Kerala Story 2: ‘ദ കേരള സ്റ്റോറി 2’ പ്രദർശിപ്പിക്കുമോ? ചൊവ്വാഴ്ച നിർണ്ണായകം; നിർമ്മാതാക്കൾക്കും സെൻസർ ബോർഡിനും നോട്ടീസ്
Kerala Story 2 Legal Controversy: കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി സമർപ്പിച്ചത്. കേരളം തീവ്രവാദത്തിൻ്റെയും മതപരിവർത്തനത്തിൻ്റെയും കേന്ദ്രമാണെന്ന് മുദ്രകുത്താനാണ് ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നത്.
കൊച്ചി: കേരളത്തിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ ‘ദ കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന് പ്രദർശനാനുമതി നൽകിയതിനെതിരെ ഹൈക്കോടതിയുടെ ഇടപെടൽ. ചിത്രത്തിൻ്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജിയിൽ സെൻസർ ബോർഡിനും നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സിനും കോടതി നോട്ടീസ് അയച്ചു. ഹർജി വരുന്ന ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും. നിർമ്മാതാക്കളെ സംബന്ധിച്ച് നിർണായക ദിവസമാണ് ചൊവ്വാഴ്ച്ച.
കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി സമർപ്പിച്ചത്. കേരളം തീവ്രവാദത്തിൻ്റെയും മതപരിവർത്തനത്തിൻ്റെയും കേന്ദ്രമാണെന്ന് മുദ്രകുത്താനാണ് ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നത്. ചിത്രം പുറത്തിറങ്ങിയാൽ സംസ്ഥാനത്ത് വർഗീയ വിദ്വേഷത്തിനും ക്രമസമാധാന തകർച്ചയ്ക്കും കാരണമാകുമെന്നും, വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയ സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നൽകിയത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.
ALSO READ: കേരള സ്റ്റോറി എന്ന അപഹാസ്യമായ വ്യാജ നിർമ്മിതിയെ ഏറ്റെടുത്തത് സംഘപരിവാർ; മുഖ്യമന്ത്രി
സിനിമയുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്. ചിത്രം വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ വിമർശിച്ചിരുന്നു. കേരളത്തെ ആഗോളതലത്തിൽ മോശമായി ചിത്രീകരിക്കാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഈ സിനിമയെന്നാണ് ദ കേരള സ്റ്റോറിയിൽ ഉയരുന്ന ആക്ഷേപം.
അതിനാൽ സിനിമ തിയേറ്ററുകളിൽ എത്തണമോ അതോ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമോ എന്ന കാര്യത്തിൽ ചൊവ്വാഴ്ചത്തെ കോടതി വിധി നിർണ്ണായകമാകും. നിർമ്മാതാക്കളും സെൻസർ ബോർഡും നൽകുന്ന വിശദീകരണം കേട്ട ശേഷമായിരിക്കും ഹൈക്കോടതി തുടർനടപടികൾ സ്വീകരിക്കുക.