AMMA Family Meet: ‘നീ ഗതികിട്ടാതെ നരകിക്കും, പുഴുത്ത് ചാകും’; ‘അമ്മ’യിൽ നടിമാരുടെ വാക്‌പോര്
AMMA Family Meet Controversy: കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ‘അമ്മ’യുടെ കുടുംബസംഗമത്തിലെ പരിപാടികളെ ചൊല്ലിയുള്ള തർക്കമാണെന്നാണ് സൂചന.

നീന കുറുപ്പ്, ലക്ഷ്മി പ്രിയ
മലയാളചലച്ചിത്ര സംഘടനയായ അമ്മയുടെ കുടുംബസംഗമത്തിന്റെ നടത്തിപ്പിനെ ചൊല്ലി നടിമാരുടെ വാക്‌പോര്. വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയുടേയും എക്സിക്യൂട്ടിവ് അംഗം നീന കുറുപ്പിന്റെയുമെന്ന് സംശയിക്കുന്ന ശബ്ദസന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഇരുവരും പരസ്പരം വെല്ലുവിളിക്കുന്നതും ശാപവാക്കുകൾ പറയുന്നതുമായ ശബ്ദസന്ദേശങ്ങളാണ് പുറത്ത് വന്നത്. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ‘അമ്മ’യുടെ കുടുംബസംഗമത്തിലെ പരിപാടികളെ ചൊല്ലിയുള്ള തർക്കമാണെന്നാണ് സൂചന.
കുടുംബസംഗമത്തിനിടെ ലക്ഷ്മിപ്രിയ കോഡിനേറ്റ് ചെയ്ത പ്രോഗ്രാമിൽ ഒരു കുട്ടിയെ സ്റ്റേജിൽ കയറാൻ നീന അനുവദിച്ചില്ല എന്ന തർക്കമാണ് വാക്പോരിൽ കലാശിച്ചത്. തന്റെ അമ്മയുടെ പെരുമാറ്റവും സൗന്ദര്യവും കണ്ട് പഠിക്കാൻ ലക്ഷ്മിപ്രിയ പറയുന്നതും നീനയുടെ അഭിനയശേഷിയെയും സൗന്ദര്യത്തെയും പരിഹസിക്കുന്നതും ശബ്ദരേഖയിൽ കേൾക്കാം.
‘നീ ഗതികിട്ടാതെ നരകിക്കും, പുഴുത്ത് ചാകും തുടങ്ങിയ ശാപവാക്കുകളും അധിക്ഷേപങ്ങളും നിറഞ്ഞ ഓഡിയോ സന്ദേശങ്ങളാണ് ലക്ഷ്മിപ്രിയ ആഭ്യന്തര ഗ്രൂപ്പിലിട്ടത്. നീനാ കുറുപ്പേ, മാഡം നിങ്ങൾ എത്ര വലിയ സ്ത്രീ ആണെങ്കിലും നിങ്ങൾക്ക് ഒരുപാട് പേരുടെ ശാപം ഉണ്ടാകും കേട്ടോ. ഇതിന്റെ പേരിൽ എന്ത് പറഞ്ഞാലും എനിക്ക് ഒരു പുല്ലുമില്ല.
ALSO READ: ‘നിഖില വിമല്‍ മികച്ച നടി; ആടു പോലൊരു സിനിമയില്‍ അത്തരമൊരു ഡാന്‍സ് കളിപ്പിക്കുമെന്ന് തോന്നുന്നുണ്ടോ?’
ഞങ്ങളുടെ ഡാൻസ് കഴിഞ്ഞ് എത്ര സമയം കഴിഞ്ഞാണ് നിങ്ങളുടെ ഫാഷൻ ഷോ ഉള്ളത്. എനിക്കറിയാലോ, ഞാൻ ഇതിനകത്തുള്ള ഒരു കോർഡിനേറ്റർ തന്നെയല്ലേ. കോസ്റ്റ്യൂം ഇട്ടു നിന്ന ഒരു കൊച്ചിനെ സ്റ്റേജിൽ കയറാൻ നിങ്ങൾ സമ്മതിച്ചിട്ടില്ല. എന്നിട്ട് എന്തായി എന്തെങ്കിലും ഒരു കാര്യത്തിൽ മാന്യമായി സ്റ്റേജിൽ കയറാനോ വിളക്ക് കത്തിക്കുന്നിടത്ത് നിൽക്കാനോ, ലാലേട്ടനെ ആദരിക്കുന്നിടത്ത് നിൽക്കാനോ നിങ്ങൾക്ക് കഴിഞ്ഞോ?’ എന്നിങ്ങനെ ശബ്ദരേഖ നീളുന്നു.
അതേസമയം, ലക്ഷ്മിപ്രിയയുടെ ഈ പ്രതികരണം അതിരുവിട്ടതാണെന്നും സംഘടനയുടെ അന്തസ്സിന് ചേരാത്തതാണെന്നും ചൂണ്ടിക്കാട്ടി നീന കുറുപ്പും രംഗത്തെത്തി. ‘ലക്ഷ്മി ഇപ്പോൾ പറഞ്ഞ കാര്യങ്ങളെല്ലാം ‘അമ്മ’ എന്ന സംഘടനയുടെ അന്തസ്സിന് ചേരാത്തതാണ്. മറുഭാഗത്ത് എന്ത് പ്രശ്നമുണ്ടായിട്ടുണ്ടെങ്കിലും അത് ഒരു പരാതിയായി എഴുതി നൽകുകയാണ് വേണ്ടത്. അല്ലെങ്കിൽ ആ പരാതി ഈ ഗ്രൂപ്പിൽ ഇത്തരത്തിലല്ല അവതരിപ്പിക്കേണ്ടതെന്നും’ നീന കുറുപ്പ് പറഞ്ഞു.