Delhi Assembly Elections: ഡൽഹി തെരഞ്ഞെടുപ്പ്: എക്‌സിറ്റ് പോളുകൾക്ക് നിയന്ത്രണം, പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
Delhi Assembly Elections 2025: ഫെബ്രുവരി അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉത്തരവ്. പോളിംഗ് ദിവസം രാവിലെ 7 നും വൈകുന്നേരം 6.30 നും ഇടയിൽ എക്‌സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കുന്നതിന് വിലക്കേർപ്പെടുത്തികൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ്. തെരഞ്ഞെടുപ്പ് ഫലം ഫെബ്രുവരി എട്ടിനാണ് പ്രഖ്യാപിക്കുന്നത്.

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഫെബ്രുവരി അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉത്തരവ്. പോളിംഗ് ദിവസം രാവിലെ 7 നും വൈകുന്നേരം 6.30 നും ഇടയിൽ എക്‌സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കുന്നതിന് വിലക്കേർപ്പെടുത്തികൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ്. തെരഞ്ഞെടുപ്പ് ഫലം ഫെബ്രുവരി എട്ടിനാണ് പ്രഖ്യാപിക്കുന്നത്.
പറഞ്ഞിരിക്കുന്ന കാലയളവിൽ ഒരു വ്യക്തിയും എക്സിറ്റ് പോളുകൾ നടത്തുകയോ അച്ചടിച്ചക്കുകയോ മറ്റ് മാധ്യമങ്ങൾ വഴി പ്രസിദ്ധീകരിക്കുകയോ പരസ്യപ്പെടുത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പോളിങ്ങിന് ശേഷം സർവേ ഏജൻസികൾ വോട്ടർമാരിൽ നിന്ന് ശേഖരിച്ച പ്രതികരണത്തെ അടിസ്ഥാനമാക്കിയാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തുവരുന്നത്. യഥാർത്ഥ ഫലങ്ങൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് പൊതുജനവികാരം എന്താണെന്ന് തുറന്നുകാട്ടുക എന്നതാണ് എക്സിറ്റ് പോളുകളുടെ പിന്നിലെ ലക്ഷ്യം. എന്നാൽ എക്സിറ്റ് പോളുകൾ എപ്പോഴും ശരിയാകണമെന്നുമില്ല.
അതേസമയം, ഒരു മാസത്തോളം നീണ്ട നിന്ന് ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബിജെപി, കോൺഗ്രസ്, ആം ആദ്മി പാർട്ടി നേർക്കുനേർ വരുന്ന ത്രികോണ മത്സരത്തിനാണ് ഡൽഹി സാക്ഷ്യം വഹിക്കാൻ പോകുന്നത്. 70 മണ്ഡലങ്ങളിലായി ഫെബ്രുവരി അഞ്ചിനാണ് വോട്ടെടുപ്പ് നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവറടക്കം ഇറങ്ങിയാണ് പ്രചാരണം നടത്തിയത്.