Amir Khan: ‘കൂലി ചെയ്തത് വലിയ തെറ്റ്, ഇത്ര ട്രോള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല’; ഇനി ആവർത്തിക്കില്ലെന്ന് ആമിർ ഖാൻ
Aamir Khan Says Doing Coolie Was a Big Mistake: 'കൂലി' ചെയ്തത് വലിയ തെറ്റായിരുന്നുവെന്നും തനിക്ക് അതിൽ കുറ്റബോധം ഉണ്ടെന്നുമാണ് ആമിർ ഖാൻ പറയുന്നത്.

ആമിർ ഖാൻ
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘കൂലി’. ബോക്സ്ഓഫീസിൽ 500 കോടിക്ക് മുകളിൽ നേടിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിലും പ്രദർശനം ആരംഭിച്ചു. ഇതിന് പിന്നാലെ സിനിമയ്ക്ക് നിരവധി ട്രോളുകളാണ് ഏറ്റുവാങ്ങേണ്ടി വരുന്നത്. സിനിമയിലെ ക്ലൈമാക്സ് രംഗമാണ് കൂടുതൽ വിമർശിക്കപ്പെടുന്നത്. ഇതോടെ, ആമിർ ഖാൻ ‘കൂലി’യെ തള്ളിപറഞ്ഞുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
‘ബോളി ബസ്’ എന്ന മീഡിയയ്ക്ക് ആമിർ ഖാൻ നൽകിയ അഭിമുഖമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘കൂലി’ ചെയ്തത് വലിയ തെറ്റായിരുന്നുവെന്നും തനിക്ക് അതിൽ കുറ്റബോധം ഉണ്ടെന്നുമാണ് ആമിർ ഖാൻ പറയുന്നത്. രജനീകാന്തിന് വേണ്ടിയാണ് താൻ സിനിമയിൽ അതിഥി വേഷം ചെയ്യാൻ തയ്യാറായതെന്നും സത്യത്തിൽ തന്റെ കഥാപാത്രം എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല എന്നും ആമിർ ഖാൻ കൂട്ടിച്ചേർത്തു. നടന്നു വന്നു ഒന്നുരണ്ടു ഡയലോഗുകൾ പറഞ്ഞ് അപ്രത്യക്ഷനായത് പോലെയാണ് തോന്നിയത്. ഒരു അർത്ഥവുമില്ല. വളരെ മോശമായി എഴുതിയ കഥാപാത്രമാണെന്നും നടൻ പറഞ്ഞു.
ഫൈനൽ പ്രോഡക്റ്റ് രസകരമായിരിക്കും എന്നാണ് കരുതിയത്, എന്നാൽ അതുണ്ടായില്ല. ഇത്രയും ട്രോളുകൾ നേരിടേണ്ടി വരുമെന്ന് കരുതിയില്ല. എന്തുകൊണ്ടാണ് ആളുകൾ നിരാശരായതെന്ന് താൻ മനസിലാക്കുന്നുവെന്നും ഭാവിയിൽ കൂടുതൽ ശ്രദ്ധിക്കുമെന്നും ആമിർ ഖാൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ ആർട്ടിക്കിൾ വ്യാജമാണോ എന്ന സംശയവും ആരാധകർ ഉന്നയിക്കുന്നുണ്ട്.
ലേഖനത്തിന്റെ പൂർണരൂപം:
#AmirKhan About #Coolie !! pic.twitter.com/sXDWHeeI53
— Unni Rajendran (@unnirajendran_) September 12, 2025
ALSO READ: നടി ദിഷാ പഠാണിയുടെ വീടിനുനേരെ വെടിവെപ്പ്, പിന്നില്‍ ഗോൾഡി ബ്രാർ സംഘം
ഇന്ത്യയിൽ നിന്ന് മാത്രം ‘കൂലി’ നേടിയത് 235 കോടി രൂപയാണ്. ആദ്യ ദിനവും തന്നെ ചിത്രം ആഗോളതലത്തിൽ 151 കോടി നേടിയിരുന്നു. ഒരു തമിഴ സിനിമ ആഗോള തലത്തിൽ നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ കൂടിയാണിത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ‘കൂലി’ നിർമിച്ചത്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിച്ചപ്പോൾ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് ഫിലോമിൻ രാജാണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.