AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Delhi Red Fort Blast: ആ ചുവന്ന ഇക്കോസ്‌പോർട്ട് എസ്‌യുവി എവിടെ? കണ്ടെത്തിയേ തീരൂ; ജാഗ്രതാ നിര്‍ദ്ദേശം

High Alert For Red EcoSport: ഡല്‍ഹിയിലെ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഫോർഡ് ഇക്കോസ്‌പോർട്ട് കാർ കണ്ടെത്താനുള്ള ശ്രമത്തില്‍ പൊലീസ്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും അതിര്‍ത്തി പോസ്റ്റുകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

Delhi Red Fort Blast: ആ ചുവന്ന ഇക്കോസ്‌പോർട്ട് എസ്‌യുവി എവിടെ? കണ്ടെത്തിയേ തീരൂ; ജാഗ്രതാ നിര്‍ദ്ദേശം
ഡൽഹി സ്ഫോടനംImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 12 Nov 2025 | 06:49 PM

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് (EcoSport DL 10 CK 0458) കാർ കണ്ടെത്താനുള്ള ശ്രമത്തില്‍ പൊലീസ്. ഡല്‍ഹിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അതിര്‍ത്തി പോസ്റ്റുകളിലും ഇതുസംബന്ധിച്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഹ്യുണ്ടായി i20 കാറുമായി ബന്ധമുള്ള മറ്റ് പ്രതികളുടെ കൈവശം മറ്റൊരു ചുവന്ന നിറമുള്ള കാർ ഉണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

പ്രധാന നഗരങ്ങളിൽ നിരീക്ഷണവും അതിർത്തി പരിശോധനകളും കർശനമാക്കി. 2017 നവംബർ 22 ന് ഡൽഹിയിലെ രജൗരി ഗാർഡൻ ആർടിഒയിലാണ് ഈ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. വാഹനം നിലവില്‍ എവിടെയാണെന്ന് അവ്യക്തമാണ്. ചുവന്ന ഇക്കോസ്‌പോർട്ടിൽ എന്തെങ്കിലും തെളിവുകള്‍ ബാക്കിയുണ്ടാകാമെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.

ഈ കാര്‍ കണ്ടെത്താന്‍ അഞ്ച് ടീമുകളെയാണ് ഡല്‍ഹി പൊലീസ് വിന്യസിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ പൊലീസും ജാഗ്രതയിലാണ്. മുഖ്യപ്രതിയായ ഡോ. ഉമർ ഉൻ നബിയുടെ പേരിലാണ് ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Also Read: Delhi Blast : ഭൂട്ടാനിൽ നിന്നും നേരയെത്തിയത് ആശുപത്രിയിലേക്ക്; ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റവരെ നേരിൽ കണ്ട് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

കാറിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ എല്ലാ അതിർത്തി യൂണിറ്റുകളിലേക്കും അയച്ചിട്ടുണ്ട്. വ്യാജ വിലാസത്തിലാണ് കാർ വാങ്ങിയതെന്നാണ് വിവരം. കാർ വാങ്ങുന്നതിനായി ഡോ. ഉമർ നബി വടക്കുകിഴക്കൻ ഡൽഹിയിലെ ഒരു വീടിന്റെ വിലാസമാണ് നല്‍കിയത്. വിലാസത്തിലുണ്ടായിരുന്ന പ്രദേശത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു.

പൊലീസുകാര്‍ പൂര്‍ണമായും ജാഗരൂകരായിരിക്കണമെന്നാണ് നിര്‍ദ്ദേശം. വാഹനം കണ്ടെത്തിയാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ടവർ ഡാറ്റ, ടോൾ ബൂത്ത് രേഖകൾ തുടങ്ങിയവ പരിശോധിച്ചുവരികയാണ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ വാഹനങ്ങള്‍ കണ്ടെത്തിയാല്‍ അറിയിക്കണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു.