Sandra Thomas: വോട്ട് ഉണ്ടായിരുന്നെങ്കിൽ എന്റെ വോട്ട് സാന്ദ്ര തോമസിന്… പിന്തുണയുമായി കെ ആർ മീര
KR Meera Backs Sandra Thomas in Producers' Association Election: നാമനിർദേശപത്രിക സമർപ്പിക്കാൻ പർദ ധരിച്ച് വന്നതിനെക്കുറിച്ച് സാന്ദ്രാ തോമസ് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ: "എന്റെ നിലപാടിന്റെ ഭാഗമായി, പ്രതിഷേധം അറിയിക്കാനാണ് പർദ ധരിച്ച് വന്നത്. ശരീരഭാഗങ്ങളെല്ലാം മറയ്ക്കുന്ന വസ്ത്രമായതുകൊണ്ട് ഈ വേഷം ധരിച്ചെന്നേയുള്ളൂ.

Kr Meera, And Sandra Thomas
കൊച്ചി: മലയാള ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടനയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നിർമ്മാതാവും നടിയുമായ സാന്ദ്രാ തോമസിന് പിന്തുണയുമായി പ്രശസ്ത എഴുത്തുകാരി കെ.ആർ. മീര രംഗത്ത്. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കെ.ആർ. മീര സാന്ദ്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
നേരത്തെ, തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പ്രതിഷേധസൂചകമായി പർദ ധരിച്ചാണ് സാന്ദ്രാ തോമസ് എത്തിയത്. ഈ ചിത്രം പങ്കുവെച്ചുകൊണ്ട് കെ.ആർ. മീര കുറിച്ചത് ഇങ്ങനെയായിരുന്നു: “പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ വോട്ട് ഉണ്ടായിരുന്നെങ്കിൽ എന്റെ വോട്ട് സാന്ദ്ര തോമസിന്.” കെ.ആർ. മീരയുടെ ഈ പോസ്റ്റ് സാന്ദ്രാ തോമസ് പങ്കുവെക്കുകയും ചെയ്തു. ഇരുവർക്കും പിന്തുണയുമായി നിരവധി പേരാണ് കമന്റുകളുമായെത്തിയിരിക്കുന്നത്.
ഓഗസ്റ്റ് 14-നാണ് നിർമ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ 2 വരെയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സംഘടനാ ഭാരവാഹികൾക്കെതിരെ സാന്ദ്ര നേരത്തെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് പരാതി നൽകിയിരുന്നു. ഈ കേസ് ഇപ്പോഴും തുടരുകയാണ്. ഇത് മുൻനിർത്തിയാണ് പ്രതിഷേധ സൂചകമായി പർദ ധരിച്ച് പത്രിക സമർപ്പിക്കാനെത്തിയത്.
Also read – കിങ്ഡത്തിലെ നായിക കലക്കി, പ്രതീക്ഷയർപ്പിച്ച് സിനിമാ ലോകം
നാമനിർദേശപത്രിക സമർപ്പിക്കാൻ പർദ ധരിച്ച് വന്നതിനെക്കുറിച്ച് സാന്ദ്രാ തോമസ് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ: “എന്റെ നിലപാടിന്റെ ഭാഗമായി, പ്രതിഷേധം അറിയിക്കാനാണ് പർദ ധരിച്ച് വന്നത്. ശരീരഭാഗങ്ങളെല്ലാം മറയ്ക്കുന്ന വസ്ത്രമായതുകൊണ്ട് ഈ വേഷം ധരിച്ചെന്നേയുള്ളൂ. ഈ അസോസിയേഷൻ ഭാരവാഹികൾ ഇരിക്കുന്നിടത്തേക്ക് എന്റെ മുൻ അനുഭവത്തിന്റെ പേരിൽ എനിക്ക് ഏറ്റവും അനുയോജ്യമായ വസ്ത്രം ഇതാണെന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനെ വന്നത്. ഞാൻ കൊടുത്ത പരാതിയെത്തുടർന്ന് പോലീസ് കുറ്റപത്രം കൊടുത്തിരിക്കുകയാണ്. എന്നിട്ടുപോലും പ്രതികൾ ഇവിടെ ഭരണാധികാരികളായി തുടരുകയും അടുത്ത തവണത്തേക്ക് മത്സരിക്കുകയും ചെയ്യുകയാണ്.”
സിനിമാ മേഖലയിൽനിന്ന് തന്നെ മാറ്റിനിർത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, തനിക്ക് സിനിമ നൽകരുതെന്ന് മറ്റുള്ളവരോട് നിർദേശിച്ചിരിക്കുകയാണെന്നും സാന്ദ്ര തുറന്നുപറഞ്ഞിരുന്നു. സംഘടനായോഗത്തിൽ വെച്ച് തന്നെ അപമാനിച്ചുവെന്ന് കാണിച്ച് സാന്ദ്രാ തോമസ് മുൻപ് സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണിക്കൃഷ്ണനും നിർമാതാവ് ആന്റോ ജോസഫിനും എതിരെ പരാതി നൽകിയിരുന്നു.