Bengaluru Women Death: “എൻ്റെ മരണശേഷം അവളെ ആരു നോക്കും?”; ഭാര്യയെ കൊലപ്പെടുത്തി ഐഎസ്ആർഒ മുൻ ഉദ്യോഗസ്ഥൻ
Bengaluru ISRO Official Killed Wife: കൊലപാതകത്തിന് ശേഷം സ്വയം ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ പിന്നീട് പോലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. തൻ്റെ മരണശേഷം അവളെ ആര് നോക്കും. അവൾക്ക് ബന്ധുക്കളാരുമില്ല. ഞാൻ പോയിക്കഴിഞ്ഞാൽ അവൾ അനാഥയാകുന്നത് എനിക്ക് സഹിക്കില്ല എന്നാണ് റാവു പോലീസിനോട് പറഞ്ഞത്.

സന്ധ്യ, നാഗാലേശ്വര റാവു
ബംഗളൂരു: വാർദ്ധക്യകാലത്തെ ഒറ്റപ്പെടലും ഭാവിയെക്കുറിച്ചുള്ള ആശങ്കയും ഒടുവിൽ എത്തിച്ചത് ദാരുണമായ ഒരു കൊലപാതകത്തിൽ. ബംഗളൂരുവിലെ അലവഹള്ളിയിൽ രോഗബാധിതയായ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വിരമിച്ച ഐഎസ്ആർഒ (ISRO) ഉദ്യോഗസ്ഥൻ അറസ്റ്റിൽ. നാഗാലേശ്വര റാവു (75) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ അലവഹള്ളിയിലെ അപാർട്ട്മെൻ്റിൽ വെച്ച് ഭാര്യയായ സന്ധ്യയെ നാഗാലേശ്വര റാവു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം സ്വയം ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ പിന്നീട് പോലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. തൻ്റെ മരണശേഷം അവളെ ആര് നോക്കും. അവൾക്ക് ബന്ധുക്കളാരുമില്ല. ഞാൻ പോയിക്കഴിഞ്ഞാൽ അവൾ അനാഥയാകുന്നത് എനിക്ക് സഹിക്കില്ല എന്നാണ് റാവു പോലീസിനോട് പറഞ്ഞത്. ദീർഘനാളായി അസുഖബാധിതയായ ഭാര്യയുടെ ഭാവിയോർത്തുള്ള കടുത്ത മാനസിക സമ്മർദ്ദമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കൊലപാതകം നടന്ന അപാർട്ട്മെന്റിൽ പോലീസ് പരിശോധന നടത്തി. പ്രതിക്ക് നിലവിൽ കടുത്ത മാനസിക വെല്ലുവിളികളോ വിഷാദരോഗമോ ഉണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കൃത്യം നടത്തിയ ശേഷം ഇയാൾ പോലീസിൽ കീഴടങ്ങുകയായിരുന്നു. ഇരുവർക്കും വിദേശത്ത് സ്ഥിരതാമസമാക്കിയ ഒരു മകളുണ്ടെന്നാണ് പോലീസ് പറയുന്നത്.