AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Biju Kuttan: മരിക്കുന്നതിനെ കുറിച്ച് പോലും ചിന്തിച്ചു, ഒടുവിൽ ആ ചേട്ടനെ കണ്ടു

Biju Kuttan Meets Viral Man in Vishu Fall Video: വിഷുവിന് പടക്കത്തിന് തിരികൊളുത്തി ഒടുന്നതിനിടയിൽ കാൽ തെറ്റി വീണ ഒരു അച്ഛന്റെ വീഡിയോ കണ്ട് ആർത്ത് ചിരിച്ചവർ ഏറെയാണ്. എന്നാൽ വാഴ 2 കണ്ടവർ ഇനിയൊരിക്കൽ കൂടി ആ വിഡിയോ കാണുമ്പോൾ ചിരിക്കില്ല, പകരം വേദനയാണ് നിറയ്ക്കുന്നത്. അന്നത്തെ ആ വൈറൽ ചേട്ടനെ കാണാൻ തനിക്ക് ആ​ഗ്രഹമുണ്ടെന്ന് ബിജുകുട്ടൻ അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ, അത് സാധിച്ചിരിക്കുകയാണ്.

Biju Kuttan: മരിക്കുന്നതിനെ കുറിച്ച് പോലും ചിന്തിച്ചു, ഒടുവിൽ ആ ചേട്ടനെ കണ്ടു
Biju Kuttan
Nithya Vinu
Nithya Vinu | Updated On: 15 Apr 2026 | 12:55 PM

വാഴ 2 തിയറ്ററിലെത്തിയതിന് പിന്നാലെ പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് ഒരു വിഷു വീഡിയോയാണ്. സിനിമയിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വിഡിയോയുടെ റിക്രിയേഷനുണ്ട്. വിഷുവിന് പടക്കത്തിന് തിരികൊളുത്തി ഒടുന്നതിനിടയിൽ കാൽ തെറ്റി വീണ ഒരു അച്ഛന്റെ വീഡിയോ കണ്ട് ആർത്ത് ചിരിച്ചവർ ഏറെയാണ്. എന്നാൽ വാഴ 2 കണ്ടവർ ഇനിയൊരിക്കൽ കൂടി ആ വിഡിയോ കാണുമ്പോൾ ചിരിക്കില്ല, പകരം വേദനയാണ് നിറയ്ക്കുന്നത്.

അന്നത്തെ ആ വൈറൽ ചേട്ടനെ കാണാൻ തനിക്ക് ആ​ഗ്രഹമുണ്ടെന്ന് ബിജുകുട്ടൻ അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ, അത് സാധിച്ചിരിക്കുകയാണ്. താരം പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയുടെ കൂട്ടുകാരിയും മകളും എന്നെ കാണാൻ വീട്ടിൽ വന്നിരുന്നുവെന്ന് ബിജു കുട്ടൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

വാഴ 2 സിനിമ കണ്ടെന്നും, കണ്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ആ വീഴ്ചയ്ക്ക് അപ്പുറത്തേക്ക് അയാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യം അതേപോലെ ഞങ്ങൾ സിനിമയിൽ ചെയ്തുവച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ തനിക്ക് അത്ഭുതം തോന്നിയെന്നും ബിജുകുട്ടൻ കുറിച്ചു.

ALSO READ: ദ്രൗപതി മുർമുവിനും നരേന്ദ്ര മോദിജിക്കും നന്ദി, അഭിനന്ദനങ്ങൾ അച്ഛാ…. കൃഷ്ണകുമാറിനു ആശംസകൾ നേർന്ന് അഹാന

ബിജുകുട്ടന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

വാഴ 2 സിനിമ കണ്ടിട്ടുള്ള എല്ലാ മലയാളികളും ഒരേപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ ഒരു വിഷു ദിവസം പടക്കം പൊട്ടിച്ച് റോഡിൽ വീഴുന്ന ആ ചേട്ടൻ ആരാണ്, എവിടെയാണ്, എന്തു സംഭവിച്ചു എന്നൊക്കെ. ഈ സിനിമയുടെ എഴുത്തുകാരൻ വിപിൻദാസിനും ഇതിന്റെ സംവിധായകൻ സവിനും സോഷ്യൽ മീഡിയയ്ക്കും നമുക്ക് ആർക്കും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയുടെ കൂട്ടുകാരിയും മകളും എന്നെ കാണാൻ വീട്ടിൽ വന്നിരുന്നു. വാഴ 2 സിനിമ കണ്ടെന്നും, കണ്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നിയെന്നും പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്.

ആ വീഴ്ചയ്ക്ക് അപ്പുറത്തേക്ക് അയാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യം അതേപോലെ ഞങ്ങൾ സിനിമയിൽ ചെയ്തുവച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി.
‘എന്റെ മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അനിയൻ തന്നെ എടുത്തു പോസ്റ്റ് ചെയ്ത വീഡിയോ ആണ് അത്. അന്ന് ഞാൻ വീഴുന്നത് കണ്ട എൻ്റെ മകൻ എനിക്കെന്തോ ആപത്ത് സംഭവിച്ചു എന്നു കരുതി പൊട്ടി കരഞ്ഞുകൊണ്ട് ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു, എന്നെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി, അത്രയും സങ്കടത്തോടെ എന്റെ മകനെ ഞാൻ അതുവരെ കണ്ടിട്ടില്ല.

പിന്നീട് ഈ വീഡിയോ വൈറലായി, ആ വീഡിയോ പോസ്റ്റ് ചെയ്തയാൾ മനസ്സിൽ പോലും വിചാരിക്കാത്ത രീതിയിൽ അത് ആളുകളിലേക്ക് എത്തി. എല്ലായിടത്തും ആ വീഡിയോ കാണുമ്പോൾ വിഷമം ആണ് തോന്നിയിരുന്നത്. ഒരു ഫങ്ക്ഷന് പോകാനും, ആളുകളെ അഭിമുഖീകരിക്കാനും ഒക്കെ മടിയായിരുന്നു. ആ വീഡിയോ കണ്ട ആളുകൾ ചേട്ടൻ മദ്യപിച്ചിട്ടുണ്ടായിരുന്നോ, പടക്കം ഇത്ര പേടിയാണോ എന്നൊക്കെ ചോദിക്കുമ്പോൾ ശരിക്കും വിഷമം തോന്നിയിരുന്നു. മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ട്. എല്ലാ വിഷുക്കാലം വരുമ്പോഴും ആ വീഡിയോയെ പറ്റിയുള്ള ഓർമ വല്ലാത്ത മാനസികബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.

സിനിമയിലെ പാട്ട് റിലീസ് ആയപ്പോൾ, അതിലെ പടക്കം പൊട്ടിക്കുന്ന സീൻ കണ്ട് അത് ആളുകൾക്ക് ഒരു ഓർമപ്പെടുത്തൽ ആവുമെന്നും കൂടുതൽ ആളുകൾ ഇത് അറിയുമെന്നും ഞാൻ പേടിച്ചു. പക്ഷേ സിനിമ കണ്ടിറങ്ങിയ എൻ്റെ മകൻ അവന്റെ ജോലി സ്ഥലത്തുനിന്നും എന്നെ വിളിച്ച് അച്ഛനും അമ്മയും എന്തായാലും സിനിമ പോയി കാണണം എന്ന് പറഞ്ഞു.
സിനിമ കണ്ടതിനുശേഷം വളരെ സന്തോഷത്തിലാണ്, ഇത്ര കാലം ഉണ്ടായ പേടിയും ടെൻഷനുമെല്ലാം പെട്ടെന്ന് പോയ പോലെ. ആ വിഡിയോയിലൂടെ ആളുകൾ കണ്ടതിന് അപ്പുറത്തേക്ക് അവിടെ സംഭവിച്ചത് അതേപോലെ സ്ക്രീനിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷവും ആശ്വാസവും തോന്നി.’

ഒരുപാട് സന്തോഷത്തോടെ കണ്ണ് നിറഞ്ഞാണ് അദ്ദേഹം എന്നോട് സംസാരിച്ച് തീർത്തത്.
തൻറെ ജീവിതം പകർത്തി വെച്ചതുപോലെയാണ് സിനിമ കണ്ടപ്പോൾ തോന്നിയതെന്നും അതെങ്ങനെയാണെന്നും ചേട്ടൻ എന്നോട് ചോദിച്ചു. അത് ചേട്ടനെ പോലെ തന്നെ എനിക്കും അറിയില്ല ഞാൻ രണ്ടുമൂന്നു ഇന്റർവ്യൂവിൽ പറഞ്ഞതുപോലെ അത് വിപിൻദാസിന്റെയും സവിന്റെയും ഒരു മാജിക് തന്നെയാണ്. ദയവ് ചെയ്ത് ഇത് വായിക്കുന്ന ആരും ഇനി ആ ചേട്ടൻ ആരാണെന്ന് അന്വേഷിച്ച് പോവുകയോ അവരുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറാനോ ശ്രമിക്കരുത്. ചേട്ടൻ ഇനിയെന്നും സന്തോഷമായി ഇരിക്കട്ടെ.
ഒരിക്കൽകൂടി എല്ലാവർക്കും വിഷു ആശംസകൾ നേരുന്നു.

Follow Us