Sreenivasan: ‘ഒറ്റ വർഷത്തിലെഴുതിയത് പത്ത് തിരക്കഥ, പത്തും സൂപ്പർ ഹിറ്റുകൾ’; ശ്രീനിവാസൻ്റെ പഴയ ഇൻ്റർവ്യൂ
Sreenivasan Old Interview: ശ്രീനിവാസൻ 1986ൽ മാത്രമെഴുതിയത് 10 തിരക്കഥകളെന്ന് ധ്യാൻ ശ്രീനിവാസൻ. ഇക്കാര്യം പറയുന്ന പഴയ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ശ്രീനിവാസൻ അന്തരിച്ചതോടെ മലയാള സിനിമയ്ക്ക് നഷ്ടമായത് ഒരാളെയല്ല, ഒന്നിലധികം പേരെയാണ്. തിരക്കഥാകൃത്ത്, നടൻ, സംവിധായകൻ, കർഷകൻ തുടങ്ങി കൈവച്ച മേഖലകളിലൊക്കെ പൊന്നു വിളയിച്ച ശ്രീനിവാസൻ വിടപറയുമ്പോൾ അദ്ദേഹവും മകൻ ധ്യാൻ ശ്രീനിവാസവും ചേർന്നുള്ള ഒരു പഴയ ഇൻ്റർവ്യൂ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
‘ടിപി ബാലഗോപാലൻ എംഎ 86ൽ അല്ലേ’ എന്ന് ധ്യാൻ ചോദിക്കുന്നു. അതെയെന്ന് ശ്രീനിവാസൻ മറുപടി നൽകുമ്പോൾ ധ്യാൻ തൻ്റെ ഫോണെടുക്കുന്നു. ‘ആ വർഷമാണ് അച്ഛൻ ഏറ്റവുമധികം കഥ എഴുതിയത്’ എന്ന് താരം പറയുമ്പോൾ ശ്രീനിവാസൻ ചിരിക്കുകയാണ്. ഫോണിൽ നോക്കി ധ്യാൻ തുടർന്ന് ചോദിക്കുന്നു, ’86ൽ ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഒരു കഥ ഒരു നുണക്കഥ, ഹലോ മൈഡിയർ റോങ് നമ്പർ, ദൂരെ ദൂരെ ഒരു കൂടുകൂട്ടാം, സന്മനസ്സുള്ളവർക്ക് സമാധാനം, ടിപി ബാലഗോപാലൻ എംഎ. 10 പടം. 86ൽ പത്ത് പടം എഴുതി. ഒരു മാസം ഒരു പടം വച്ച്. ഇത് ഇറങ്ങുക, എഴുതുക, ഇറങ്ങുക, എഴുതുക എന്നാണോ?’ അതെ എന്നാണ് ശ്രീനിവാസൻ്റെ മറുപടി.
1986ൽ സത്യൻ അന്തിക്കാടിനായി ശ്രീനിവാസൻ മൂന്ന് തിരക്കഥകൾ എഴുതി. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, ടിപി ബാലഗോപാലൻ എംഎ. പ്രിയദർശനായി മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഹലോ മൈഡിയർ റോങ് നമ്പർ എന്നീ സിനിമകൾ എഴുതിയപ്പോൾ സിബി മലയിൽ, മോഹൻ തുടങ്ങിയവർക്ക് വേണ്ടിയാണ് മറ്റ് തിരക്കഥകൾ ഒരുക്കിയത്.
2018ൽ പുറത്തിറങ്ങിയ പവിയേട്ടൻ്റെ മധുരച്ചൂരൽ എന്ന സിനിമയ്ക്ക് ശേഷം ശ്രീനിവാസൻ തിരക്കഥ എഴുതിയിട്ടില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ നാൻസി റാണിയിലാണ് അവസാനമായി അഭിനയിച്ചത്.