‘അന്ന് എന്നെ അടുത്തിരുത്തി സ്നേഹപൂർവം സംസാരിച്ച വ്യക്തിയാണ് ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രി’; അനുഭവം പങ്കുവച്ച് ഗിന്നസ് പക്രു
"He Asked About My Struggles": Guinness Pakru Opens Up About His Experience with Actor Vijay on 'Kavalan' Sets: അതിന് മുൻപ് വരെ പൊക്കം കുറഞ്ഞ നാലോ അഞ്ചോ ആളുകളെ മാത്രമേ ഞാൻ അടുത്തു കണ്ടിട്ടുണ്ടായിരുന്നുള്ളൂ. എന്നാൽ ഷൂട്ടിങ്ങിന് ചെന്നപ്പോൾ അവിടെ എന്നെപ്പോലെയുള്ള 300 പേരുണ്ടായിരുന്നു. അന്ന് വരെ മുകളിലേക്ക് നോക്കി ആളുകളോട് സംസാരിച്ചിരുന്ന എനിക്ക്, തോളത്ത് കൈയ്യിട്ട് സംസാരിക്കാൻ ഒരുപാടുപേരെ കിട്ടി

Vijay And Guinnespakru
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് അജയ് കുമാർ എന്ന ഗിന്നസ് പക്രു. സ്റ്റേജ് പരിപാടികളിലൂടെയും, ടെലിവിഷൻ ഷോകളിലൂടെയുമാണ് ഒരു കലകാരൻ എന്ന നിലയിൽ അദ്ദേഹത്തിൻ്റെ തുടകം. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം. മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങളായി അദ്ദേഹമെത്തിയെങ്കിലും ആളുകൾ എറെ ഇഷ്ടപ്പെടുന്ന കഥാപാത്രം അത്ഭുതദ്വീപ് എന്ന സിനിമയിലെ ഗജേന്ദ്രനായിരിക്കും.
തൻ്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങൾ വിവരിക്കുകയാണ് ഇപ്പോൾ താരം. തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയുമായുള്ള അടുപ്പത്തെ കുറിച്ച് അദ്ദേഹം തുറന്ന് സംസാരിക്കുന്നുണ്ട്. അമൃതാ ടി.വിലെ ആനിസ് കിച്ചൺ എന്ന കുക്കറി ചാറ്റ് ഷോയിൽ സംസാരിക്കവേയാണ് വിജയ്ക്കും സൂര്യയ്ക്കും ഒപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങൾ അദ്ദേഹം പങ്കുവച്ചത്. അത്ഭുതദ്വീപിൻ്റെ ലൊക്കേഷൻ ഓർമ്മകളും താരം പങ്കുവയ്ക്കുന്നുണ്ട്.
മലയാള സിനിമയായ ബോഡിഗാർഡിൻ്റെ തമിഴ് പതിപ്പായ ‘കാവലൻ’ എന്ന ചിത്രത്തിലാണ് അദ്ദേഹം വിജയ്‌ക്കൊപ്പം അഭിനയിച്ചത്. ലൊക്കേഷനിൽ ഷൂട്ടിംഗിനിടയിൽ സമയം കിട്ടുമ്പോഴൊക്കെ അദ്ദേഹം തന്നെ അടുത്ത് വിളിച്ച് സംസാരിക്കുമായിരുന്നുവെന്ന് താരം പറയുന്നു.
“എൻ്റെ കുട്ടിക്കാലം മുതലുള്ള കാര്യങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. പ്രത്യേകിച്ച് ഞാൻ സിനിമയിലേക്ക് വന്ന വഴികളും, എൻ്റെ രൂപം കാരണം ഞാൻ എടുക്കേണ്ടി വന്നിട്ടുള്ള കഷ്ടപ്പാടുകളും അദ്ദേഹം വിശദമായി ചോദിച്ച് മനസ്സിലാക്കിയിരുന്നു. അതെനിക്ക് വളരെ അത്ഭുതമായി തോന്നി,” പക്രു വ്യക്തമാക്കി. അന്ന് തനിക്കൊപ്പം ഇരുന്ന് സ്നേഹം പങ്കുവെച്ച ആൾ ഇന്ന് തമിഴ്‌നാടിൻ്റെ മുഖ്യമന്ത്രിയായാണ്, നേരിട്ട് കാണുമ്പോൾ തൻ്റെ ആശംസകൾ അറിയിക്കുമെന്നും പക്രു കൂട്ടിച്ചേർത്തു.
