Binu Pappu: ‘കഴുത്തിന് പിടിച്ച് പൊക്കിക്കോയെന്ന് അവള്‍ പറഞ്ഞു, ഏറ്റവും ടെന്‍ഷനടിച്ചത് അപ്പോഴായിരുന്നു’: ബിനു പപ്പു
Binu Pappu About Investigation Scene in Thudarum: 'തുടരും' സിനിമയിൽ ശോഭനയെയും വർഷിണിയെയും ചോദ്യം ചെയ്യുന്ന രംഗം വളരെ ടെൻഷനോടെയാണ് ചെയ്തതെന്ന് ബിനു പപ്പു പറയുന്നു.

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് ‘തുടരും’. ഏപ്രിൽ 25ന് തീയേറ്ററുകളിൽ എത്തിയ ചിത്രം റെക്കോർഡുകൾ തിരുത്തി മുന്നേറുകയാണ്. സിനിമയിൽ നടൻ ബിനു പപ്പുവും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരം. ചിത്രത്തിൽ ശോഭനയെയും വർഷിണിയെയും ചോദ്യം ചെയ്യുന്ന രംഗം വളരെ ടെൻഷനോടെയാണ് ചെയ്തതെന്ന് ബിനു പപ്പു പറയുന്നു.
സിനിമയിൽ മോഹൻലാലിൻറെ മകളായി അഭിനയിച്ച അമൃത വർഷിണിയെ ചോദ്യം ചെയ്യുമ്പോൾ കവിളിൽ പിടിച്ച് പൊക്കുന്ന ഒരു സീൻ ഉണ്ടെന്നും, അത് ചെയ്യുമ്പോൾ തനിക്ക് ടെൻഷനുണ്ടായിരുന്നെന്നും ബിനു പപ്പു പറയുന്നു. എന്നാൽ, കവിളിൽ പിടിക്കുന്നതിന് പകരം കഴുത്തിന് പിടിച്ചോ എന്ന് അമൃത വർഷിണി തന്നോട് പറഞ്ഞതായും അത് കേട്ട് താൻ ചൂടായെന്നും നടൻ കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയ എന്റർടൈന്മെന്റ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബിനു പപ്പു.
” തുടരും സിനിമയിൽ ഏറ്റവും ടെൻഷനടിച്ച സീനായിരുന്നു പൊലീസ് സ്റ്റേഷനിൽ ശോഭന മാമിനെയും അമൃതയെയും ചോദ്യം ചെയ്യുന്ന സീൻ. ചുമ്മാ ചോദ്യം ചെയ്യുകയല്ലലോ. അവരെ പരമാവധി ദ്രോഹിക്കുകയാണ്. ആ സീനിൽ ഞാൻ ശോഭന മാമിനെ ഉപദ്രവിക്കുന്നുണ്ട്. അത് കഴിഞ്ഞ് അമൃതയുടെ നേരെയാണ് പോകുന്നത്. അമൃതയെ കവിളിൽ പിടിച്ച് പൊക്കാനാണ് തരുൺ എന്നോട് പറഞ്ഞത്.
എന്നാൽ, അവൾ എന്നോട് പറഞ്ഞു, ‘കഴുത്തിന് പിടിച്ച് പൊക്കിക്കോ, കുഴപ്പമില്ലെ’ന്ന്. ഞാൻ ഈ സീൻ ചെയ്യുന്നത് തന്നെ എങ്ങനെയോ ആണ്. അപ്പോഴാണ് അവൾ എന്നോട് കഴുത്തിന് പിടിച്ച് പൊക്കാൻ പറയുന്നത്. ‘എനിക്ക് വെറുതേ പണി വാങ്ങിച്ച് തരല്ലേ മോളേ നീ’ എന്ന് ഞാൻ അവളോട് പറഞ്ഞു. അല്ലാതെ ഞാൻ എന്താ ചെയ്യുക” ബിനു പപ്പു പറയുന്നു.
ഓരോ ദിവസവും റെക്കോർഡുകൾ മറികടന്ന് മുന്നേറുകയാണ് ‘തുടരും’. മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം എന്ന നേട്ടവും ഇതിനകം സിനിമ സ്വന്തമാക്കിയിട്ടുണ്ട്. ആഗോള തലത്തിൽ ചിത്രം നേടിയത് 185 കോടിയിലേറെയാണെന്ന് ട്രാക്കിംഗ് സൈറ്റായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. മോഹൻലാലിന് പുറമെ ചിത്രത്തിൽ ശോഭന, പ്രകാശ് വർമ, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ഇർഷാദ്, തോമസ് മാത്യു, അമൃത വർഷിണി തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.