Punnapra Appachan: അഭിനയിച്ചത് ആയിരത്തിലധികം സിനിമകളിൽ; അടൂർ സിനിമകളിലെ സ്ഥിരസാന്നിധ്യം: പുന്നപ്ര അപ്പച്ചനെപ്പറ്റി
Punnapra Appachan Movie Career: ആയിരത്തിലധികം സിനിമകളിൽ അഭിനയിച്ച നടനാണ് പുന്നപ്ര അപ്പച്ചൻ. അടൂർ സിനിമകളിലെ സ്ഥിരസാന്നിധ്യമായിരുന്നു.
മലയാളികൾക്ക് ഏറെ പരിചിതമായ ഒരു മുഖമാണ് പുന്നപ്ര അപ്പച്ചൻ. നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ റോളുകളിലും അഭിനയിച്ച അപ്പച്ചൻ മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം എഴുതിച്ചേർക്കപ്പെട്ട ഒരു പേരാണ്. ആയിരത്തിലധികം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. അടൂർ ഗോപാലകൃഷ്ണൻ സിനിമകളിലെ സ്ഥിരസാന്നിധ്യമായിരുന്നു.
ആലപ്പുഴ പുന്നപ്ര സ്വദേശിയായ അപ്പച്ചൻ ആദ്യം അഭിനയിക്കുന്നത് ഒതേനൻ്റെ മകൻ എന്ന സിനിമയിലാണ്. സിനിമാമോഹം തലയ്ക്ക് പിടിച്ചുനിൽക്കുന്ന സമയത്തായിരുന്നു ഇത്. സത്യൻ നായകനായി 1965ൽ പുറത്തിറങ്ങിയ ഒതേനൻ്റെ മകൻ എന്ന സിനിമയുടെ ഷൂട്ടിങ് കാണാൻ ചെന്നതാണ് അപ്പച്ചൻ. സിനിമയിലെ മാനേജർ അപ്പച്ചൻ്റെ സുഹൃത്തായിരുന്നു. ആ ബന്ധം ഉപയോഗിച്ച് ഉദയാ സ്റ്റുഡിയോ നിർമ്മിച്ച ഈ സിനിമയിൽ ചെറിയ ഒരു വേഷം ലഭിച്ചു. പിന്നീട് ഉദയാ സിനിമകളിൽ അപ്പച്ചൻ സ്ഥിരസാന്നിധ്യമായി. ഉദയാ സ്റ്റുഡിയോയുടെ എല്ലാ സിനിമകളിലും അഭിനയിച്ചു. കെഎസ് സേതുമാധവൻ സംവിധാനം ചെയ്ത മഞ്ഞിലാസിൻ്റെ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലെ തൊഴിലാളി നേതാവ് ശ്രദ്ധിക്കപ്പെട്ടു.
Also Read: Punnapra Appachan: മലയാള സിനിമയിലെ കരുത്തുറ്റ സാന്നിധ്യം, നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു
അടൂർ ഗോപാലകൃഷ്ണൻ്റെ അനന്തരം എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. 1987ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് ശേഷം അടൂരിൻ്റെ എല്ലാ സിനിമകളിലും അദ്ദേഹം അഭിനയിച്ചു. സന്ദേശം, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, ദി കിംഗ്, അഴകിയ രാവണൻ, അനിയത്തിപ്രാവ് തുടങ്ങിയ സിനിമകളിലൊക്കെ അദ്ദേഹം വേഷമിട്ടു.
ഹിന്ദിയിൽ ദിലീപ് കുമാറിനൊപ്പം അഭിനയിച്ചു. രമേഷ് തൽവാർ സംവിധാനം ചെയ്ത 1984ൽ പുറത്തിറങ്ങിയ സിനിമയിൽ പോലീസ് ഉദ്യോഗസ്ഥനായാണ് അപ്പച്ചൻ വേഷമിട്ടത്. ദിലീപ് കുമാറിൻ്റെ കഥാപാത്രത്തെ അറസ്റ്റ് ചെയ്ത പോലീസ് കഥാപാത്രമായിരുന്നു ഇത്. തമിഴിൽ വിജയ്ക്കൊപ്പം സുറ എന്ന സിനിമയിലും അദ്ദേഹം വേഷമിട്ടു. തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ‘പിന്നെയും’ ആണ് അവസാന സിനിമ.