Assembly elections 2026: തമിഴ്‌നാട് ഇന്ന് വിധിയെഴുതും; പശ്ചിമ ബംഗാളിലെ ആദ്യ ഘട്ട പോളിങും ഇന്ന്
Tamil Nadu, West Bengal Polling 2026: തമിഴ്‌നാട്ടിലെ എല്ലാ സീറ്റുകളിലെയും, പശ്ചിമ ബംഗാളിലെ 152 മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് ആരംഭിച്ചു. ഏപ്രില്‍ 29-നാണ് ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്. കനത്ത സുരക്ഷയിലാണ് ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പ്. 2.5 ലക്ഷത്തോളം വരുന്ന കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങളുടെ 2,450 കമ്പനികളെ വിന്യസിച്ചിട്ടുണ്ട്.
ചെന്നൈ/കൊല്‍ക്കത്ത: തമിഴ്‌നാട്ടിലെ എല്ലാ സീറ്റുകളിലെയും, പശ്ചിമ ബംഗാളിലെ 152 മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് ആരംഭിച്ചു. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 29-നാണ് ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടില്‍ ഭരണം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ഡിഎംകെ നേതൃത്വം നല്‍കുന്ന ഇന്ത്യാ മുന്നണി. അധികാരത്തിലെത്തിലേക്ക് തിരിച്ചെത്താനാകുന്നെ ആത്മവിശ്വാസത്തിലാണ് എഐഎഡിഎംകെ നേതൃത്വം നല്‍കുന്ന എന്‍ഡിഎ ക്യാമ്പ്. നടന്‍ വിജയിയുടെ ടിവികെയും ഇത്തവണ മത്സരരംഗത്തുണ്ട്. ത്രികോണ പോരാട്ടത്തിനാണ് ഇത്തവണ തമിഴ്‌നാട് സാക്ഷ്യം വഹിക്കുന്നത്.
പശ്ചിമ ബംഗാളില്‍ ഇത്തവണയും അധികാരത്തിലെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. ചരിത്രത്തിലാദ്യമായി ബംഗാളില്‍ അധികാരത്തിലെത്താന്‍ ലക്ഷ്യമിട്ട് ശക്തമായ പ്രചാരണമാണ് ബിജെപി നടത്തിയത്. ഭരണത്തിലെത്താമെന്ന പ്രതീക്ഷയില്ലെങ്കിലും, കരുത്ത് തെളിയിക്കുകയെന്ന ലക്ഷ്യത്തിലാണ് 34 വര്‍ഷം ബംഗാള്‍ ഭരിച്ച സിപിഎം. മെയ് നാലിനാണ് വോട്ടെണ്ണല്‍.
തമിഴ്‌നാട് പോരാട്ടം
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, ടിവികെ അധ്യക്ഷന്‍ വിജയ് തുടങ്ങിയവര്‍ ചെന്നൈയിലും, എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സേലത്തും വോട്ട് രേഖപ്പെടുത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ 73.63 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ ട്വീറ്റ്
As Tamil Nadu votes in the Assembly elections, I call upon all voters to take part enthusiastically in this sacred duty of democracy. I urge the youth and the women of Tamil Nadu in particular to come out and vote in record numbers.
— Narendra Modi (@narendramodi) April 23, 2026
തുടർച്ചയായി രണ്ടാം തവണയും അധികാരം നൽകണമെന്ന് ആവശ്യപ്പെട്ട് എംകെ സ്റ്റാലിൻ വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. ഡിഎംകെ ഹിന്ദു വിരുദ്ധമാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ഡിഎംകെ സർക്കാരിന്റെ കീഴിൽ 7,000 കോടിയിലധികം വിലമതിക്കുന്ന ക്ഷേത്ര സ്വത്തുക്കൾ തിരിച്ചുപിടിച്ചുവെന്നും സംസ്ഥാനത്തുടനീളമുള്ള നിരവധി ക്ഷേത്രങ്ങൾ നവീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ എപ്പോഴും ന്യൂനപക്ഷ സമുദായങ്ങൾക്കൊപ്പം നിലകൊള്ളുന്നുവെന്നും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയ് രണ്ട് മണ്ഡലങ്ങളില്‍
തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നിന്നും പെരമ്പൂരിൽ നിന്നുമാണ് നടനും, ടിവികെ അധ്യക്ഷനുമായ വിജയ് മത്സരിക്കുന്നത്. സ്റ്റാലിൻ കൊളത്തൂരിൽ നിന്നാണ് മത്സരിക്കുന്നത്. സംസ്ഥാനത്ത് 5.67 കോടി വോട്ടർമാരുണ്ട്, ഇതിൽ 2.77 കോടി പുരുഷന്മാരും 2.89 കോടി സ്ത്രീകളും ഉൾപ്പെടുന്നു. അവരിൽ 12.51 ലക്ഷം പേർ ആദ്യമായി വോട്ട് ചെയ്യുന്നവരാണ്.
തമിഴ്‌നാട്ടിലെ മോക്ക് പോളിങ്
#WATCH | Tamil Nadu Elections 2026 | Mock polling underway at a polling station in Tiruchirappalli. Voting will begin at 7 am. pic.twitter.com/JW7PBokniL
— ANI (@ANI) April 23, 2026
ബംഗാളില്‍ കനത്ത സുരക്ഷ
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പ്. 2.5 ലക്ഷത്തോളം വരുന്ന കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങളുടെ 2,450 കമ്പനികളെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിന്യസിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 1,452 സ്ഥാനാർത്ഥികളാണ് ബംഗാളില്‍ മത്സരിക്കുന്നത്. 3.60 കോടി വോട്ടര്‍മാര്‍ ഇവരുടെ വിധി നിര്‍ണയിക്കും.
സുവേന്ദു അധികാരിയുടെ നന്ദിഗ്രാം, ഡാർജിലിംഗ്, സിലിഗുരി, ജൽപായ്ഗുരി എന്നിവയാണ് ആദ്യ ഘട്ടത്തിലെ പ്രധാന മണ്ഡലങ്ങൾ. നന്ദിഗ്രാമിൽ, സുവേന്ദു അധികാരി തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പബിത്ര കറുമായാണ് ഏറ്റുമുട്ടുന്നത്. 2021-ല്‍ നന്ദിഗ്രാമില്‍ മമത ബാനര്‍ജിയെ സുവേന്ദു അധികാരി തോല്‍പിച്ചിരുന്നു. വടക്കന്‍ ബംഗാള്‍, ജംഗിള്‍ മഹല്‍, കൂച്ച് ബെഹാർ, അലിപുർദുവാർ, കലിംപോങ്, ജൽപായ്ഗുരി തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഇടതുപാര്‍ട്ടികള്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്.