Chennai Metro: ഗതാഗതക്കുരുക്കിന് വിട, പുതിയ പാലം വരുന്നു; ചെന്നൈ അടിമുടി മാറും
Chennai Infrastructure Update: നിലവിലെ പാലത്തേക്കാൾ കൂടുതൽ വീതിയിലും അത്യാധുനിക രീതിയിലുമാകും പുതിയ പാലം നിർമിക്കുന്നത്. ഇത് വാഹനങ്ങൾക്ക് സുഗമമായ യാത്ര ഉറപ്പാക്കും.
ചെന്നൈ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി ചെന്നൈ കോർപ്പറേഷൻ. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൊന്നായ വിരുഗമ്പാക്കത്തെയും അരുമ്പാക്കത്തെയും ബന്ധിപ്പിക്കുന്ന പഴക്കമുള്ള പാലം പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കാനാണ് പദ്ധതി. നിലവിലുള്ള പാലം വർഷങ്ങൾ പഴക്കമുള്ളതും ബലക്ഷയം സംഭവിച്ചതിനാലുമാണ് പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചത്.
പഴയ പാലം മാറ്റിസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ആരംഭിച്ചിട്ടുണ്ട്. കാളിയമ്മൻ കോയിൽ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന പാലം, വളരെക്കാലമായി യാത്രക്കാർക്ക് തടസമായി നിൽക്കുകയാണ്. കൂടാതെ, വിരുഗമ്പാക്കം കനാലിന് കുറുകെയുള്ള ഈ പാലം വീതി കുറവായതിനാൽ ഈ ഭാഗത്ത് കടുത്ത ഗതാഗതക്കുരുക്കും പതിവാണ്.
നിലവിലെ പാലത്തേക്കാൾ കൂടുതൽ വീതിയിലും അത്യാധുനിക രീതിയിലുമാകും പുതിയ പാലം നിർമിക്കുന്നത്. ഇത് വാഹനങ്ങൾക്ക് സുഗമമായ യാത്ര ഉറപ്പാക്കും. 12.31 കോടി രൂപയുടെ ഏകദേശ ചെലവിൽ പാലം മാറ്റിസ്ഥാപിക്കുന്ന പദ്ധതി സ്വകാര്യ കരാറുകാരന് നൽകിയതായാണ് വിവരം.
ALSO READ: മെട്രോ ഇനി പറക്കും! ട്രെയിനുകൾ 10 മിനിറ്റ് ഇടവേളയിൽ; അനുമതി തേടി ചെന്നൈ മെട്രോ
നഗരത്തിന്റെ ഗതാഗത ശൃംഖല ശക്തിപ്പെടുത്തുന്നതിനും നിരവധി റെസിഡൻഷ്യൽ, വാണിജ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വിരുഗമ്പാക്കം-അരുമ്പാക്കം മേഖലയിലെ അടിസ്ഥാന സൗകര്യ വെല്ലുവിളികൾ പരിഹരിക്കുന്നതിന്റെ പദ്ധതിയുടെ ഭഗമാണ് ഈ സംരംഭമെന്ന് ചെന്നൈ മെട്രോ അധികൃതർ അറിയിച്ചു. 180 ദിവസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകുമെന്നും കൂട്ടിച്ചേർത്തു.
പാലം പണി പൂർത്തിയാകുന്നതോടെ ഗതാഗതക്കുരുക്ക് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. പാലം പൊളിക്കുന്ന നടപടികൾ ആരംഭിക്കുന്നതോടെ ഈ വഴിയിലുള്ള ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. വിരുഗമ്പാക്കം, അരുമ്പാക്കം, കോയമ്പേട് ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്കായി താൽക്കാലിക ബദൽ പാതകൾ ചെന്നൈ ട്രാഫിക് പോലീസ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.