ഇക്കിളി സബ്സ്ക്രിപ്ഷൻ അല്ല, ഇത് ക്രിമിനൽസ് ഒൺലി! ഇന്ത്യൻ സൈബർ ക്രിമിനലുകളുടെ ‘ആശാൻ’ അറസ്റ്റിൽ; പ്രായം 18
18-year-old arrested: ഉത്തർപ്രദേശ് സ്വദേശിയായ രോഹിത് വീരേന്ദ്രസിംഗ് ശാക്യ ആണ് ഗുജറാത്തിലെ സൂറത്ത് സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. 18 വയസ് മാത്രം പ്രായമുള്ള ഇയാൾ ഇന്ത്യയിൽ നടക്കുന്ന സൈബർ ക്രൈമുകളിലെ മുഖ്യ പങ്കാളിയാണ് എന്ന് പോലീസ് അറിയിച്ചു. 11-ാം ക്ലാസിൽ പഠനം നിർത്തിയ രോഹിത് സ്വയം കോഡിങ് പഠിച്ച്, 16-ാം വയസിൽ തന്നെ കോഡിങ്ങിൽ ഒരു വിദഗ്ധനായി മാറി എന്ന് പോലീസ് പറയുന്നു.

18 Year Old Arrested As Mastermind Of India's Cybercrime Ring
സൂറത്ത്: ഇന്ത്യയിലെ സൈബർ തട്ടിപ്പ് ശൃംഖലയിലെ പ്രധാനി പോലീസ് പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയായ രോഹിത് വീരേന്ദ്രസിംഗ് ശാക്യ ആണ് ഗുജറാത്തിലെ സൂറത്ത് സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. 18 വയസ് മാത്രം പ്രായമുള്ള ഇയാൾ ഇന്ത്യയിൽ നടക്കുന്ന സൈബർ ക്രൈമുകളിലെ മുഖ്യ പങ്കാളിയാണ് എന്ന് പോലീസ് അറിയിച്ചു. 11-ാം ക്ലാസിൽ പഠനം നിർത്തിയ രോഹിത് സ്വയം കോഡിങ് പഠിച്ച്, 16-ാം വയസിൽ തന്നെ കോഡിങ്ങിൽ ഒരു വിദഗ്ധനായി മാറി എന്ന് പോലീസ് പറയുന്നു. AI ടൂളുകൾ ഉപയോഗിച്ച് യഥാർത്ഥ ആപ്പുകളെ വെല്ലുന്ന തരത്തിലുള്ള വ്യാജ ആപ്ലിക്കേഷൻ (APK) ഫയലുകൾ ഉണ്ടാക്കുക എന്നതായിരുന്നു ഇയാളുടെ പ്രധാന പണി.
ഉത്തർപ്രദേശിലെ കാൺപുരിലെ ഒരു ഹോട്ടലിൽ നിന്നാണ് സൂറത്ത് സിറ്റി സൈബർ ക്രൈം സെൽ രോഹിത്തിനെ അറസ്റ്റ് ചെയ്തത്. എഐയും ടെലിഗ്രാമും ഉപയോഗിച്ച് രോഹിത് ഉണ്ടാക്കിയ വ്യാജ മൊബൈൽ ആപ്പുകൾ വഴി രാജ്യത്തുടനീളം 64.38 കോടി രൂപയുടെ സൈബർ തട്ടിപ്പുകൾ ഇതുവരെ നടന്നിട്ടുണ്ട് എന്ന് പോലീസ് പറയുന്നു.
ALSO READ: തിരുവനന്തപുരം ബാറിലെ തീവെപ്പ്; തീയിട്ട യുവാവ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു
ക്രിമിനൽസിനായി സ്പെഷൽ സബ്സ്ക്രിപ്ഷൻ
ഇക്കിളിപ്പെടുത്തുന്ന വീഡിയോസിന് സബ്സ്ക്രിപ്ഷൻ നടപ്പിലാക്കിയ പലരെക്കുറിച്ചും കേട്ടിട്ടുണ്ടാകും, എന്നാൽ ക്രിമിനൽസിനായി മാത്രം സ്പെഷൽ സബ്സ്ക്രിപ്ഷൻ അവതരിപ്പിച്ച ഒരു 18 വയസുകാരനെക്കുറിച്ച് ഇതാദ്യമായാണ് കേൾക്കുന്നത്. പ്രമുഖ ബാങ്കുകളുടെയും സർക്കാർ സേവനങ്ങളുടെയും വ്യാജ ആപ്ലിക്കേഷനുകൾ നിർമ്മിച്ച് ക്രിമിനൽ സംഘങ്ങൾക്ക് സബ്‌സ്‌ക്രിപ്ഷൻ വ്യവസ്ഥയിൽ വിൽക്കുകയായിരുന്നു രോഹിത്തിന്റെ രീതി, പ്രതിമാസം 15,000 രൂപയായിരുന്നു സബ്സ്ക്രിപ്ഷൻ നിരക്ക്.
