Bareilley Internet Shutdown: ‘ഐ ലവ് മുഹമ്മദ്’ പോസ്റ്റർ വിവാദം; ബറേലിയിൽ സംഘർഷസാധ്യത കണക്കിലെടുത്ത് 48 മണിക്കൂർ ഇന്റർനെറ്റ് റദ്ദാക്കി
I LOve Muhammed poster Controversy: നബിദിനാഘോഷത്തിന്റെ ഭാഗമായി കാൺപൂരിൽ ''ഐ ലവ് മുഹമ്മദ്'' എന്ന് എഴുതിയ ബോർഡുകൾ സ്ഥാപിച്ചതിന് ചിലർക്കെതിരെ കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെ വാരണാസിയിൽ ''ഐ ലവ് മഹാദേവ്'' എന്ന പ്ലക്കാടുകൾ ഉയർത്തി പ്രതിഷേധം ആരംഭിച്ചു

I Love Muhammed
ലഖ്നൗ: ഉത്തർപ്രദേശിലെ ബറെലിയിൽ രണ്ടുദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ” ഐ ലവ് മുഹമ്മദ് പോസ്റ്റർ വിവാദവും’ അതേത്തുടർന്നുണ്ടായ സംഘർഷങ്ങളും ദസറ ദുർഗാ പൂജ ആഘോഷങ്ങളും കണക്കിലെടുത്താണ് സർക്കാർ നീക്കം. സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പരത്താനും ഇതുവഴി സാമുദായിക സംഘർഷം ഉടലെടുക്കാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മുൻകരുതലെന്നോണം ആണ് ഈ നടപടി സ്വീകരിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സമാധാനം ലക്ഷ്യം വെച്ചാണ് നടപടി എന്നും ഭരണകൂടം വ്യക്തമാക്കി.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണി മുതൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിവരെയാണ് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചത്. 48 മണിക്കൂറാണ് വിലക്ക്. കൂടാതെ രാംലീല രാവണദഹനം എന്നിവ നടക്കുന്ന മൈതാനങ്ങളിൽ ജാഗ്രത പാലിക്കണമെന്നും പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കാരണം വലിയ ജനാവലിയാണ് ഈ ചടങ്ങുകൾക്കായി എത്തുക. കൂടാതെ പ്രദേശങ്ങളിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിന് വേണ്ടി സുരക്ഷാസേന വിവിധ ഇടങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. ബറേലിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും ഷാജഹാൻപൂർ, ബദൗൻ ജില്ലകളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് വിവാദങ്ങൾക്ക് ആസ്പദമായ സംഭവങ്ങൾ നടക്കുന്നത്. നബിദിനാഘോഷത്തിന്റെ ഭാഗമായി കാൺപൂരിൽ ”ഐ ലവ് മുഹമ്മദ്” എന്ന് എഴുതിയ ബോർഡുകൾ സ്ഥാപിച്ചതിന് ചിലർക്കെതിരെ കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെ വാരണാസിയിൽ ”ഐ ലവ് മഹാദേവ്” എന്ന പ്ലക്കാടുകൾ ഉയർത്തി പ്രതിഷേധം ആരംഭിച്ചു. പിന്നാലെ സെപ്റ്റംബർ 26ന് ബറേലിയിൽ വച്ച് പോലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. സംഭവത്തിൽ 81 വരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കുകയും തിരിച്ചറിയാത്ത 1700 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.