Flight Ticket Price hike: വിമാന യാത്ര ചെലവേറും; ഇന്ധന സർചാർജ് പരിഷ്കരിച്ച് എയർ ഇന്ത്യ
Air India Increases Surcharges Across All Routes: അന്താരാഷ്ട്ര റൂട്ടുകളിലാണ് ഇന്ധനവില വർധനയുടെ ആഘാതം ഏറ്റവും കൂടുതൽ പ്രകടമാകുന്നത്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഒരു സെക്ടറിന് 50 ഡോളർ സർചാർജ് നൽകേണ്ടി വരുമ്പോൾ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് പോകുന്നവർ 100 ഡോളർ അധികമായി നൽകണം.

എയർ ഇന്ത്യ
ന്യൂഡൽഹി: ആഗോള വിപണിയിൽ വിമാന ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, വിമാന ടിക്കറ്റ് നിരക്കുകളിൽ വലിയ വർധനവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ആഭ്യന്തര, അന്തർദേശീയ യാത്രകൾക്കായി ഈടാക്കുന്ന ഇന്ധന സർചാർജിലാണ് കമ്പനി മാറ്റം വരുത്തിയത്. ബുധനാഴ്ച മുതൽ ഭൂരിഭാഗം സെക്ടറുകളിലും പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. എന്നാൽ ദീർഘദൂര സർവീസുകളായ യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഏപ്രിൽ 10 മുതലായിരിക്കും പുതിയ വർധന ബാധകമാകുക.
റഷ്യ-യുക്രെയ്ൻ സംഘർഷത്തെത്തുടർന്ന് ആഗോള എണ്ണവിപണിയിൽ അസ്ഥിരത തുടരുകയാണ്. ക്രൂഡ് ഓയിൽ വില ബാരലിന് 111 ഡോളർ കടന്നതോടെ വിമാനക്കമ്പനികൾ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. പെട്രോളിയം മന്ത്രാലയവും സിവിൽ ഏവിയേഷൻ മന്ത്രാലയവും വിമാന ഇന്ധന വില വർധന 25 ശതമാനമായി പരിമിതപ്പെടുത്തിയതിന് പിന്നാലെയാണ് സർചാർജ് വർധിപ്പിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്.
Also Read – ദുബായിൽ ബിസിനസ്-ടൂറിസം മേഖലകൾക്ക് വലിയ ആശ്വാസം: ഫീസുകൾ അടയ്ക്കാൻ മൂന്ന് മാസത്തെ ഇളവ്
മുമ്പ് ആഭ്യന്തര യാത്രകൾക്ക് നിശ്ചിത തുക ആയിരുന്നു ഈടാക്കിയിരുന്നത് എങ്കിൽ, ഇനി മുതൽ യാത്ര ചെയ്യുന്ന ദൂരത്തിന് അനുസരിച്ചായിരിക്കും അധിക തുക നൽകേണ്ടി വരിക. 500 കിലോമീറ്റർ വരെയുള്ള ചെറിയ ദൂരങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഒരു സെക്ടറിന് (ഒരു വശത്തേക്ക്) 299 രൂപയാണ് അധികമായി നൽകേണ്ടി വരുന്നത്. ദൂരം കൂടുന്നതനുസരിച്ച് ഈ നിരക്കും വർധിക്കും. 2,000 കിലോമീറ്ററിന് മുകളിലുള്ള ദീർഘദൂര ആഭ്യന്തര യാത്രകൾക്ക് 899 രൂപ വരെ സർചാർജായി നൽകണം.
അന്താരാഷ്ട്ര റൂട്ടുകളിലാണ് ഇന്ധനവില വർധനയുടെ ആഘാതം ഏറ്റവും കൂടുതൽ പ്രകടമാകുന്നത്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഒരു സെക്ടറിന് 50 ഡോളർ സർചാർജ് നൽകേണ്ടി വരുമ്പോൾ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് പോകുന്നവർ 100 ഡോളർ അധികമായി നൽകണം.
ദീർഘദൂര യാത്രകൾക്കാണ് ഏറ്റവും വലിയ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്പിലേക്കുള്ള യാത്രക്കാർ ഒരു വശത്തേക്ക് മാത്രം 205 ഡോളർ അധികമായി നൽകണം. വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് പോകുന്നവർക്ക് ഇത് 280 ഡോളർ ആയിരിക്കും.
ആഗോളതലത്തിൽ ഇന്ധനവില നിയന്ത്രണമില്ലാതെ കുതിച്ചുയരുന്ന സാഹചര്യത്തിൽ വിമാനക്കമ്പനികൾ നിരക്ക് വർധനയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നാണ് വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരുകയാണെങ്കിൽ യാത്രക്കാർക്ക് യാത്രാച്ചെലവ് ഇനിയും വർധിച്ചേക്കാം.