Madhav Suresh: ‘ബിജെപിയുടെ ഉന്നത നേതൃത്വത്തെ ഇഷ്ടമാണ്, അവിടെ നിന്ന് താഴോട്ട് ഞാനത്ര അംഗീകരിക്കുന്ന സിസ്റ്റമല്ല’
Madhav Suresh about his political views: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നു. 10 വര്‍ഷം മുമ്പ് വിദേശത്തുള്ളവര്‍ ഇന്ത്യയെ മൂന്നാം ലോക രാജ്യമായാണ് കണ്ടത്. അത് മാറി. ഇന്ത്യയോടുള്ള വിദേശത്തെ കാഴ്ചപ്പാട് മാറിയത് മോദി വന്നതിനുശേഷമാണെന്നും മാധവ്

മാധവ് സുരേഷ്
പൊളിറ്റിക്‌സ് അത്ര താല്‍പര്യമില്ലാത്ത ഒരു ഫീല്‍ഡാണെന്ന് നടന്‍ മാധവ് സുരേഷ്. ബിജെപിയുടെ ഉന്നത നേതൃത്വത്തെ ഇഷ്ടമാണ്. അവിടെ നിന്ന് താഴോട്ട് താനത്ര അംഗീകരിക്കുന്ന സിസ്റ്റമല്ല. അത് ഇതിന് മുമ്പും പറഞ്ഞിട്ടുണ്ട്. എല്ലാ പാര്‍ട്ടികളും ഒന്നോ രണ്ടോ രീതിയില്‍ അലംഭാവമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മാധവ് വിമര്‍ശിച്ചു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാധവ് മനസ് തുറന്നത്. അച്ഛന്റെ രാഷ്ട്രീയനിലപാടിനോട് കുഴപ്പമില്ല. അച്ഛന്‍ ബിജെപി മന്ത്രിയായതുകൊണ്ട് താന്‍ ബിജെപിയെ പിന്തുണയ്ക്കുന്നുവെന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നു. 10 വര്‍ഷം മുമ്പ് വിദേശത്തുള്ളവര്‍ ഇന്ത്യയെ മൂന്നാം ലോക രാജ്യമായാണ് കണ്ടത്. അത് മാറി. ഇന്ത്യയോടുള്ള വിദേശത്തെ കാഴ്ചപ്പാട് മാറിയത് മോദി വന്നതിനുശേഷമാണെന്നും മാധവ് അഭിപ്രായപ്പെട്ടു.
”എന്റെ മനസില്‍ എന്നും എന്റെ രാജാവാണ് എന്റെ അച്ഛന്‍. ഒരു കാര്യവും അച്ഛന്‍ ആലോചിക്കാതെ ചെയ്യില്ല. സ്വന്തം നേട്ടം മാറ്റിവച്ചിട്ടാണെങ്കിലും വേറൊരാള്‍ക്ക് നല്ലത് വരുമെങ്കില്‍ അത് ചെയ്യുന്നയാളാണ് അച്ഛന്‍. ഇത്രയും വിമര്‍ശനം കിട്ടിയിട്ടും അതേ ആള്‍ക്കാരെ സഹായിക്കാന്‍ വേണ്ടി വീണ്ടും വീണ്ടും സ്വന്തം ആരോഗ്യവും, സ്വന്തം സിനിമാ കരിയറും മാറ്റിവച്ച് നില്‍ക്കുന്ന ഒരാളാണ്”-മാധവിന്റെ വാക്കുകള്‍.
Read Also: Janaki V vs State Of Kerala: വിവാദങ്ങൾക്കും വിലക്കുകൾക്കും ഒടുവിൽ ജെഎസ്കെ ഇന്ന് മുതൽ തീയറ്ററിൽ
ജെഎസ്‌കെയിലേക്കുള്ള വരവ്
മാധവ് സുരേഷിനെ സുരേഷ് ഗോപിക്കൊപ്പം ഒരു സിനിമയിലേക്ക് കൊണ്ടുവരുമ്പോള്‍ അതിന്റേതായ ഒരു മാര്‍ക്കറ്റിങ് ഗെയിന്‍ കാണും. ഇത്രയും എക്‌സ്പീരിയന്‍സുള്ള ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ അത് തനിക്ക് ഒരു ലേണിങ് എക്‌സ്പീരിയന്‍സാണ്. അതുകൊണ്ടാണ് ഈ സിനിമ സ്വീകരിച്ചത്. പ്രവീണ്‍ ചേട്ടനും (സംവിധായകന്‍ പ്രവീണ്‍ നാരായണന്‍), ജയവിഷ്ണു ചേട്ടനുമാണ് സ്‌ക്രിപ്റ്റിനെക്കുറിച്ച് പറഞ്ഞത്. അച്ഛനെയാണ് അവര്‍ ആദ്യം സമീപിച്ചത്. അച്ഛന്‍ പറഞ്ഞിട്ടാണ് താന്‍ പോയി സ്‌ക്രിപ്റ്റ് കേട്ടതെന്നും മാധവ് പറഞ്ഞു.