AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Heavy Rain: ബെംഗളൂരുവിൽ കനത്ത മഴ; കെട്ടിടം തകർന്ന് 5 മരണം, വിമാനങ്ങൾ വഴിതിരിച്ചു വിട്ടു

Heavy Rain in Bengaluru Caused Widespread Flood: ദേവനഹള്ളി, കോറമംഗല, സഹകർനഗർ, യെഹലങ്ക, ഹെബ്ബാൾ, എച്ച്.എസ്.ആർ നഗർ, വസന്ത നഗർ തുടങ്ങിയ ഭാഗങ്ങളിൽ അതിരൂക്ഷമായ മഴയാണ് പെയ്തത്.

Bengaluru Heavy Rain: ബെംഗളൂരുവിൽ കനത്ത മഴ; കെട്ടിടം തകർന്ന് 5 മരണം, വിമാനങ്ങൾ വഴിതിരിച്ചു വിട്ടു
ബെംഗളൂരുവിൽ കനത്ത മഴയെ തുടർന്ന് തകർന്ന കെട്ടിടങ്ങൾ. (Image Credits: PTI)
Nandha Das
Nandha Das | Updated On: 23 Oct 2024 | 11:17 AM

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ നാശം വിതച്ച് കനത്ത മഴ. ഈസ്റ്റ് ബെംഗളൂരുവിലെ ഹോറമാവ് അഗാരയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം മഴയിൽ തകർന്ന് അഞ്ചുപേർ മരിച്ചു. തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. ഡോഗ് സ്‌ക്വാഡ് ഉൾപ്പടെയുള്ളവർ അപകട സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സംഭവസ്ഥലം സന്ദർശിച്ചു.

തിങ്കളാഴ്ച മുതലാണ് ബെംഗളൂരുവിൽ മഴ ആരംഭിച്ചത്. കനത്തമഴ അവിടുത്തെ ജനജീവിതത്തെ സാരമായി ബാധിച്ചു. ദേവനഹള്ളി, കോറമംഗല, സഹകർനഗർ, യെഹലങ്ക, ഹെബ്ബാൾ, എച്ച്.എസ്.ആർ നഗർ, വസന്ത നഗർ തുടങ്ങിയ ഭാഗങ്ങളിൽ അതിരൂക്ഷമായ മഴയാണ് പെയ്തത്. മഴയെ തുടർന്ന് യെഹലങ്ക കേന്ദ്രീയ വിഹാർ അപ്പാർട്ട്മെന്റ് പരിസരം മുഴുവൻ വെള്ളത്തിലായി. ഒക്ടോബറിൽ തന്നെ ഇത് മൂന്നാം തവണയാണ് ഈ പ്രദേശത്ത് വെള്ളം പൊങ്ങുന്നത്. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനാജീവനക്കാർ സ്ഥലത്തെത്തി അപ്പാർട്ട്മെന്റിലുള്ളവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി.

ALSO READ: ദന ചുഴലിക്കാറ്റ്; മൂന്ന് ട്രെയിൻ സർവീസുകൾ റദ്ദാക്കി; ഒരു ട്രെയിൻ സർവീസിൻ്റെ സമയത്തിൽ മാറ്റം

അല്ലലസാന്ദ്ര തടാകവും ദൊഡ്ഡബൊമ്മ സാന്ദ്ര തടാകവും കരകവിഞ്ഞു. വടക്കൻ ബെംഗളൂരുവിലുള്ള നിരവധി അപ്പാർട്ട്മെന്റുകളിലും, നിർത്തിയിട്ട വാഹനങ്ങളും വെള്ളത്തിലായി. 2022-ലെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ ബെംഗളൂരു സൗത്തിലെ റെയിൻബോ ഡ്രൈവ് ലേഔട്ട് ഇത്തവണയും വെള്ളത്തിൽപ്പെട്ടു. കൊഗിലു ക്രോസിന്റെ സമീപ പ്രദേശങ്ങളും മുഴുവൻ വെള്ളത്തിലായി.

നിരവധി ബസ്സുകളും ലോറികളും വെള്ളത്തിൽ കുടുങ്ങി. ബെലന്ദൂരിൽ സ്ഥിതിചെയ്യുന്ന ടെക്ക് പാർക്കുകളും എക്കോസ്പേസിലും വെള്ളം കയറി. കൂടാതെ, മൈസൂരു റോഡ്, ഹെബ്ബാൾ ജംഗ്ഷൻ, സാറ്റലൈറ്റ് ബസ്സ്റാൻഡ് എന്നിവടങ്ങളിൽ വെള്ളം പൊങ്ങിയതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. സഹകർനഗർ, തിണ്ട്ലു, ഭൂപസാന്ദ്ര എന്നീ പ്രദേശങ്ങളിലെ അടിപ്പാതകളും വെള്ളം കയറിയതിനെ തുടർന്ന് ട്രാഫിക് പോലീസ് അടച്ചിട്ടു.

മഴ തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. എന്നാൽ, കോളേജുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ ജി.ജഗദീശ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി. ബെംഗളൂരുവിൽ രണ്ടു ദിവസം കൂടെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മഴയെ തുടർന്ന് തിങ്കളാഴ്ച രാത്രി കെംപെഗൗഡ അന്താരാഷ്ട്ര വിമാത്താവളത്തിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന ഇരുപതിലേറെ വിമാനങ്ങൾ വൈകി. അതിൽ, അഞ്ച് വിമാനങ്ങൾ ചെന്നൈയിലേക്ക് തിരിച്ചു വിട്ടു. ഡൽഹിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം, ദൽഹി, ഹൈദരാബാദ്, ചണ്ഡീഗഡ്‌ എന്നിവിടങ്ങളിൽ നിന്നുള്ള ഇൻഡിഗോ വിമാനം, തായ്‌ലൻഡിൽ നിന്നുള്ള തായ് ലയൺ എയർ വിമാനം എന്നിവയെയാണ് മഴയെ തുടർന്ന് ചെന്നൈയിലേക്ക് വഴിതിരിച്ചു വിട്ടത്.

Follow Us