Covid In India: രാജ്യത്തെ പുതിയ കോവിഡ് ചൈനയിലേതിന് സമാനം; ചിലതിന് വ്യാപനശേഷി കൂടുതൽ
COVID Cases In India Today: രാജ്യത്ത് കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പുതുതായി റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ ഒരെണ്ണം എൻബി.18.1 വകഭേദവും നാലെണ്ണം എൽഎഫ്.7 വകഭേദവുമാണെന്നാണ് സ്ഥിരീകരണം.

ന്യൂഡൽഹി: രാജ്യത്ത് റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ (Covid In India) ചൈനയിൽ കണ്ടെത്തിയതിനു സമാനമെന്നു സ്ഥിരീകരിച്ചു. കൊറോണ പരിശോധന നടക്കുന്ന ലാബുകളുടെ നേതൃത്വത്തിലുള്ള ജെനോമിക്സ് കൺസോർഷ്യത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് വിവവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഈ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ ഒരെണ്ണം എൻബി.18.1 വകഭേദവും നാലെണ്ണം എൽഎഫ്.7 വകഭേദവുമാണെന്നാണ് സ്ഥിരീകരണം.
തമിഴ്നാട്ടിൽ എൻബി.18.1 വകഭേദവും ഗുജറാത്തിൽ എൽഎഫ്.7 വകഭേദവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന കോവിഡ് കേസുകളിൽ 53 ശതമാനവും ജെഎൻ.1 വകഭേദം വഴിയുള്ളതാണ്. തൊട്ടുപിന്നാലെയാണ് ബിഎ.2, ഒമിക്രോൺ എന്നീ ഉപവിഭാഗങ്ങളുടെ വ്യാപനം. ചൈനയിൽ നേരത്തേ സ്ഥിരീകരിച്ച എൻബി.18.1 വകഭേദം വഴിയുള്ള വ്യാപനം താരതമ്യേന കുറഞ്ഞ ഭീഷണിയുള്ളതാണെന്നും എന്നാൽ ഇവയുടെ ചില ഉപവകഭേദങ്ങൾക്ക് വ്യാപന സാധ്യത കൂടുതലാണെന്നും ഇൻസാകോഗ് വ്യക്തമാക്കുന്നു.
അതേസമയം രാജ്യത്ത് കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മെയ് 19 വരെ രാജ്യത്ത് 257 സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 23 പുതിയ കേസുകളും ആന്ധ്രാപ്രദേശിൽ നാല് കേസുകളും തെലങ്കാനയിൽ ഒന്നുമാണ് സ്ഥിരീകരിച്ചത്. മെയ് മാസത്തിൽ മാത്രം കേരളത്തിൽ 273 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഡൽഹിയിൽ രോഗം സ്ഥിരീകരിച്ച 23 പേർക്കും നേരിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അവർ വീടുകളിൽ നിരീക്ഷണത്തിലാണെന്നും ഡൽഹി ആരോഗ്യ വൃത്തങ്ങൾ പറഞ്ഞു. സംസ്ഥാനത്തെ നിലവിലെ കോവിഡ്-19 സാഹചര്യവും ആരോഗ്യ വകുപ്പിന്റെ തയ്യാറെടുപ്പും വിലയിരുത്തുന്നതിനായി തെലങ്കാന ആരോഗ്യമന്ത്രി ദാമോദർ രാജനരസിംഹ് ഉന്നതതല അവലോകന യോഗം വിളിച്ചുചേർത്തിരുന്നു.