Also Read: Varalaxmi Sarathkumar On CM Vijay: ‘സർക്കാർ’ സിനിമയുടെ സമയത്തേ എനിക്കതറിയാമായിരുന്നു; മുഖ്യമന്ത്രി വിജയ്‌യെ നേരിൽ കണ്ട് വരലക്ഷ്മി ശരത്കുമാർ
മകൾ കുഞ്ഞായിരുന്ന സമയത്തുണ്ടായ രസകരമായ ഒരു സംഭവവും താരം ഓർത്തെടുത്തു. ഒരിക്കൽ മകൾ ഫോണെടുത്ത് കളിക്കുന്നതിനിടെ അറിയാതെ വിജയ്‌യുടെ നമ്പറിലേക്ക് കോൾ പോയി. കോൾ കണ്ടയുടനെ അദ്ദേഹം തിരികെ വിളിക്കുകയും, എന്തെങ്കിലും ആവശ്യത്തിന് വിളിച്ചതാണോ എന്ന് അന്വേഷിക്കുകയും ചെയ്തു. കുട്ടി ഫോണിൽ കളിച്ചപ്പോൾ അബദ്ധത്തിൽ കോൾ പോയതാണെന്ന് അപ്പോൾ താൻ അദ്ദേഹത്തോട് പറഞ്ഞുവെന്നും പക്രു ഓർക്കുന്നു.
‘ഏഴാം അറിവ്’ എന്ന സിനിമയിലാണ് പക്രു സൂര്യക്കൊപ്പം അഭിനയിച്ചത്. ആ ചിത്രത്തിൽ തനിക്ക് കുറച്ചധികം ദിവസം ഷൂട്ടുണ്ടായിരുന്നുവെന്ന് താരം പറയുന്നു. വളരെ സൗമ്യമായ പ്രകൃതമാണ് സൂര്യയുടേത്. മലയാള സിനിമാ ഇൻഡസ്ട്രിയെക്കുറിച്ച് അദ്ദേഹത്തിന് വളരെ നല്ല ധാരണയുണ്ടെന്നും, ഉള്ളിൽ വലിയ കരുണ സൂക്ഷിക്കുന്ന മനുഷ്യനാണ് സൂര്യയെന്നും പക്രു കൂട്ടിച്ചേർത്തു.
അത്ഭുതദ്വീപ് വിനയൻ സാറിൻ്റെ കോൺഫിഡൻസ്
അന്നത്തെ കാലത്തെ സാങ്കേതികവിദ്യ ഉപയോഗിച്ച് അത്ഭുതദ്വീപ് പോലെ ഒരു സിനിമ എടുക്കുക എന്നത് സംവിധായകൻ വിനയൻ്റെ കഴിവ് തന്നെയാണെന്ന് പക്രു പറയുന്നു. ചിത്രത്തിൻ്റെ രണ്ടാം ഭാഗം വരണമെന്ന് പ്രേക്ഷകർ നിരന്തരം ആവശ്യപ്പെടാറുണ്ട്. തന്നെ അത്തരം ഒരു കഥാപാത്രത്തിലേക്ക് കാസ്റ്റ് ചെയ്യുക എന്നത് വിനയൻ സാറിൻ്റെ കോൺഫിഡൻസ് ആയിരുന്നു.
“അതിന് മുൻപ് വരെ പൊക്കം കുറഞ്ഞ നാലോ അഞ്ചോ ആളുകളെ മാത്രമേ ഞാൻ അടുത്തു കണ്ടിട്ടുണ്ടായിരുന്നുള്ളൂ. എന്നാൽ ഷൂട്ടിങ്ങിന് ചെന്നപ്പോൾ അവിടെ എന്നെപ്പോലെയുള്ള 300 പേരുണ്ടായിരുന്നു. അന്ന് വരെ മുകളിലേക്ക് നോക്കി ആളുകളോട് സംസാരിച്ചിരുന്ന എനിക്ക്, തോളത്ത് കൈയ്യിട്ട് സംസാരിക്കാൻ ഒരുപാടുപേരെ കിട്ടി. അതുപോലൊരു ലോകത്ത് ചെന്നെത്തിയത് പോലെയാണ് എനിക്കന്ന് തോന്നിയത്,” ഗിന്നസ് പക്രു പറഞ്ഞു.
English Summary
Actor Guinness Pakru reminisced about his experience working with actor-turned-politician Thalapathy Vijay on the sets of the Tamil movie Kavalan. Pakru recalled how Vijay affectionately spent time with him, asking detailed questions about his childhood and the struggles he faced due to his stature. He expressed immense pride that the humble person who shared such warmth with him is now the Chief Minister of Tamil Nadu.