Custodial Death In Jammu Kashmir: തീവ്രവാദ ബന്ധമാരോപിച്ച് കസ്റ്റഡിയിലെടുത്തു; ജമ്മു കശ്മീരിൽ 23 കാരന്റെ മൃതദേഹം അരുവിയിൽ, പ്രതിഷേധം
Custodial Death In Jammu Kashmir: ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രവർത്തകനെന്ന് സംശയിച്ചാണ് ഇംതിയാസ് അഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഏപ്രിൽ 23-ന് നടന്ന ഏറ്റുമുട്ടലിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇംതിയാസിന്റെ പങ്ക് പുറത്തുവന്നതെന്ന് പൊലീസ് പറഞ്ഞു.
ജമ്മു കാശ്മീരിൽ 23കാരന്റെ മൃതദേഹം വൈഷോ അരുവിയിൽ നിന്ന് കണ്ടെത്തി. തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ച് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത കുൽഗാം സ്വദേശി ഇംതിയാസ് അഹമ്മദ് എന്ന യുവാവാണ് മരിച്ചത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അരുവിയിലേക്ക് ചാടിയതാണെന്ന് പൊലീസ് പറഞ്ഞു.
കസ്റ്റഡി മരണമാണെന്ന് കുടുംബം ആരോപിച്ചു. സംഭവം ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും അധികാരികളുടെ ഭാഗത്ത് നിന്ന് തെറ്റായ പെരുമാറ്റം ഉണ്ടായെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തി പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ട് വരണമെന്നും അവർ ആവശ്യപ്പെട്ടു.
ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രവർത്തകനെന്ന് സംശയിച്ചാണ് ഇംതിയാസ് അഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഏപ്രിൽ 23-ന് നടന്ന ഏറ്റുമുട്ടലിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇംതിയാസിന്റെ പങ്ക് പുറത്തുവന്നതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ലഷ്കർ ഒളിത്താവളത്തെക്കുറിച്ച് അറിവുണ്ടെന്ന് ഇംതിയാസ് സമ്മതിച്ചതായും തുടർന്ന് ഇംതിയാസ് പറഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയതായും പോലീസ് വൃത്തങ്ങൾ അവകാശപ്പെടുന്നു.
ഈ സമയത്താണ് അയാൾ രക്ഷപ്പെടാൻ വൈഷോ അരുവിയിൽ ചാടിയതെന്നും മുങ്ങിമരിച്ചതായും പൊലീസ് പറഞ്ഞു. ഇംതിയാസ് അരുവിയിലേക്ക് ചാടുന്നതിന്റെയും ഒഴുക്കിൽപ്പെടുന്നതിന്റെയും ഡ്രോൺ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.