AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hema Committee: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നീക്കം ചെയ്ത ഭാഗങ്ങൾ ശനിയാഴ്ച്ച പുറത്തുവിട്ടേക്കും; വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഉടൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാർ പുറത്തുവിടരുതെന്ന് നിർദേശിച്ച 49 മുതൽ 53 വരെയുള്ള പേജുകളിലെ വിവരങ്ങളാണ് ശനിയാഴ്ച പുറത്തുവരുമെന്ന് കരുതുന്നത്.

Hema Committee: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നീക്കം ചെയ്ത ഭാഗങ്ങൾ ശനിയാഴ്ച്ച പുറത്തുവിട്ടേക്കും; വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഉടൻ
ഹേമ കമ്മിറ്റി റിപ്പോർട്ട് കെെമാറുന്നു (Image Courtesy : Social Media)
Nandha Das
Nandha Das | Updated On: 06 Dec 2024 | 10:29 PM

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സര്‍ക്കാര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ നാളെ (ശനിയാഴ്ച) പുറത്തുവിട്ടേക്കും. ഇതുമായി ബന്ധപ്പെട്ട വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങും. ഇത് സംബന്ധിച്ച ചർച്ചകളും വിവാദങ്ങളും ആരംഭിച്ചിട്ട് ഏറെ നാളുകളായി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകളിലെ സർക്കാർ പുറത്തുവിടരുതെന്ന് നിർദേശിച്ച വിവരങ്ങളാണ് പുറത്തുവരുമെന്ന് കരുതുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുമ്പോൾ വ്യക്തിപരമായ വിവരങ്ങൾ അടങ്ങിയ പേജുകൾ ഒഴിവാക്കണമെന്ന് വിവരാവകാശ കമ്മീഷൻ നേരത്തെ ഉപാധികൾ വെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 49 മുതൽ 53 വരെയുള്ള പേജുകൾ സർക്കാർ നീക്കം ചെയ്തത്. എന്നാൽ, വിവരാവകാശ നിയമ പ്രകാരം വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ നല്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവർത്തകർ അപ്പീൽ നൽകിയിരുന്നു. അതിന്റെ ഹീയറിങ്ങും നടന്നു വരികയായിരുന്നു.

വിവരാവകാശ കമ്മീഷൻ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച ചില പേജുകൾക്ക് പുറമെ, സര്‍ക്കാര്‍ സ്വന്തം നിലയിലും ചില പാരഗ്രാഫുകള്‍ ഒഴിവാക്കിയിരുന്നു. പേജുകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സർക്കാർ പുറത്തുവിട്ട പട്ടികയിൽ പോലും ആശയകുഴപ്പം ഉണ്ടെന്ന് മാധ്യമപ്രവർത്തകർ ഉന്നയിച്ചു. പിന്നീട്, പട്ടിക തയ്യാറാക്കിയതിൽ തങ്ങൾക്ക് പിഴവുണ്ടായിട്ടുണ്ടെന്നും, വ്യക്തിപരമായ വിവരങ്ങൾ ഉള്ളതിനാലാണ് ഈ പേജുകൾ പുറത്തുവിടാത്തതെന്നും സർക്കാർ വ്യക്തമാക്കി.

ALSO READ: നടൻ സിദ്ധിഖിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കും.

മാധ്യമ പ്രവർത്തകർ ഹീയറിങ്ങിന് മുന്നോട്ട് വെച്ച പ്രധാന ആവശ്യം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സര്‍ക്കാര്‍ ഒഴിവാക്കിയ പേജുകൾ പുറത്തുവരേണ്ടതുണ്ട് എന്നാണ്. ഈ വിഷയത്തിലാണ് ശനിയാഴ്ച വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഉണ്ടാവുക. കൂടാതെ, ഇതിനായി അപേക്ഷ നൽകിയ മാധ്യമ പ്രവർത്തകർക്ക്, പുറത്തുവിടാത്ത പേജിലെ വിവരങ്ങൾ കൈമാറുമെന്നാണ് കരുതുന്നത്.

അതേസമയം, മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെയും വിവേചനങ്ങളെയും കുറിച്ച് പഠിക്കുന്നതിനായാണ് 2017 ജൂലൈയിൽ റിട്ടേയർഡ് ജസ്റ്റിസ് കെ ഹേമയുടെ നേതൃത്വത്തിൽ ഒരു മൂന്നംഗ കമ്മീഷനെ സർക്കാർ നിയോഗിക്കുന്നത്. ചലച്ചിത്ര മേഖലയിലെ ദുഷ് പ്രവണതകൾ, ചൂഷണങ്ങൾ തുടങ്ങിയ വിവരങ്ങൾ അടങ്ങുന്ന 233 പേജുകളുള്ള റിപ്പോർട്ടാണ് ഹേമ കമ്മീഷൻ പുറത്തുവിട്ടത്. എന്നാൽ, വ്യക്തി വിവരങ്ങൾ ഉൾപ്പെടുന്ന ചില ഭാഗങ്ങൾ ഇതിൽ നിന്നും ഒഴിവാക്കിയിരുന്നു. പ്രമുഖ നടന്മാർ, സംവിധായകന്മാർ ഉൾപ്പടെയുള്ളവർക്കെതിരെ 51 പേരാണ് കമ്മിറ്റിക്ക് മൊഴി നൽകിയത്. ഇത് മലയാള ചലച്ചിത്ര മേഖലയിൽ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.