Election Commission: ‘വോട്ടർമാരുടെ ഫോട്ടോ ഉപയോഗിച്ചത് അനുമതിയില്ലാതെ, രാജ്യത്തോട് മാപ്പ് പറയണം; രാഹുലിനെതിരെ തിര. കമ്മിഷൻ
Election Commission: ബീഹാറിലെ 7 കോടിയിലധികം വോട്ടർമാർ കമ്മീഷൻറെ കൂടെ നില്ക്കുന്നുണ്ട്. എന്നാല്‍ വോട്ട് ചോരി എന്ന കള്ള കഥ പ്രചരിപ്പിക്കുകയാണ്.
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. ‘വോട്ട് ചോരി’ പോലുള്ള വാക്കുകൾ ഉപയോഗിക്കുന്നത് ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കമ്മിഷണർ വിമർശിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഇന്ത്യയിലെ വോട്ടർമാരെ ലക്ഷ്യം വയ്ക്കുന്നതിനുള്ള ഒരു ലോഞ്ച്പാഡായി തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിക്കുകയാണെന്ന് ന്യൂഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ ഗ്യാനേഷ് കുമാർ പറഞ്ഞു.
ബീഹാറില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സെപ്റ്റംബർ വരെയാണ് സമയം. ഇനിയുള്ള 15 ദിവസത്തിനുള്ളിൽ എല്ലാം പൂർത്തിയാക്കാൻ രാഷ്ട്രീയപാർട്ടികൾ കൂടി സഹകരിക്കണം. എല്ലാ വോട്ടർമാരും രാഷ്ട്രീയപാർട്ടികളും ബൂത്ത് ലൈവൽ ഓഫീസർമാരും നടപടികൾ വേഗത്തിലാക്കണം. അതിനിടെ പരിഭ്രാന്തി പടർത്താനുള്ള ശ്രമം നടക്കുന്നുണ്ട്.
ബീഹാറിലെ 7 കോടിയിലധികം വോട്ടർമാർ കമ്മീഷൻറെ കൂടെ നില്ക്കുന്നുണ്ട്. എന്നാല്‍ വോട്ട് ചോരി എന്ന കള്ള കഥ പ്രചരിപ്പിക്കുകയാണ്. വോട്ടിംഗ് യന്ത്രത്തെ കുറിച്ച് സുപ്രീം കോടതി അന്തിമ വിധി പറഞ്ഞിട്ടുണ്ട്. വോട്ടർമാരുടെ സ്വകാര്യത സംരക്ഷിക്കണം എന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ടെന്നും എന്നാൽ രാഹുൽ ഗാന്ധി സ്വകാര്യത ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ രാഹുൽ ഗാന്ധി ഒന്നുകിൽ ഏഴ് ദിവസത്തിനകം തെളിവുകൾ ഉൾപ്പെടെ സത്യവാങ്മൂലം സമർപ്പിക്കണമെന്നും അല്ലെങ്കിൽ രാജ്യത്തോട് മാപ്പ് പറയണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. മൂന്നാമതൊരു വഴിയില്ല, ഏഴ് ദിവസത്തിനകം സത്യവാങ്മൂലം ലഭിച്ചില്ലെങ്കില്‍, ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കണക്കാക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.