Kerala State Film Award: വേടന്റെ വരികൾ പരിഗണിച്ചാൽ മതി, മറ്റൊന്നും ശ്രദ്ധിക്കേണ്ടതില്ല; വിവാദമൊഴിഞ്ഞെന്ന് ചലച്ചിത്ര അക്കാദമി
Vedan Saji cherian Controversy: വിവാദങ്ങളെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്നും ജനറൽ കൗൺസിൽ അംഗങ്ങൾക്ക് നിർദ്ദേശം. സാംസ്കാരിക മന്ത്രി സജി ചെറിയാൻ അപമാനിച്ചു എന്ന തരത്തിലുള്ള വാർത്തകൾ വേടൻ നിഷേധിച്ചതോടെ

Kerala State Film Awards
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെ ചൊല്ലിയുള്ള വിവാദങ്ങൾ ഒഴിഞ്ഞുവെന്ന് കേരള ചലച്ചിത്ര അക്കാദമി. വിവാദങ്ങളെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്നും ജനറൽ കൗൺസിൽ അംഗങ്ങൾക്ക് നിർദ്ദേശം. സാംസ്കാരിക മന്ത്രി സജി ചെറിയാൻ അപമാനിച്ചു എന്ന തരത്തിലുള്ള വാർത്തകൾ വേടൻ നിഷേധിച്ചതോടെ തർക്കങ്ങൾ അവസാനിച്ചു എന്നാണ് അക്കാദമി സ്വീകരിച്ച നിലപാട്.
വേടനു പോലും പുരസ്കാരം നൽകി എന്നായിരുന്നു മന്ത്രി സജി ചെറിയാൻ കോഴിക്കോട് വെച്ച് ഒരു വേദിയിൽ പറഞ്ഞത്. ഇത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. മന്ത്രിയുടെ പ്രതികരണം ശ്രദ്ധയിൽപ്പെടുത്തിയതോടെ ഇതുതന്നെ അപമാനിക്കുന്നതിന് തുല്യമാണ് എന്നായിരുന്നു വേടന്റെ ആദ്യ പ്രതികരണം. എന്നാൽ വിവാദ പരാമർശത്തിൽ മന്ത്രി പിന്നീട് വിശദീകരണം നൽകി. ഗാനരചയിതാവല്ലാത്ത വേടന് അവാർഡ് നൽകിയതിനാൽ ആണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
മന്ത്രി സജി ചെറിയാൻ അപമാനിച്ചു എന്നു വേടൻ പ്രതികരിച്ച തരത്തിൽ വാർത്തകൾ എത്തിയതിനു പിന്നാലെ ആ വാർത്തയും വേടൻ നിഷേധിച്ചു രംഗത്തെത്തി. മന്ത്രി തന്നെ അപമാനിച്ചതായി കരുതുന്നില്ല എന്നായിരുന്നു വേടന്റെ പ്രതികരണം. തനിക്കെതിരെ എത്തുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും വേടൻ സോഷ്യൽമീഡിയയിലൂടെ പറഞ്ഞു. ഈ വിശദീകരണത്തിന് പിന്നാലെയാണ് തർക്കങ്ങൾ അവസാനിച്ചു എന്ന നിലപാടിലേക്ക് അക്കാദമി ഭാരവാഹികൾ എത്തിയത്.
വേടൻ എഴുതിയ വരികൾ മാത്രം പരിഗണിച്ചാൽ മതിയെന്നും മറ്റൊന്നും ശ്രദ്ധിക്കേണ്ടതില്ലെന്നും ഭൂരിഭാഗം അംഗങ്ങളുടെ നിലപാടിനെ തുടർന്നാണ് പുരസ്കാരം നൽകിയത് എന്നാണ് വിശദീകരണം. കൂടാതെ വേടന് പുരസ്കാരം നിർണയിച്ചത് ചർച്ചകളിലൂടെയാണെങ്കിലും തീരുമാനം ഏകകണ്ഠം ആയിരുന്നു എന്നും വ്യക്തമാക്കി. അതേസമയം വേടന് പുരസ്കാരം ലഭിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ നിന്നും പ്രതികൂലമായും അനുകൂലമായും നിരവധി ചർച്ചകൾക്കും തിരികൊളുത്തി. പുരസ്കാരം നൽകിയതിനെതിരെ ഭീതി ദാമോദരനും കെ പി വ്യാസനും പ്രതികരിച്ചിരുന്നു. പുരസ്കാരം നൽകിയത് ദിലീപിന് ആയിരുന്നെങ്കിൽ എന്തുമാത്രം ബഹളങ്ങൾ ഉണ്ടായേനെ എന്നാണ് വ്യാസൻ കുറിച്ചത്.