ജി.എസ്.ടി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിയത് 29 ലക്ഷം; അഞ്ചംഗ സംഘം അറസ്റ്റിൽ
Fake GST Officers Extort Rs 29 Lakh from Consultant in Noida; 5 Arrested: : സി.സി.ടി.വി ദൃശ്യങ്ങൾ, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് ജൽപൂർ റോഡിലെ ഇസ്‌കോൺ ക്ഷേത്രത്തിന് സമീപത്ത് നിന്ന് ഇവരെ പിടികൂടുകയായിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് കാറുകൾ, ഏഴ് മൊബൈൽ ഫോണുകൾ, പോലീസ്-സിവിൽ ഡിഫൻസ് യൂണിഫോമുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്
നോയിഡ: ജി.എസ്.ടി ഉദ്യോഗസ്ഥരെന്ന വ്യാജേന നോയിഡയിലെ ജി.എസ്.ടി കൺസൾട്ടൻ്റിൽ നിന്ന് 29 ലക്ഷം രൂപ തട്ടിയ അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. തട്ടിയെടുത്ത മുഴുവൻ തുകയും പോലീസ് കണ്ടെടുത്തതായി സെൻട്രൽ നോയിഡ ഡി.സി.പി ശൈലേന്ദ്ര കുമാർ സിംഗ് അറിയിച്ചു. 24.50 ലക്ഷം രൂപ പണമായും 4.50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ, വെള്ളി ആഭരണങ്ങളുമാണ് പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തത്.
ജൂലൈ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. ജിഎസ്.ടി കൺസൾട്ടൻ്റ് കാറിൽ സഞ്ചരിക്കവെ. എസ് അസ്പയർ സൊസൈറ്റിക്ക് സമീപത്തുവെച്ച് പ്രതികൾ മറ്റൊരു കാറിൽ പിന്തുടർന്ന് ഇയാളുടെ വാഹനം തടഞ്ഞു. തുടർന്ന് ജിഎസ്.ടി ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് വാഹനത്തിൽ കയറിയ ഇവർ, തട്ടിപ്പ് ആരോപിച്ച് ഭീഷണിപ്പെടുത്തി പരാതിക്കാരനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് 29 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ കേസിൽ ജെയിലിലാക്കുമെന്നായിരുന്നു ഭീഷണി. ഇതോടെ ഭയന്ന ജി.എസ്.ടി കൺസൾട്ടൻ്റ് സഹോദരൻ വഴി പണം എത്തിച്ചു നൽകി. പണം ലഭിച്ചതോടെ ഇയാളെയും കാറും ഉപേക്ഷിച്ച് പ്രതികൾ രക്ഷപെടുകയായിരുന്നു.
കേസിലെ മുഖ്യപ്രതിയായ കാഷിഷ് ചൗഹാൻ എന്ന ഇഷുവിന് പരാതിക്കാരനെ നേരത്തെ അറിയാമായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. 2021 മുതൽ ഇരുവരും തമ്മിൽ പരിചയമുണ്ട്. ഇയാൾ ജി.എസ്,ടിയുമായി ബന്ധപ്പെട്ട ജോലികളാണ് ചെയ്യുന്നത് എന്ന് പ്രതികൾക്ക് കൃത്യമായി അറിയാമായിരുന്നു.ഈ വിവരം മുതലെടുത്താണ് പ്രതികൾ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
Also Read: Karnataka Bans Tobacco: പാൻമസാലയും ഗുട്കയും പൂർണ്ണമായി നിരോധിച്ച് കർണാടക! വില്പന നടത്തിയാൽ വൻ പണി
പോലീസ് സബ് ഇൻസ്പെക്ടറുടെയും ഡൽഹി സിവിൽ ഡിഫൻസിൻ്റെയും യൂണിഫോം ധരിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. കാഷിഷ് ചൗഹാനെ കൂടാതെ പിടിയിലായ രാജേഷ് പവാർ ഡൽഹി സിവിൽ ഡിഫൻസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണ്. വിവേക് ശർമ്മ, അങ്കിത് ഷാഹി, അൻഷുൽ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ.
സി.സി.ടി.വി ദൃശ്യങ്ങൾ, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് ജൽപൂർ റോഡിലെ ഇസ്‌കോൺ ക്ഷേത്രത്തിന് സമീപത്ത് നിന്ന് ഇവരെ പിടികൂടുകയായിരുന്നു. തട്ടിയെടുത്ത 29 ലക്ഷം രൂപയ്ക്ക് പുറമെ കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് കാറുകൾ, ഏഴ് മൊബൈൽ ഫോണുകൾ, പോലീസ്-സിവിൽ ഡിഫൻസ് യൂണിഫോമുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
English Summary
Noida police arrested a five-member gang for extorting Rs 29 lakh from a GST consultant by posing as GST and police officials. The accused intercepted the victim’s car, threatened him with arrest over fake e-way bills, and demanded ransom. Police successfully recovered the entire amount, including cash and jewellery.