Girish Puthenchery: ഗിരീഷ് പുത്തഞ്ചേരി ‘കൊള്ളില്ലെന്ന്’ പറഞ്ഞ് ചുരുട്ടിക്കൂട്ടിയെറിഞ്ഞത്, അതിൽ നിന്നു കമൽ കണ്ടെത്തിയത് സൂപ്പർഹിറ്റ്ഗാനം
The Story Behind Devakanyaka Surya Thamburu Song : ജോൺസൺ മാഷിന്റെ ട്യൂണിന് വരികൾ എഴുതാനിരുന്ന ഗിരീഷ്, കുറച്ചു സമയത്തിന് ശേഷം നിരാശനായി ചില കടലാസുകൾ ചുരുട്ടിയെറിഞ്ഞു. "തുടക്കം ശരിയാവുന്നില്ല" എന്ന് പറഞ്ഞ് ഗിരീഷ് ഉപേക്ഷിച്ച ആ കടലാസുകളിലൊന്ന് നിവർത്തി വായിച്ച കമൽ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.
മലയാള ചലച്ചിത്ര സംഗീതത്തിന്റെ സുവർണ്ണകാലത്ത് ഗിരീഷ് പുത്തഞ്ചേരി എന്ന പ്രതിഭയുടെ മാന്ത്രികത വെളിവാക്കുന്നതായിരുന്നു ഈ പുഴയും കടന്ന് (1996) എന്ന ചിത്രത്തിലെ ഗാനങ്ങൾ. പാട്ടെഴുത്തിൽ 87 സിനിമകൾ പിന്നിട്ടിട്ടും തന്നെ സഹകരിപ്പിക്കാതിരുന്ന സംവിധായകൻ കമലിന്റെ ക്ഷണം ലഭിച്ചപ്പോൾ, “കുഞ്ഞാക്കാ നിങ്ങൾ കളിയാക്കുവാണോ?” എന്നായിരുന്നു ഗിരീഷിന്റെ ആദ്യ പ്രതികരണം.
ചെന്നൈയിലെ കംപോസിംഗ് റൂമിൽ എത്തിയ ഗിരീഷ് തന്റെ ബാഗിൽ നിന്നും കുറച്ച് പേനകൾ പുറത്തെടുത്ത് കമലിന് നേരെ നീട്ടി. “വയലാറിനെ ധ്യാനിച്ചെഴുതാൻ ഈ പേന, ഭാസ്കരൻ മാഷിനായി ഇതൊരെണ്ണം; ഇതിൽ ഏത് വേണം?” എന്ന ഗിരീഷിന്റെ തമാശ കലർന്ന ചോദ്യം കമലിനെ അതിശയിപ്പിച്ചു. ഒടുവിൽ കമൽ തിരഞ്ഞെടുത്ത ഒരു പ്രത്യേക പേനയിലാണ് പിൽക്കാലത്ത് മലയാളികൾ നെഞ്ചിലേറ്റിയ വരികൾ കുറിക്കപ്പെട്ടത്.
ജോൺസൺ മാഷിന്റെ ട്യൂണിന് വരികൾ എഴുതാനിരുന്ന ഗിരീഷ്, കുറച്ചു സമയത്തിന് ശേഷം നിരാശനായി ചില കടലാസുകൾ ചുരുട്ടിയെറിഞ്ഞു. “തുടക്കം ശരിയാവുന്നില്ല” എന്ന് പറഞ്ഞ് ഗിരീഷ് ഉപേക്ഷിച്ച ആ കടലാസുകളിലൊന്ന് നിവർത്തി വായിച്ച കമൽ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. അതിൽ എഴുതിയിരുന്നത് ഇന്നും മലയാളികളുടെ പ്രഭാതങ്ങളെ ധന്യമാക്കുന്ന ഈ വരികളായിരുന്നു: “ദേവകന്യക സൂര്യതംബുരു മീട്ടുന്നൂ.. സ്‌നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു..”
ഈ മനോഹര വരികൾ ‘കൊള്ളില്ലെന്ന്’ കരുതി മാറ്റിവെച്ച ഗിരീഷിന്റെ വിനയവും പ്രതിഭയും കമലിനെ വിസ്മയിപ്പിച്ചു. ബേഗഡ രാഗത്തിൽ ജോൺസൺ മാഷ് ഈ വരികൾക്ക് ഈണം നൽകിയപ്പോൾ പിറന്നത് മലയാളത്തിലെ എക്കാലത്തെയും മികച്ച ടൈറ്റിൽ ഗാനമാണ്. നിളയുടെ സൗന്ദര്യവും ഗ്രാമീണ നന്മയും തുളുമ്പുന്ന ആ തൂലികയോട് ഇത്രകാലം പുലർത്തിയ നിസ്സംഗതയിൽ കമൽ പിന്നീട് പലപ്പോഴും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. പാതിവഴിയിൽ പാടി നിർത്തി കവി യാത്രയായെങ്കിലും, അദ്ദേഹം ബാക്കിവെച്ച കാവ്യകല്പനകൾ ഇന്നും മരണമില്ലാതെ തുടരുന്നു.