Lal Jose: ‘മുഴുവന്‍ കാര്യങ്ങള്‍ക്കും ശ്രീനിയേട്ടനായിരുന്നു മെന്റര്‍; അറബിക്കഥ ഉണ്ടാകാന്‍ കാരണം അദ്ദേഹമാണ്’
Lal Jose on the movie Arabikkatha: അറബിക്കഥ ഉണ്ടാകാന്‍ എല്ലാം കൊണ്ടും കാരണമായത് ശ്രീനിവാസനാണെന്ന് ലാല്‍ ജോസ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അറബിക്കഥയുടെ പിറവിയെക്കുറിച്ച് ലാല്‍ ജോസ് മനസു തുറന്നത്.
ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2007-ല്‍ റിലീസ് ചെയ്ത ചിത്രമാണ് അറബിക്കഥ. പ്രവാസ ലോകത്തിന്റെ നേര്‍ച്ചിത്രം വെള്ളിത്തിരയില്‍ വരച്ചിട്ട ഈ ചിത്രത്തില്‍ ശ്രീനിവാസനായിരുന്നു കേന്ദ്ര കഥാപാത്രം കൈകാര്യം ചെയ്തത്. ഹസ്സൻ സൈനുല്ലബ്ദീൻ ആണ് ചിത്രം നിര്‍മിച്ചത്. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റേതായിരുന്നു സിനിമയുടെ കഥ. 1998-ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിന് ശേഷം ലാല്‍ ജോസും ശ്രീനിവാസനും ഒന്നിച്ച ചിത്രമായിരുന്നു അറബിക്കഥ.
അറബിക്കഥ ഉണ്ടാകാന്‍ എല്ലാം കൊണ്ടും കാരണമായത് ശ്രീനിവാസനാണെന്ന് അടുത്തിടെ ലാല്‍ ജോസ് വെളിപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അറബിക്കഥ എന്ന സിനിമയുടെ പിറവിയെക്കുറിച്ച് ലാല്‍ ജോസ് മനസു തുറന്നത്.
”ഒരു ദിവസം ഇഖ്ബാല്‍ കുറ്റിപ്പുറം എന്നെ ദുബായില്‍ നിന്ന് വിളിച്ചു. ഒരു കഥയുടെ ആശയം തന്റെ മനസിലുണ്ട്. അത് ലാലു ചെയ്യണമെന്ന് ആഗ്രഹമുണ്ട്. കഥ ശ്രീനിയേട്ടനോട് പറഞ്ഞു. ശ്രീനിയേട്ടന് അത് ഇഷ്ടപ്പെട്ടിട്ടുണ്ട്. ലാലുവിനെയാണ് സംവിധായകനായി മനസില്‍ കാണുന്നതെന്ന് വ്യക്തമാക്കിയപ്പോള്‍, അവനോട് പറഞ്ഞോളാമെന്ന് ശ്രീനിയേട്ടന്‍ അറിയിച്ചു. ശ്രീനിയേട്ടന്‍ ഇപ്പോള്‍ നാട്ടിലുണ്ട്. പറ്റിയാല്‍ ഒന്നു പോയി കാണണമെന്ന് അദ്ദേഹം പറഞ്ഞു”-ലാല്‍ ജോസിന്റെ വാക്കുകള്‍.
Also Read: Sreenivasan: അച്ഛന്റെ വിജയങ്ങൾക്ക് പിന്നിൽ എന്നും അമ്മ; വിനീത് ശ്രീനിവാസൻ
നീണ്ട കാലത്തെ ഒരു ഇടവേളയ്ക്ക് ശേഷം അങ്ങനെ ശ്രീനിയേട്ടനെ കാണാന്‍ പോയി. ഇടയ്ക്ക് ഏതെങ്കിലും ഫങ്ഷനില്‍ കണ്ടിട്ടുള്ളതല്ലാതെ യാതൊരു ബന്ധങ്ങളും ഇല്ലായിരുന്നു. അറബിക്കഥയുടെ കഥ അദ്ദേഹമാണ് ആദ്യം തന്നോട് പറയുന്നത്. ഇഖ്ബാല്‍ പറഞ്ഞുകൊടുത്ത കഥ അദ്ദേഹം കേള്‍ക്കുകയും അത് തന്നോട് പറയുകയും ചെയ്തു. തനിക്ക് എന്താണ് തോന്നുന്നതെന്നും ചോദിച്ചു. അങ്ങനെ കഥ ഇഷ്ടമായെന്ന് താന്‍ അദ്ദേഹത്തെ അറിയിച്ചതായും ലാല്‍ ജോസ് വ്യക്തമാക്കി.
തുടര്‍ന്ന് കഥയുടെ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് വേണ്ടി ദുബായിലേക്ക് പോയി. ആ സിനിമയുടെ മുഴുവന്‍ കാര്യങ്ങള്‍ക്കും ശ്രീനിയേട്ടന്‍ ഒരു മെന്ററായി നിന്നു. ഹസ്സൻ സൈനുല്ലബ്ദീൻ എന്ന ഖത്തറിലെ വ്യവസായിയെ ശ്രീനിയേട്ടനാണ് പരിചയപ്പെടുത്തുന്നത്. ശ്രീനിയേട്ടനെ കൊണ്ട് ഒരു സിനിമ സംവിധാനം ചെയ്യിച്ച് അഭിനയിപ്പിക്കാന്‍ വേണ്ടി അഡ്വാന്‍സ് കൊടുത്തിട്ടുള്ളയാളാണ് അദ്ദേഹം. അങ്ങനെ അദ്ദേഹത്തിന് ഈ കഥ ഇഷ്ടമായെന്നും ലാല്‍ ജോസ് പറഞ്ഞു.
അറബിക്കഥ ഉണ്ടാകാന്‍ എല്ലാം കൊണ്ടും കാരണമായത് ശ്രീനിയേട്ടനാണ്. അദ്ദേഹത്തിന് ആ കഥ ഇഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ ഒന്നും നടക്കില്ലായിരുന്നു. ശ്രീനിയേട്ടന്‍ ആ പ്രൊഡ്യൂസറെ പരിചയപ്പെടുത്തിയില്ലായിരുന്നെങ്കില്‍, ഒരു നിര്‍മാതാവിനെ കണ്ടെത്താനും തങ്ങള്‍ ബുദ്ധിമുട്ടുമായിരുന്നുവെന്നും ലാല്‍ ജോസ് വെളിപ്പെടുത്തി.