AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lal Jose: ‘എനിക്ക് ക്യാന്‍സറാണ് ലാലുഭായിയെന്ന് മച്ചാന്‍ വര്‍ഗീസ് പറഞ്ഞു, ഞാന്‍ ഞെട്ടിപ്പോയി’

Lal Jose about Machan Varghese: കൊമേഡിയന്‍ ശരീരം കൊണ്ട് അഭിനയിക്കണമെന്നാണ് പറയുന്നത്. അത് അക്ഷരാര്‍ത്ഥത്തില്‍ ചെയ്തയാളാണ് മച്ചാന്‍ വര്‍ഗീസ്. പ്രധാന കഥാപാത്രങ്ങള്‍ കിട്ടിയിട്ടില്ല എന്നതാണ് മച്ചാന്‍ വര്‍ഗീസിന്റെ നിര്‍ഭാഗ്യമെന്നും ലാല്‍ ജോസ്‌

Lal Jose: ‘എനിക്ക് ക്യാന്‍സറാണ് ലാലുഭായിയെന്ന് മച്ചാന്‍ വര്‍ഗീസ് പറഞ്ഞു, ഞാന്‍ ഞെട്ടിപ്പോയി’
ലാൽ ജോസ്, മച്ചാൻ വർഗീസ്Image Credit source: facebook.com/LaljoseFilmDirector, facebook.com/john.robichan.7
jayadevan-am
Jayadevan AM | Published: 24 Jul 2025 19:18 PM

ചെറിയ വേഷങ്ങളിലൂടെ പോലും ആളുകളുടെ ഇഷ്ടം നേടിയ കലാകാരനായിരുന്നു മച്ചാന്‍ വര്‍ഗീസെന്ന് സംവിധായകന്‍ ലാല്‍ ജോസ്. തന്റെ യൂട്യൂബ് ചാനലിലാണ് ലാല്‍ ജോസ് മച്ചാന്‍ വര്‍ഗീസിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചത്. എപ്പോഴും പോസിറ്റീവായി മാത്രമേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. ദുഃഖിതനായി അദ്ദേഹത്തെ കണ്ടിട്ടില്ല. എംഎല്‍ വര്‍ഗീസ് എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് എന്നും ലാല്‍ ജോസ് വ്യക്തമാക്കി. ക്യാന്‍സര്‍ ബാധിച്ചത് അറിയിക്കാന്‍ മച്ചാന്‍ വര്‍ഗീസ് ഫോണില്‍ വിളിച്ചതും ലാല്‍ ജോസ് ഓര്‍ത്തെടുത്തു.

”ഒരു ദിവസം മച്ചാന്‍ എന്നെ ഫോണ്‍ വിളിച്ചു. ലാലുഭായി അറിഞ്ഞോ, എനിക്ക് ക്യാന്‍സറാണ് ലാലുഭായി എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. കുഴപ്പമില്ല, സര്‍ജറി കഴിഞ്ഞു, ബ്ലാഡര്‍ ഒരെണ്ണം ഫിറ്റ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. വളരെ പോസിറ്റീവായാണ് അദ്ദേഹം സംസാരിച്ചത്. അതൊരു ദുഃഖമാണെന്ന കാര്യം ഭാവിക്കാതെയാണ് രോഗവിവരം പറഞ്ഞത്. നമ്മുടെ ജീവിതത്തില്‍ ഇടയ്ക്ക് കയറിവന്ന് പ്രകാശം പരത്തി പോയ ആളാണ്. എപ്പോഴും സന്തോഷത്തോടെയിരിക്കാന്‍ പഠിപ്പിച്ചയാളാണ്”-ലാല്‍ ജോസിന്റെ വാക്കുകള്‍.

താന്‍ ആദ്യം അദ്ദേഹത്തെ കാണുമ്പോള്‍ കൂടെ ഒരു നായയുണ്ടായിരുന്നു. പറയുന്നതൊക്കെ ആ പട്ടി അനുസരിക്കുമെന്നായിരുന്നു വര്‍ഗീസിന്റെ അവകാശവാദം. ഷൂട്ടിങിന് ട്രെയിന്‍ഡായിട്ടുള്ള പട്ടിയെ വേണമെന്നു പറഞ്ഞാല്‍ എംഎല്‍ വര്‍ഗീസിന്റെ പട്ടിയുണ്ടെന്ന് പറയുമായിരുന്നു. അങ്ങനെ പട്ടിയുമായിട്ട് വര്‍ഗീസ് സെറ്റില്‍ വരും. തമാശകളൊക്കെ പറഞ്ഞ് സെറ്റിലുള്ളവരെ കയ്യിലെടുത്തിട്ട് ചെറിയ റോള്‍ അദ്ദേഹം സംഘടിപ്പിക്കും. മച്ചാന്‍ എന്ന് അദ്ദേഹം സ്വയം വിളിച്ചതാണ്. മിമിക്രിക്കാര്‍ക്കിടയിലാണ് മച്ചാന്‍ വര്‍ഗീസ് എന്ന വിളി ആദ്യം തുടങ്ങുന്നതെന്നും ലാല്‍ ജോസ് പറഞ്ഞു.

Read Also: Lal Jose: മീശമാധവന്റെ പ്രചോദനം ചാട്ടവാര്‍ ഉണ്ണിയായിരുന്നു, അയാളുടെ ശരീരഭാഷയാണ് ദിലീപ് ഉപയോഗിച്ചത്

അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് ചാര്‍ളി ചാപ്ലിന്റെ സ്റ്റൈലിലായിരുന്നു. കൊമേഡിയന്‍ ശരീരം കൊണ്ട് അഭിനയിക്കണമെന്നാണ് പറയുന്നത്. അത് അക്ഷരാര്‍ത്ഥത്തില്‍ ചെയ്തയാളാണ് മച്ചാന്‍ വര്‍ഗീസ്. പ്രധാന കഥാപാത്രങ്ങള്‍ കിട്ടിയിട്ടില്ല എന്നതാണ് മച്ചാന്‍ വര്‍ഗീസിന്റെ നിര്‍ഭാഗ്യം. അദ്ദേഹത്തിന് സൈഡായിട്ടുള്ള തമാശ റോളുകളാണ് കിട്ടിയത്. പക്ഷേ, ഉഗ്രന്‍ ക്യാരക്ടര്‍ നടന്‍ അദ്ദേഹത്തിനുള്ളില്‍ ഉണ്ടായിരുന്നു. മീശ മാധവന്‍ കാണുന്നവരുടെ മനസില്‍ എന്നും അദ്ദേഹമുണ്ടാകുമെന്നും ലാല്‍ ജോസ് അഭിപ്രായപ്പെട്ടു.