Harish Rana: മടങ്ങിയത് മറ്റൊരാൾക്ക് ജീവൻ നൽകി; ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു
Harish Rana Organ Donation: ഹരീഷ് റാണയുടെ കോർണിയയും ഹൃദയവാൽവുകളുമാണ് ദാനം ചെയ്തത്. അതേസമയം, ഹരീഷ് റാണയുടെ മൃതദേഹം ഇന്ന് ഡൽഹിയിലെ ഗ്രീൻ പാർക്ക് ക്രിമേഷൻ ഗ്രൗണ്ടിൽ സംസ്ക്കരിച്ചു. 13 വർഷത്തെ ജീവൻ മരണ പോരാട്ടത്തിനൊടുവിലാണ് ഹരീഷ് മരണത്തിന് കീഴടങ്ങിയത്. മാർച്ച് 11നാണ് ഹരീഷ് റാണയുടെ ചികിത്സ പിൻവലിച്ചുകൊണ്ട് ദയാവധത്തിനുള്ള ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിക്കുന്നത്.

Harish Rana
ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ദയാവധത്തിലൂടെ മരണത്തിന് കീഴടങ്ങിയ ഹരീഷ് റാണയുടെ (32) അവയവങ്ങൾ ധാനം ചെയ്തു. ഹരീഷ് റാണയുടെ കോർണിയയും ഹൃദയവാൽവുകളുമാണ് ദാനം ചെയ്തത്. അതേസമയം, ഹരീഷ് റാണയുടെ മൃതദേഹം ഇന്ന് ഡൽഹിയിലെ ഗ്രീൻ പാർക്ക് ക്രിമേഷൻ ഗ്രൗണ്ടിൽ സംസ്ക്കരിച്ചു. 13 വർഷത്തെ ജീവൻ മരണ പോരാട്ടത്തിനൊടുവിലാണ് ഹരീഷ് മരണത്തിന് കീഴടങ്ങിയത്.
2013 മുതൽ കോമയിലായിരുന്ന 31 കാരനായ ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബാംഗങ്ങൾ തന്നെയാണ് തീരുമാനിച്ചത്. മരിച്ച ശേഷവും തങ്ങളുടെ മകൻ മറ്റൊരാളിലൂടെ ജീവിക്കുന്നത് കാണാനുള്ള മാതാപിതാക്കളുടെ ആഗ്രഹമാണ് സഫലമായത്. “കരയേണ്ട, അവൻ ഇപ്പോൾ സന്തോഷകരമായ സ്ഥലത്താണ്,” എന്നാണ് ഹരീഷ് റാണയുടെ മാതാപിതാക്കൾ സംസ്കാരത്തിന് ശേഷം പ്രതികരിച്ചത്.
ALSO READ: രാജ്യത്തെ ആദ്യ ദയാവധം; വേദനയില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ മടങ്ങി
മാർച്ച് 11നാണ് ഹരീഷ് റാണയുടെ ചികിത്സ പിൻവലിച്ചുകൊണ്ട് ദയാവധത്തിനുള്ള ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിക്കുന്നത്. പഞ്ചാബ് സർവകലാശാലയിൽ ബിടെക് വിദ്യാർത്ഥിയായിരുന്ന ഹരീഷ് 2013ലാണ് നാലാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേൽക്കുന്നത്. അന്നുമുതൽ കോമയിലായിരുന്ന ഹരീഷിന് ചികിത്സകൊണ്ട് പുരോഗതിയില്ലെന്നും അതിനാൽ അവനെ മരിക്കാൻ അനുവദിക്കണമെന്നും കാട്ടി മാതാപിതാക്കളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
കോടതിയുടെ ഉത്തരവിനെ തുടർന്ന് ഹരീഷിൻ്റെ ചികിത്സകൾ ഘട്ടം ഘട്ടമായി ഒഴിവാക്കുകയായിരുന്നു. ഡൽഹി എയിംസിലെ പാലിയേറ്റീവ് കെയർ വാർഡിൽ ഇന്നലെ 4.10 നാണ് ഹരീഷിന്റെ മരണം ആരോഗ്യ വിദഗ്ധർ സ്ഥിരീകരിച്ചത്. അന്തസ്സായി മരിക്കാനുള്ള അവകാശം ഏതൊരു പൗരനുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ദയാവധത്തിനു അനുമതി നൽകിയത്.