണ്. പിഴയോടു കൂടി നവംബർ 26 വരെ അപേക്ഷ സ്വീകരിക്കും.
ഹയർസെക്കൻഡറി പരീക്ഷകൾ
ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി (VHSE) രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 6 മുതൽ 28 വരെ നടക്കും. ഈ പരീക്ഷകൾ രാവിലെ 9.30 നാണ് ആരംഭിക്കുക. അതേസമയം, ഒന്നാം വർഷ പരീക്ഷകൾ മാർച്ച് 5 മുതൽ 27 വരെ നടക്കും, ഇത് ഉച്ചയ്ക്ക് ശേഷം 1.30 നാണ് തുടങ്ങുക. വെള്ളിയാഴ്ചകളിലെ പരീക്ഷകൾ രാവിലെ 9.15 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്.
രണ്ടാം വർഷ വിദ്യാർഥികളുടെ പ്രായോഗിക പരീക്ഷകൾ ജനുവരി 22 ന് ആരംഭിക്കും. ഒന്നാം വർഷ, രണ്ടാം വർഷ പരീക്ഷകൾക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷകൾ ഫെബ്രുവരി 16 മുതൽ 26 വരെ നടക്കും. ഫൈനില്ലാതെ പരീക്ഷയ്ക്ക് ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി 2025 നവംബർ 7 ആണ്. ഫൈനോടു കൂടി നവംബർ 13 വരേയും, സൂപ്പർ ഫൈനോടു കൂടി നവംബർ 25 വരേയും ഫീസ് ഒടുക്കാം.
ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളിലായി ഏകദേശം 9 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൾഫ്, ലക്ഷദ്വീപ് ഉൾപ്പെടെ 2000 പരീക്ഷാ കേന്ദ്രങ്ങളാണ് ഇതിനായി സജ്ജമാക്കുക.