ഒറിജിനലിലെ വെല്ലുന്ന വ്യാജൻ ആപ്പ്
ഒറിജിനലിനെ വെല്ലുന്ന വ്യാജ ആപ്പുകൾ നിർമിക്കുന്നതായിരുന്നു ഈ 18 വയസുകാരന്റെ സ്പെഷാലിറ്റി. പ്രധാനമായും വിക്ടിം ആപ്പ് (Victim App), അഡ്മിൻ ആപ്പ് (Admin App) എന്നിങ്ങനെ രണ്ട് തരം ആപ്പുകളാണ് ഇയാൾ വികസിപ്പിച്ചിരുന്നത്. ഉപഭോക്താക്കളെ ഒറിജിനൽ ആപ്പ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഫോണിൽ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിക്കുന്നതാണ് വിക്ടിം ആപ്പ്.
ഇരകളുടെ ഫോണിലെ ബാങ്കിംഗ് വിവരങ്ങൾ, OTP, മറ്റ് സ്വകാര്യ വിവരങ്ങൾ എന്നിവ തത്സമയം ചോർത്തിയെടുക്കാൻ തട്ടിപ്പുകാരെ സഹായിക്കുന്നതാണ് അഡ്മിൻ ആപ്പ്. രോഹിത് ആകെ 121 വ്യാജ APK ആപ്പുകൾ നിർമ്മിച്ചതായും രാജ്യത്തുടനീളം 21,672 ഫോണുകളിൽ ഇവ ഇൻസ്റ്റാൾ ചെയ്യപ്പെട്ടതായും ഇതുവരെയുള്ള ഡിജിറ്റൽ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
മെയിൻ വില്ലൻ ആർടിഒ ചലാൻ ആപ്പ്
രോജിത്തിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യപ്പെട്ടവയിൽ 2,928 ഫോണുകൾ പൂർണ്ണമായും ഹാക്ക് ചെയ്യപ്പെടുകയും, 54,094 സാമ്പത്തിക ഇടപാടുകളിലൂടെ 64.38 കോടി രൂപ ആളുകൾക്ക് നഷ്ടപ്പെടുകയും ചെയ്തു എന്ന് പോലീസ് പറയുന്നു. ആർടിഒ ചലാൻ അടയ്ക്കാനുള്ള വ്യാജ ആപ്പുകൾ വഴിയാണ് ഏറ്റവും കൂടുതൽ ആളുകൾ തട്ടിപ്പിനിരയായിരിക്കുന്നത്.
പണി പാളിയത് മേയിൽ
മേയിൽ സൂറത്ത് സ്വദേശിയായ ഒരാൾക്ക് വാട്സ്ആപ്പിലൂടെ “PNB One. apk” എന്ന വ്യാജ ഫയൽ ലഭിച്ചു. പിഎൻബി ബാങ്കിന്റെ ഔദ്യോഗിക ആപ്പാണെന്ന് തെറ്റിദ്ധരിച്ച് ഇത് ഇൻസ്റ്റാൾ ചെയ്തയാളുടെ അക്കൗണ്ടിൽ നിന്ന് 5 ലക്ഷം രൂപ നഷ്ടമായി. തുടർന്ന് നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിക്കുകയും ഇപ്പോൾ അറസ്റ്റ് ഉണ്ടാകുകയും ചെയ്തിരിക്കുന്നത്. പ്രതിയിൽ നിന്ന് ലാപ്ടോപ്പും ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കൂടുതൽ സൈബർ സംഘങ്ങൾക്ക് ഇയാൾ സോഫ്റ്റ്‌വെയർ നൽകിയിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. വ്യാജ ആപ്പുകൾ ഒഴിവാക്കാൻ അപരിചിത സോഴ്സുകളിൽ നിന്നുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കാൻ സ്മാർട്ട്ഫോൺ ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ ലഭ്യമല്ലാത്ത ബാങ്കിംഗ്/സർക്കാർ ആപ്പുകൾ വ്യാജമാകാനാണ് സാധ്യത കൂടുതൽ.
English Summary
Police arrest key in India’s cyber fraud ring. Rohit Virendrasingh Shakya, a native of Uttar Pradesh, has been arrested by the Surat Cyber Crime Police in Gujarat. The 18-year-old is a key player in cyber crimes in India, police said. Rohit’s method was to create fake applications of major banks and government services and sell them to criminal gangs on a subscription basis.