Weather Alert india: മഴയ്ക്കും ഇടിമിന്നലിനും സാധ്യത; വിവിധ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട്
IMD issues nationwide rain alert: കേരളം, കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ തുടരും. എങ്കിലും ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കൻ ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ന്യൂഡൽഹി: അടുത്ത കുറച്ചു ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. കിഴക്കൻ, മധ്യ, വടക്കുകിഴക്കൻ ഇന്ത്യയിൽ കാലാവസ്ഥാ വ്യതിയാനം ശക്തമാകുമെന്നും ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പശ്ചിമ ബംഗാൾ, സിക്കിം എന്നിവിടങ്ങളിൽ മാർച്ച് 21 മുതൽ 24 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഒഡീഷയിൽ മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും ആലിപ്പഴം വീഴാനും സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മണിപ്പൂർ, മിസോറാം, ത്രിപുര, അസം, മേഘാലയ എന്നിവിടങ്ങളിൽ വ്യാപകമായ മഴയും ശക്തമായ കാറ്റുമുണ്ടാകും.
ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ മാർച്ച് 23-ഓടെ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. ഡൽഹിയിൽ താപനിലയിൽ കുറവുണ്ടാകുമെങ്കിലും നാളെ മുതൽ വീണ്ടും ചൂട് വർധിക്കുമെന്ന് ഐഎംഡി ശാസ്ത്രജ്ഞൻ അഖിൽ ശ്രീവാസ്തവ അറിയിച്ചു. കേരളം, കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ തുടരും. എങ്കിലും ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
കിഴക്കൻ ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതൽ എടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.