Rapper Vedan: ‘ഭക്ഷണത്തിൽ രാഷ്ട്രീയം കലർത്തുന്നു, ഭാവിയിൽ അവന്മാർ എന്തൊക്കെ ചെയ്യും’; കേരള സ്റ്റോറി 2വിനെതിരെ വേടൻ
Rapper Vedan Slams The Kerala Story 2: കേരളത്തിലെ ജനങ്ങൾ സമാധാനപരമായി ജീവിക്കുമ്പോഴാണ് ഭക്ഷണ രാഷ്ട്രീയവുമായി ചിലർ ഇങ്ങോട്ട് വരുന്നതെന്നും വേടൻ കുറ്റപ്പെടുത്തി. ഇത്രയും വെറുപ്പോടെ ഒരു സിനിമ ചെയ്യാൻ അവർക്ക് സാധിക്കുമെങ്കിൽ, ഭാവിയിൽ നമ്മോട് എന്തൊക്കെ ചെയ്യാൻ അവർ മടിക്കില്ല എന്ന് ആലോചിക്കണമെന്നും വേടൻ ഓർമ്മിപ്പിച്ചു.

Vedan Slams The Kerala Story 2
സംസ്ഥാനത്തൊട്ടാകെ വലിയ വിവാദങ്ങൾക്ക് വഴിവച്ച ‘ദ കേരള സ്റ്റോറി 2’വിലെ ട്രെയിലറിലെ ചിത്രീകരണത്തിൽ പ്രതികരിച്ച് റാപ്പർ വേടൻ. സിനിമയുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ കേരളത്തിലെ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തുനിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ട്രെയിലറിൽ ഒരു ഹിന്ദു യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയടക്കം രൂക്ഷമായി വിമർശിച്ച രംഗത്തിനെതിരെ തൻ്റെ ശക്തമായ നിലപാട് വ്യക്തമാക്കി റാപ്പർ വേടൻ പ്രതികരിച്ചിരിക്കുകയാണ്.
കേരളത്തിലെ ഭക്ഷണ സംസ്കാരത്തിൽ രാഷ്ട്രീയം കയറ്റി അത് ആയുധമാക്കി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ് സിനിമയിലൂടെ നടത്തുന്നതെന്നാണ് വേടൻ്റെ നിലപാട്. “കേരളത്തിൽ ഭക്ഷണ രാഷ്ട്രീയം തുടങ്ങിക്കഴിഞ്ഞു. ഭാവിയിൽ അവന്മാർ നമ്മോട് എന്തൊക്കെ ചെയ്യും എന്നത് ചിന്തിക്കാവുന്നതേയുള്ളൂ,” – എന്നാണ് വേടൻ പറയുന്നത്. നമ്മുടെ ഭക്ഷണ ശീലങ്ങളെ പോലും രാഷ്ട്രീയവൽക്കരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ചിത്രത്തിന് പിന്നിലെന്ന് വേടൻ പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ സമാധാനപരമായി ജീവിക്കുമ്പോഴാണ് ഭക്ഷണ രാഷ്ട്രീയവുമായി ചിലർ ഇങ്ങോട്ട് വരുന്നതെന്നും വേടൻ കുറ്റപ്പെടുത്തി. ഇത്രയും വെറുപ്പോടെ ഒരു സിനിമ ചെയ്യാൻ അവർക്ക് സാധിക്കുമെങ്കിൽ, ഭാവിയിൽ നമ്മോട് എന്തൊക്കെ ചെയ്യാൻ അവർ മടിക്കില്ല എന്ന് ആലോചിക്കണമെന്നും വേടൻ ഓർമ്മിപ്പിച്ചു.
സിനിമയുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ, ഇതെല്ലാം യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതാണെന്നും കേരളത്തിലെ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പ്രതികരിച്ചിരുന്നു. ‘ദ കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന് പ്രദർശനാനുമതി നൽകിയതിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടപ്പെട്ടിരുന്നു. ചിത്രത്തിൻ്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജിയിൽ സെൻസർ ബോർഡിനും നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജി വരുന്ന ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.