Dharmasthala Mass Burial: മൂന്നാം ദിവസം കണ്ടെത്തിയത് 15 അസ്ഥി ഭാഗങ്ങൾ, ധർമസ്ഥലയിൽ ഇനി ബാക്കിയുള്ളത് ഏഴ് പോയിന്‍റുകളിലെ പരിശോധന
Dharmasthala Mass Burial: സാക്ഷിയുടെ സുരക്ഷ ഉറപ്പുവരുത്താനും തെളിവ് നശിപ്പിക്കാതിരിക്കാനും സുരക്ഷ കർശനമാക്കി. മാധ്യമങ്ങൾക്കും നാട്ടുകാർക്കും പരിശോധന നടക്കുന്ന പ്രദേശത്ത് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ബെംഗളൂരു: കർണാടകയിലെ ധർമസ്ഥലയിൽ ഇന്നും പരിശോധന തുടരും. ആറ് പോയന്‍റുകളിൽ പരിശോധന പൂർത്തിയാക്കി ഇന്ന് വനമേഖലയ്ക്ക് അകത്ത് തന്നെയുള്ള ഏഴാമത്തെ പോയന്‍റിൽ പരിശോധന തുടങ്ങും. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ അന്വേഷണ സംഘത്തിന് നിർണായകമായ തെളിവുകൾ ലഭിച്ചിരുന്നു.
പതിനഞ്ച് അസ്ഥിഭാഗങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ധർമസ്ഥല നേത്രാവതി സ്‌നാനഘട്ടിനടുത്ത കാട്ടിലാണ് മൂന്നടി താഴ്‌ചയിൽ അസ്ഥിഭാഗങ്ങൾ കണ്ടെത്തിയത്. ഇവ ബയോ സേഫ് ബാഗുകളിലാക്കി എഫ് എസ് എൽ ലാബിലേക്ക് ഫൊറൻസിക് പരിശോധനയ്ക്കായി എത്തിച്ചിട്ടുണ്ട്. ധർമസ്ഥലയിൽ കാണാതായി എന്നു പറയുന്നവരുടെ ശരീരാവശിഷ്‌ടമാണോ എന്നും പരിശോധിക്കും. അതേസമയം, ധർമസ്ഥലയിൽ പൊതുശ്‌മശാനം തുടങ്ങുംമുമ്പ് ഈ ഭാഗത്താണ് മൃതദേഹങ്ങൾ അടക്കിയത് എന്നും വാദമുയരുന്നുണ്ട്.
ALSO READ: അഞ്ചിടത്ത് കുഴിച്ചിട്ട് ഒന്നും കണ്ടെത്താനായില്ല; ബാക്കിയുള്ളത് എട്ട് പോയിന്‍റുകളിലെ പരിശോധന
ബാക്കിയുള്ള പോയിന്റുകളും എത്രയും പെട്ടെന്ന് വിശദമായി പരിശോധിക്കാനാണ് പ്രത്യേകാന്വേഷണസംഘത്തിന്‍റെ തലവൻ പ്രണബ് മൊഹന്തി നിർദേശം നൽകിയിരിക്കുന്നത്. ആറാം നമ്പർ സ്പോട്ടിൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ധർമസ്ഥലയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കുഴിച്ച ഭാഗത്ത് വെള്ളം വന്ന് നിറയാതിരിക്കാൻ ടെന്‍റ് കെട്ടുകയും ടാർപോളിനിട്ടും മൂടുകയും ചെയ്തിട്ടുണ്ട്.
അതേസമയം, സാക്ഷിയുടെ സുരക്ഷ ഉറപ്പുവരുത്താനും തെളിവ് നശിപ്പിക്കാതിരിക്കാനും സുരക്ഷ കർശനമാക്കി. മാധ്യമങ്ങൾക്കും നാട്ടുകാർക്കും പരിശോധന നടക്കുന്ന പ്രദേശത്ത് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പുത്തൂർ അസിസ്റ്റന്റ് കമീഷണർ സ്റ്റെല്ല വർഗീസ്, ഫോറൻസിക് വിദഗ്ധർ ഡോ. ജഗദീഷ് റാവു, ഡോ. രശ്‌മി എന്നിവരും റവന്യു, വനം അധികൃതരും ഡോഗ് സ്‌ക്വാഡും ഇരുപതംഗ എസ്‌ഐടി സംഘത്തോടൊപ്പം തിരച്ചിലിനുണ്ട്.