Bengaluru Companies: ഓരോ ജീവനക്കാരനും 50,000 രൂപ; ബെംഗളൂരു വിടുന്ന കമ്പനികള്‍ക്ക് കര്‍ണാടക സര്‍ക്കാരിന്റെ ‘വിചിത്ര’ ഓഫര്‍; കാരണം ഇതാണ്
Karnataka New IT Policy: ബെംഗളൂരുവിന് പുറത്തേക്കും വളര്‍ച്ച വ്യാപിപ്പിക്കാന്‍ നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍. ബെംഗളൂരുവില്‍ നിന്നും കര്‍ണാടകയിലേക്ക് മറ്റ് സ്ഥലങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍സെന്റീവ് നല്‍കാനാണ് നീക്കം

Bengaluru
ബെംഗളൂരു: തലസ്ഥാനമായ ബെംഗളൂരുവിന് പുറത്തേക്കും വളര്‍ച്ച വ്യാപിപ്പിക്കാന്‍ വേറിട്ട നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍. ബെംഗളൂരുവില്‍ നിന്നും കര്‍ണാടകയുടെ മറ്റ് സ്ഥലങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍സെന്റീവ് നല്‍കാനാണ് സര്‍ക്കാരിന്റെ നീക്കം. ഓരോ ജീവനക്കാരനും 50,000 രൂപ എന്ന നിലയില്‍ നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. പുതിയ ഐടി നയത്തിന്റെ രൂപരേഖയ്ക്ക് വ്യാഴാഴ്ചയാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. മൈസൂരു, മംഗളൂരു, ഹുബ്ബള്ളി ധാർവാഡ്, കലബുറഗി, ശിവമോഗ എന്നിവിടങ്ങളിലേക്ക് ജീവനക്കാരെ മാറ്റുന്ന കമ്പനികള്‍ക്കാകും ഇന്‍സെന്റീവ് ലഭിക്കുക.
നിക്ഷേപമുള്ളയിടങ്ങള്‍ പ്രതിഭകള്‍ തേടിപ്പോവുകയല്ല, മറിച്ച് പ്രതിഭകള്‍ ഉള്ളിടത്തേക്ക് നിക്ഷേപം ആകര്‍ഷിക്കപ്പെടുകയാണ് വേണ്ടതെന്ന് ബെംഗളൂരു ടെക് സമ്മിറ്റിന്റെ (ബിടിഎസ്) 28-ാമത് എഡിഷന്റെ ഉദ്ഘാടന വേളയിൽ കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.
നയം പ്രോത്സാഹിപ്പിക്കുന്നതിനായി 445 കോടി രൂപയോളം സര്‍ക്കാര്‍ നീക്കിവച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഐടി ക്യാപിറ്റല്‍ എന്നാണ് ബെംഗളൂരു അറിയപ്പെടുന്നത്. കേരളത്തില്‍ നിന്നടക്കം നിരവധി പേരാണ് ബെംഗളൂരുവില്‍ ജോലി ചെയ്യുന്നത്. ബെംഗളൂരുവിനെ പോലെ കര്‍ണാടകയിലെ മറ്റ് സ്ഥലങ്ങളും വികസിപ്പിക്കുകയാണ് പുതിയ നയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
2025-2030 വര്‍ഷത്തേക്ക് അവതരിപ്പിച്ച ഐടി-ബിടി നയത്തിലാണ് പുതിയ പദ്ധതിയെക്കുറിച്ച് പ്രതിപാദിക്കുന്നത്. ടയർ 2, ടയർ 3 നഗരങ്ങളിൽ പ്രവർത്തനങ്ങൾ തുടങ്ങാനോ വികസിപ്പിക്കാനോ തയ്യാറുള്ള ടെക് സ്റ്റാർട്ടപ്പുകൾക്ക് വിപുലമായ ആനുകൂല്യങ്ങള്‍ ലഭിച്ചേക്കുമെന്നും സൂചനയുണ്ട്.
Also Read: Bengaluru Murder: സഹോദരനെ കൊലപ്പെടുത്തി തടാകത്തില്‍ തള്ളി; യുവാവും സുഹൃത്തുക്കളും പിടിയില്‍
ഇൻവെസ്റ്റ്‌മെന്റ് ബാങ്കർ സാർത്ഥക് അഹൂജയുടെ ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ പുതിയ നയത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നുണ്ട്. വാടകയുടെ 50% റീഇംബേഴ്‌സ്‌മെന്റ് (2 കോടി രൂപ വരെ), 3 വർഷത്തേക്ക് പ്രോപ്പർട്ടി ടാക്സിൽ 30% റീഇംബേഴ്‌സ്‌മെന്റ്, 5 വർഷത്തേക്ക് വൈദ്യുതി തീരുവയിൽ 100% ഇളവ്, 12 ലക്ഷം രൂപ വരെയുള്ള ടെലിഫോൺ, ഇന്റർനെറ്റ് ബില്ലുകളിൽ 25% ഇളവ് തുടങ്ങിയവയും ലഭ്യമാകുമെന്ന് അഹൂജ വിശദീകരിച്ചു.
ഇതുമായി ബന്ധപ്പെട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുകഴിഞ്ഞാല്‍, ഈ വര്‍ഷം ഡിസംബറോടെ കമ്പനികള്‍ അപേക്ഷിക്കാന്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. ഓരോ വിഭാഗത്തിലും 100 അപേക്ഷകരെ മാത്രമേ സ്വീകരിക്കുകയുള്ളൂ. ആദ്യം വരുന്ന അപേക്ഷകള്‍ക്കാകും മുന്‍ഗണനയെന്നാണ് സൂചന. കര്‍ണാടകയിലെ മിക്ക ഐടി സ്ഥാപനങ്ങളും ബെംഗളൂരുവിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.