Rapper Vedan: ‘പാട്ടുകൾ കേട്ടാണ് സമീപിച്ചത്, ആദ്യം കണ്ടപ്പോൾ തന്നെ പീഡിപ്പിച്ചു’; വേടനെതിരെയുള്ള പരാതി ഡിജിപിക്ക് കൈമാറി
Rapper Vedan Assault Case:വേടനോട് ആരാധന തോന്നിയാണ് പരിചയപ്പെട്ടത്. ഫോണിൽ വിളിച്ച് പരിചയപ്പെട്ട ശേഷം ആദ്യമായി കണ്ടപ്പോൾ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
തിരുവനന്തപുരം: റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിക്കെതിരെ രണ്ട് യുവതികൾ നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് പോലീസ് മേധാവിക്ക് കൈമാറി. കഴിഞ്ഞ ദിവസമാണ് വേടൻ പീഡിപ്പിച്ചെന്ന ആരോപണവുമായി രണ്ട് യുവതികൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതി നൽകിയത്. 2020ൽ നടന്ന സംഭവത്തെപ്പറ്റിയാണ് ഒരു യുവതിയുടെ പരാതി. മറ്റൊന്ന് 2021ൽ നടന്ന സംഭവത്തെപ്പറ്റിയാണ്.
ഇതിൽ ഒരാൾ ദലിത് സംഗീതത്തിൽ ഗവേഷണം നടത്തുന്നയാളാണ്. അതുകൊണ്ടാണ് ഇത്തരം പാട്ടുകൾ കേട്ട് വേടനെ യുവതി സമീപിച്ചതും പരിചയത്തിലായതും. പിന്നീട് പരിചയം സൗഹൃദമാവുകയും പലയിടങ്ങളിൽ വച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. രണ്ടാമത്തെ പരാതിക്കാരിയും കലാരംഗവുമായി ബന്ധമുള്ളയാളാണ്. വേടനോട് ആരാധന തോന്നിയാണ് പരിചയപ്പെട്ടത്. ഫോണിൽ വിളിച്ച് പരിചയപ്പെട്ട ശേഷം ആദ്യമായി കണ്ടപ്പോൾ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
ഇമെയിൽ വഴിയാണ് ഇരുവരും പരാതി നൽകിയത്. മുഖ്യമന്ത്രിയെ നേരിൽ കാണണമെന്നും കൂടുതൽ തെളിവുകൾ കൈമാറാനുണ്ടെന്നും യുവതികൾ അറിയിച്ചിട്ടുണ്ട്. ഈ 2 യുവതികളും നേരത്തേ വേടനെതിരെ മീ ടു ആരോപണവും ഉന്നയിച്ചിരുന്നു.
Also Read:‘പ്രാർത്ഥനയ്ക്ക് ഫലം കണ്ടു’; നന്ദി അറിയിച്ച് ആന്‍റോ ജോസഫ്; കേൾക്കാൻ കൊതിച്ച വാർത്തയാണോ എന്ന് ആരാധകർ
അതേസമയം യുവഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ വേടൻ ഇപ്പോഴും ഒളിവിലാണ്. വേടൻ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി പരാതിക്കാരിയെ കക്ഷി ചേർത്തു. ഹർജി ചേർക്കാനുള്ള അപേക്ഷയെ വേടൻ എതിർത്തില്ല. രേഖകൾ ഹാജരാക്കാൻ പരാതിക്കാരിക്കു നിർദേശം നൽകിയ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റി.