Chennai Metro: യാത്രക്കാർക്ക് ഇരട്ടി വേഗത, മെട്രോ സ്റ്റേഷനുകൾ ഇനി മൾട്ടിമോഡൽ ഹബ്ബുകൾ
Chennai Metro Updates: നടപ്പാതകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചു യാത്രക്കാർക്ക് തടസ്സമില്ലാത്ത സഞ്ചാരം ഉറപ്പാക്കുന്നതാണ്. പുതിയ പദ്ധതി പ്രകാരം മെട്രോയിൽ നിന്നിറങ്ങുന്ന യാത്രക്കാർക്ക് തൊട്ടടുത്ത ബസ് സ്റ്റോപ്പിലേക്കോ ടാക്സി സ്റ്റാന്റിലേക്കോ തടസ്സമില്ലാതെ നടന്നെത്താൻ സാധിക്കും. സൈക്കിൾ ഷെയറിംഗ് സിസ്റ്റം, ഇലക്ട്രിക് ഫീഡർ ബസുകൾ എന്നിവയ്ക്കായി പ്രത്യേക പാർക്കിംഗ് ഇടങ്ങൾ ഒരുക്കും.

Chennai Metro
ചെന്നൈ: യാത്രാ ദുരന്തം കുറയ്ക്കുന്നതിനും മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനുമായി പുതിയ പദ്ധതിയുമായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്. ചെന്നൈ മെട്രോയുടെ ഒന്നാം ഘട്ടത്തിലുള്ള 41 സ്റ്റേഷനുകളുടെ 500 മീറ്റർ ചുറ്റളവ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ‘മൾട്ടിമോഡൽ ഹബ്ബുകളായി’ മാറ്റാനാണ് തീരുമാനം.
മെട്രോ സ്റ്റേഷനുകളെ ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ, ഓട്ടോ സ്റ്റാന്റുകൾ, സൈക്കിൾ ട്രാക്കുകൾ എന്നിവയുമായി ശാസ്ത്രീയമായി ബന്ധിപ്പിക്കുന്ന രീതിയാണിത്.
ആലന്തൂർ, ഗിണ്ടി, സെൻട്രൽ, തിരുമംഗലം തുടങ്ങിയ തിരക്കേറിയ സ്റ്റേഷനുകളിലാകും ആദ്യ ഘട്ടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുക. ചെന്നൈ കോർപ്പറേഷനുമായി സഹകരിച്ചാണ് മെട്രോ അധികൃതർ ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള 500 മീറ്റർ ചുറ്റളവിൽ വീതിയേറിയ നടപ്പാതകൾ, സ്ട്രീറ്റ് ലൈറ്റുകൾ, മികച്ച ക്രോസിംഗുകൾ എന്നിവ നിർമ്മിക്കുമെന്ന് അധികൃതർ അറിയിച്ചു.
ALSO READ: ചെന്നൈ യാത്ര മാറ്റിവെച്ചോളൂ; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകിയോടും
നടപ്പാതകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചു യാത്രക്കാർക്ക് തടസ്സമില്ലാത്ത സഞ്ചാരം ഉറപ്പാക്കുന്നതാണ്. പുതിയ പദ്ധതി പ്രകാരം മെട്രോയിൽ നിന്നിറങ്ങുന്ന യാത്രക്കാർക്ക് തൊട്ടടുത്ത ബസ് സ്റ്റോപ്പിലേക്കോ ടാക്സി സ്റ്റാന്റിലേക്കോ തടസ്സമില്ലാതെ നടന്നെത്താൻ സാധിക്കും. സൈക്കിൾ ഷെയറിംഗ് സിസ്റ്റം, ഇലക്ട്രിക് ഫീഡർ ബസുകൾ എന്നിവയ്ക്കായി പ്രത്യേക പാർക്കിംഗ് ഇടങ്ങൾ ഒരുക്കും.
നിലവിൽ മെട്രോ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയാൽ ബസ് പിടിക്കാനോ ഓട്ടോ ലഭിക്കാനോ യാത്രക്കാർക്ക് ഏറെ ദൂരം നടക്കേണ്ടി വരാറുണ്ട്. പുതിയ പദ്ധതി വരുന്നതോടെ എല്ലാ ഗതാഗത മാർഗ്ഗങ്ങളും ഒരൊറ്റ കുടക്കീഴിലാകും. ഇത് യാത്രാസമയം ലാഭിക്കാനും മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിപ്പിക്കാനും സഹായിക്കും.