Krishna Kumar: കുഴപ്പമായപ്പോൾ ജാതി കാർഡ് ഉപയോഗിച്ചു, പണം എടുത്തെന്ന് അവർ സമ്മതിച്ചതാണ്; കൃഷ്ണകുമാർ
Krishna Kumar About Financial Fraud Case: ഞങ്ങൾ വിവാഹം ചെയ്തത് ജാതി നോക്കാതെയാണ്. മകൾ വിവാഹം ചെയ്തിരിക്കുന്നതും അങ്ങിനെ തന്നെയാണ്. മറ്റ് മക്കൾ ആരെയാണ് വിവാഹം ചെയ്യാൻ പോകുന്നതെന്നും എനിക്ക് അറിയില്ല. തീർത്തും ജീവിതത്തിൽ ജാതിയും മതവും ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും, കൃഷ്ണകുമാർ പറഞ്ഞു.

തിരുവനന്തപുരം: മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ ആരോപണവിധേയരായ ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കണമെന്ന് ജി കൃഷ്ണകുമാർ. വിഷയത്തിൽ ഇരയായത് തങ്ങളാണെന്നും കുഴപ്പമുണ്ടെന്ന് മനസ്സിലായതോടെയാണ് അവർ ജാതി കാർഡ് ഉപയോഗിച്ചതെന്നും കൃഷ്ണകുമാർ പറഞ്ഞു.
ജീവനക്കാരികളുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ചാൽ തീരുന്ന വിഷയമാണിത്. പണം എടുത്തിട്ടുണ്ടെന്ന് അവർ തന്നെ സമ്മതിച്ചതുമാണ്. എന്തുകൊണ്ടാണ് പോലീസ് ഇത് അന്വേഷിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. പോലീസ് സംവിധാനം ശരിയായി പ്രവർത്തിച്ചു എന്നാൽ, ചില ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ പ്രശ്‌നങ്ങളാണ് പിന്നീട് ഈ വിഷയത്തിൽ കാണുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു.
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണിത്. ഈ സംഭവത്തിൽ മതവും രാഷ്ട്രീയവും ഒന്നും കലർത്താൻ പാടില്ല. പോലീസ് ഉദ്യോഗസ്ഥർ എന്നും നിഷ്പക്ഷമായി അന്വേഷണം നടത്തണം. ഇരയായത് ഞങ്ങളാണ്. ഞങ്ങൾ നൽകിയ പരാതിയിന്മേൽ കൗണ്ടർ കേസ് ആണ് ആരോപണവിധേയരായ ജീവനക്കാർ നൽകിയത്. എന്നാൽ, ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ഈ നടപടികൾ എടുത്തിരിക്കുന്നത്.
കുഴപ്പമുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് അവർ ജാതി കാർഡ് ഉപയോഗിച്ചത്. മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന വലിയതുറയിലാണ് ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. തിരഞ്ഞെടുപ്പിന് ശേഷവും അവിടെ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ ജാതിയും മതവും നോക്കിയല്ല ആളുകളെ ജോലിക്ക് എടുക്കുന്നത്.
ഞങ്ങൾ വിവാഹം ചെയ്തത് ജാതി നോക്കാതെയാണ്. മകൾ വിവാഹം ചെയ്തിരിക്കുന്നതും അങ്ങിനെ തന്നെയാണ്. മറ്റ് മക്കൾ ആരെയാണ് വിവാഹം ചെയ്യാൻ പോകുന്നതെന്നും എനിക്ക് അറിയില്ല. തീർത്തും ജീവിതത്തിൽ ജാതിയും മതവും ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും, കൃഷ്ണകുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ദിയ കൃഷ്ണയുടെ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നിന്ന് 60 ലക്ഷത്തിലധികം രൂപ നഷ്ടമായതായി പരാതി ഉയർന്നത്. അവിടെയുണ്ടായിരുന്ന മൂന്ന് ജീവനക്കാർ തന്നെയാണ് പണം കൈകലാക്കിയതെന്നും പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ തങ്ങളെ ഭീഷണിപ്പെടുത്തിയും പൂട്ടിയിട്ടും പണ തട്ടിയെടുത്തെന്ന ജീവനക്കാരുടെ പരാതിയിൽ കൃഷ്ണകുമാറിനും മകൾക്കുമെതിരെയും കേസെടുത്തിരുന്നു. അതേസമയം ജീവനക്കാരും പരാതി വ്യാജമാണെന്ന് തെളിയിക്കുന്ന വീഡിയോ തെളിവുകൾ സഹിതമാണ് ദിയ രംഗത്തെത്തിയത്.