Chennai Metro: ട്രെയിനുകളുടെ ഷെഡ്യൂളിൽ വന്ന മാറ്റം, ചെന്നൈ മെട്രോയിൽ വൻ തിരക്ക്
Chennai Metro Record 4 Lakh Passengers: ഫെബ്രുവരി 20 മുതൽ ഏപ്രിൽ 5 വരെയാണ് നിലവിലെ നിയന്ത്രണങ്ങൾ. ചെന്നൈ ബീച്ച്-താമ്പരം റൂട്ടിൽ പ്രതിദിനം സർവീസ് നടത്തിയിരുന്ന 204 ട്രെയിനുകൾ 164 ആയി കുറച്ചു.
ചെന്നൈ: എഗ്മോർ റെയിൽവേ സ്റ്റേഷൻ പുനർനിർമ്മാണ പ്രവർത്തനങ്ങൾ കാരണം സബർബൻ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ചെന്നൈ നഗരത്തിൽ യാത്രാക്ലേശം രൂക്ഷമാകുന്നു. സബർബൻ ട്രെയിനുകൾ റദ്ദാക്കിയതും സമയക്രമം മാറ്റിയതും കാരണം ആയിരക്കണക്കിന് യാത്രക്കാരാണ് ഇപ്പോൾ ചെന്നൈ മെട്രോയെ ആശ്രയിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 3.99 ലക്ഷം പേരാണ് ചെന്നൈ മെട്രോയിൽ യാത്ര ചെയ്തത്. സാധാരണയായി 3.6 ലക്ഷം യാത്രക്കാർ ഉണ്ടാകാറുള്ള സ്ഥാനത്താണിത്. യാത്രക്കാരുടെ എണ്ണം 30,000-ൽ നിന്ന് 37,144 ആയി ഉയർന്നു എന്നാണ് കണക്ക്. സാധാരണ 17,000 പേർ എത്താറുള്ള ഗിണ്ടി സ്റ്റേഷനിൽ 21,260 പേർ യാത്ര ചെയ്തതായും വിവരമുണ്ട്. ചെന്നൈ എയർപോർട്ട് യാത്രക്കാരുടെ എണ്ണത്തിലും 5,000 പേരുടെ വർദ്ധനവുണ്ടായി.
സബർബൻ ട്രെയിനുകളിലെ പ്രതിസന്ധി
ഫെബ്രുവരി 20 മുതൽ ഏപ്രിൽ 5 വരെയാണ് നിലവിലെ നിയന്ത്രണങ്ങൾ. ചെന്നൈ ബീച്ച്-താമ്പരം റൂട്ടിൽ പ്രതിദിനം സർവീസ് നടത്തിയിരുന്ന 204 ട്രെയിനുകൾ 164 ആയി കുറച്ചു. ട്രെയിനുകൾ വൈകുന്നത് കാരണം പലയിടത്തും ട്രാക്കിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ്. മണിക്കൂറുകളോളം ട്രെയിൻ നിർത്തിയിടുന്നതിനെത്തുടർന്ന് യാത്രക്കാർ ഇറങ്ങി ട്രാക്കിലൂടെ നടന്നുപോകുന്ന ദയനീയ ദൃശ്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മെട്രോയുടെ ഇടപെടൽ
തിരക്ക് നിയന്ത്രിക്കാൻ മെട്രോ റെയിൽ ലിമിറ്റഡ് അധിക ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഓരോ മൂന്ന് മിനിറ്റിലും ട്രെയിനുകൾ ഓടിക്കുന്നുണ്ടെന്നും, തിരക്ക് കൂടുന്നതനുസരിച്ച് സ്പെഷ്യൽ സർവീസുകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ ഏപ്രിൽ 5 വരെ സബർബൻ നിയന്ത്രണം ഉള്ളതിനാൽ മെട്രോയുടെ ഫ്രീക്വൻസി സ്ഥിരമായി വർദ്ധിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.