Sreenivasan: പിറന്നാൾ ദിനത്തിൽ തേടിയെത്തിയത് അച്ഛന്റെ അപ്രതീക്ഷിത വേർപാട്: പൊട്ടിക്കരഞ്ഞ് ധ്യാൻ ശ്രീനിവാസൻ; ചേർത്തുപിടിച്ച് അമ്മ
Dhyan Sreenivasan 37th Birthday: അച്ഛന്റെ ചേതനയറ്റ മൃതദേഹം കണ്ട് സങ്കടം താങ്ങാനാകാതെ പൊട്ടിക്കരയുന്ന ധ്യാൻ ശ്രീനിവാസനെയാണ് മലയാളികൾ കണ്ടത്. ധ്യാനെ കണ്ടതും വിഷമം നിയന്ത്രിക്കാനാകാതെ അമ്മ വിമലയും പൊട്ടിക്കരഞ്ഞു.
നടൻ ധ്യാൻ ശ്രീനിവാസന്റെ 37-ാം ജന്മദിനത്തിൽ തേടിയെത്തിയത് പിതാവും നടനുമായ ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗവാർത്തയാണ്. ജീവിതത്തിൽ സ്നേഹിച്ചും കലഹിച്ചും എന്നും പ്രേക്ഷകർക്കിടയിൽ നിറഞ്ഞുനിന്ന അച്ഛൻ മകൻ കോമ്പോയായിരുന്നു ഇരുവരുടേതും. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗം ധ്യാന് തീരാനോവാണ്. പുതിയ സിനിമയുടെ ഷൂട്ടിംങ് ലൊക്കേഷനിൽ വച്ചാണ് പിതാവിന്റെ വിയോഗവാർത്ത ധ്യാനെ തേടിയെത്തിയത്.
കോഴിക്കോട്ടായിരുന്നു ധ്യാൻ തുടർന്ന് പതിനൊന്നരയോടെയാണ് കണ്ടനാട്ടെ വീട്ടിെലത്തിയത്. അച്ഛന്റെ ചേതനയറ്റ മൃതദേഹം കണ്ട് സങ്കടം താങ്ങാനാകാതെ പൊട്ടിക്കരയുന്ന ധ്യാൻ ശ്രീനിവാസനെയാണ് മലയാളികൾ കണ്ടത്. ധ്യാനെ കണ്ടതും വിഷമം നിയന്ത്രിക്കാനാകാതെ അമ്മ വിമലയും പൊട്ടിക്കരഞ്ഞു. ശേഷം ചേർത്തുപിടിച്ച് വിങ്ങിക്കരയുന്ന ധ്യാൻ കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും നൊമ്പരക്കാഴ്ചയായി.
Also Read:സംസ്കാര സമയം തീരുമാനിച്ചു, ശ്രീനിവാസൻ്റെ അന്ത്യവിശ്രമം ആഗ്രഹപ്രകാരം വാങ്ങിയ സ്ഥലത്ത്
ധ്യാനും വിനീതും വീട്ടിൽ ഇല്ലാത്തതിനാൽ ഡയാലിസിസിനായി ആശുപത്രിയിലേക്കു ശ്രീനിവാസനൊപ്പം ഭാര്യ വിമലയും ഡ്രൈവറുമാണ് പോയത്. പോകുന്ന വഴി ആരോഗ്യ വഷളാവുകയായിരുന്നു.തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ചെന്നൈയിലേക്കു പോകാനായി വിമാനത്താവളത്തില്‍ എത്തിയ സമയത്താണ് അച്ഛന്റെ വിയോഗ വാർത്ത വിനീത് അറിയുന്നത്. ഉടൻ തന്നെ യാത്ര റദ്ദ് ചെയ്ത് ആശുപത്രിയിലേക്കു തിരിക്കുകയായിരുന്നു.
അതേസമയം ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പിൽ രാവിലെ 10 മണിക്കായിരിക്കും സംസ്കാരമെന്ന് സംവിധായകൻ രഞ്ജി പണിക്കർ മാധ്യമങ്ങളോട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിമുതൽ മൂന്ന് മണി വരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും.