Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Kalamkaval Movie Review & Rating: സിനിമയുടെ ക്രെഡിറ്റുകള്‍ എഴുതി കാണിക്കുന്നത് മുതല്‍ക്കെ കഥയിലെ പ്രധാന സംഭവങ്ങളെ കുറിച്ചുള്ള ഹിന്റ് കാഴ്ചക്കാരിലേക്ക് എത്തുന്നുണ്ട്. സ്വര്‍ണവും സിറിഞ്ചും സ്‌ക്രീനില്‍ മിന്നി മറയുമ്പോള്‍ അതിന് ഒത്തനടുക്ക് ഒരു കോട്ടവും തട്ടാതെ ഒരു റേഡിയോയെ കാണാം.
സിനിമകളില്‍ എക്‌സ്പീരിമെന്റ് നടത്തുന്ന നടന്മാരില്‍ എടുത്ത് പറയേണ്ട പേര് തന്നെയാണ് മമ്മൂട്ടി എന്നത്. പ്രായം കൂസാത്ത അഭിനയ മികവ് എന്ന് പറയുന്നില്ല, എന്നാല്‍ പ്രായത്തെ വകവെയ്ക്കാത്ത കഥാപാത്ര തിരഞ്ഞെടുപ്പുകള്‍ മമ്മൂട്ടിക്ക് മാത്രം സ്വന്തം. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ കളങ്കാവല്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നു. ചിത്രത്തിനൊരു മുഖവുരയോടെ ആവശ്യമില്ല, കഥയും മമ്മൂട്ടിയുടെ റോളും സിനിമ കണ്ടവര്‍ക്കും ട്രെയിലര്‍ കണ്ടവര്‍ക്കും നന്നായി മനസ്സിലാക്കപ്പെട്ടിരിക്കുന്നു.
‘The Venom beneath can’t be suppressed forever’ – S J Ethan
സിനിമയുടെ ടാഗ്ലൈന്‍ പറയും പോലെ, ഉള്ളിലെ വിഷം എന്നെന്നേക്കുമായി അടിച്ചമര്‍ത്താന്‍ കഴിയാത്ത, ഒരു സൈക്കോപാത്തിന്റെ കഥയാണ് കളങ്കാവല്‍ മുന്നോട്ട് വെക്കുന്നത്. ഈ സൈക്കോപാത്തായി മമ്മൂട്ടി എത്തുന്നു എന്നതാണ് സിനിമയുടെ ഹൈലൈറ്റ്. താന്‍ ഇതുവരെ പരീക്ഷിച്ച് പോലും നോക്കാത്ത ഒരു കഥാപാത്രത്തെ മമ്മൂട്ടി അവിസ്മരണീയമാക്കി.
സിനിമയുടെ ക്രെഡിറ്റുകള്‍ എഴുതി കാണിക്കുന്നത് മുതല്‍ക്കെ കഥയിലെ പ്രധാന സംഭവങ്ങളെ കുറിച്ചുള്ള ഹിന്റ് കാഴ്ചക്കാരിലേക്ക് എത്തുന്നുണ്ട്. സ്വര്‍ണവും സിറിഞ്ചും സ്‌ക്രീനില്‍ മിന്നി മറയുമ്പോള്‍ അതിന് ഒത്തനടുക്ക് ഒരു കോട്ടവും തട്ടാതെ ഒരു റേഡിയോയെ കാണാം. ആ റേഡിയോ ആണ് കഥയെ മുന്നോട്ട് കൊണ്ട് പോകുന്നത്.

കളങ്കാവല്‍ (Credits: Mammootty Company Facebook Page)
മമ്മൂട്ടി എന്ന നടന് വേണ്ട പ്രത്യേക ഇന്‍ട്രോയോ കാര്യമോ സിനിമയില്‍ ഇല്ല. സീനുകള്‍ ആരംഭിക്കുന്നത് തന്നെ കുടുംബത്തോടൊപ്പം ഇരുന്ന് ടിവി കാണുന്ന മമ്മൂട്ടിയെ കാണിച്ച് കൊണ്ടാണ്. പിന്നീട് ക്രൂരനായ വേട്ടക്കാരനെയും സംവിധായകന്‍ പ്രേക്ഷകനിലേക്ക് എത്തിക്കുന്നു. ആവശ്യങ്ങള്‍ കഴിഞ്ഞ് യാതൊരുവിധ അനുകമ്പയോ സ്‌നേഹമോ എന്തിനുപരി പേടിയോ ഇല്ലാതെ ഇരയെ അതിക്രൂരമായി കൊലപ്പെടുത്തുന്ന വില്ലന്‍ കാണികളുടെ ശ്വാസം പോലും പിടിച്ച് നിര്‍ത്തും.
ഗംഭീരമായ ട്വിസ്റ്റുകളൊന്നും തന്നെ ചിത്രത്തില്‍ ഇല്ല. നത്ത് എന്ന പോലീസ് ഓഫീസര്‍ ആയി വിനായകനും ഞെട്ടിച്ചു. ജയകൃഷ്ണന്‍ എങ്ങനെ നത്തായി എന്നുള്ള ചോദ്യം സിനിമയുടെ അവസാനം വരെ അവശേഷിപ്പിക്കാനും കഥാകൃത്തിനായി. ഒരുപക്ഷേ ഇത് മമ്മൂട്ടിയുടെ സിനിമ എന്ന് പറയാന്‍ പറ്റില്ല, മമ്മൂട്ടിക്ക് ഉപരി നിറഞ്ഞാടിയത് മുഴുവന്‍ വിനായകന്‍ ആണ്.
പ്രണയിതാവിനൊപ്പം കത്തെഴുതി വെച്ച് നാടുവിടുന്ന സ്ത്രീകള്‍ ആണ് ഇതിലെ നായികമാര്‍ എന്നോ ഇരകള്‍ എന്നോ വിശേഷിപ്പിക്കാവുന്ന യുവതികള്‍. എന്നാല്‍ കാണാതാവുന്ന ഈ സ്ത്രീകളെ കുറിച്ചോ അവരെ കൊണ്ടുപോകുന്ന കാമുകന്മാരെ കുറിച്ചോ യാതൊന്നും തന്നെ കണ്ടെത്താനാകുന്നില്ല. ഇവിടെയാണ് രഹസ്യമായി കേസുകള്‍ അന്വേഷിച്ച് തെളിയിക്കുന്ന നത്തിന്റെ പിറവി.
തങ്ങള്‍ക്ക് ലഭിച്ച റോളുകള്‍ വിനായകനും മമ്മൂട്ടിയും അതിഗംഭീരമായി തന്നെ കൈകാര്യം ചെയ്തു. എന്നാല്‍ മേക്കിങ്ങില്‍ ഗംഭീരമായ ചിത്രം എന്ന് കളങ്കാവലിനെ പറയാന്‍ സാധിക്കില്ല. ഭയപ്പെടുത്തുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്, സംഭാഷണങ്ങള്‍, സീനുകള്‍ എന്നിങ്ങനെ ഒന്നും കാര്യമായി ചിത്രത്തില്‍ ഇല്ലെന്ന് പറയാം. തുടക്കം മുതല്‍ക്കേ മമ്മൂട്ടിയെ സ്‌ക്രീനില്‍ ഉള്‍ക്കൊള്ളിക്കേണ്ടത് കൊണ്ട് വില്ലന്‍ ആരെന്ന ചിത്രവും ആദ്യം തന്നെ പ്രേക്ഷകന് ലഭിച്ചു. വില്ലന്‍ ആരാണ് എന്നതിലുപരി മമ്മൂട്ടിയുടെ കഥാപാത്രം എങ്ങനെ കൊലപാതകങ്ങള്‍ നടത്തുന്നു എന്ന് തുടക്കത്തില്‍ തന്നെ പറഞ്ഞത് അപാകതയായി തോന്നി.

കളങ്കാവല്‍ (Credits: Mammootty Company Facebook Page)
നമ്മള്‍ കണ്ട് ശീലിച്ച ഒട്ടേറെ സിനിമകളുമായി കളങ്കാവലിന് സാമ്യതകള്‍ തോന്നാം. മമ്മൂട്ടിയുടെ ചില രംഗങ്ങളിലെ പ്രകടനവും കാര്യമായ സ്വാധീനം പ്രേക്ഷകനില്‍ ചെലുത്തുന്നതല്ല. എന്നാല്‍ വിനായകന്‍ എന്ന പോലീസുകാരന്‍ നത്തായി ജീവിക്കുകയാണ്. അയാളുടെ അഭിനയ മികവ് ഈ ചിത്രത്തില്‍ മമ്മൂട്ടിയേക്കാള്‍ ഒരുപടി മേലെ തന്നെയാണ്.
Also Read: Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
സ്റ്റാന്‍ലി ദാസ് എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് കൃത്യമായ പാസ്റ്റ് ഉണ്ടെന്ന് ചിത്രം സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ അത് എന്താണെന്നോ, അയാള്‍ ചെറുപ്പത്തില്‍ ചെയ്തുവെന്ന തരത്തില്‍ ഫോട്ടോകളിലൂടെ കാണിക്കുന്ന ക്രൂരതകളൊന്നും തന്നെ വ്യക്തമായി പ്രേക്ഷകനിലേക്ക് എത്തുന്നില്ല. ഒരു സൈക്കോപാത്ത് ആയ സ്റ്റാന്‍ലി ദാസിനെ കുറിച്ച് മറ്റ് കഥാപാത്രങ്ങള്‍ സംസാരിക്കുന്നുണ്ടെങ്കിലും എങ്കിലും എവിടെയൊക്കെയോ വ്യക്തത കുറവുണ്ടായി.
ചില യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടാണ് ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ എഴുതി കളങ്കാവല്‍ ഒരുക്കിയത്. സിനിമയില്‍ വന്നു പോയവരെല്ലാം തന്നെ അവരുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി.