India-Pakistan Tensions: ഇന്ത്യ- പാക് സംഘർഷം; ബുധനാഴ്ച മോക്ക്ഡ്രിൽ, സംസ്ഥാനങ്ങൾക്ക് നിർദ്ദേശം
India Pakistan Conflict: വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കാൻ ചില സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതു ജനങ്ങൾക്കും വിദ്യാർഥികൾക്കും അടക്കം ആക്രമണം നേരിടാനുള്ള പരിശീലനം നൽകണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ഒഴിപ്പിക്കൽ നടപടികൾക്കായി റിഹേഴ്സലും നടത്തണം.
ന്യൂഡൽഹി: ഇന്ത്യ- പാകിസ്ഥാൻ സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ മുന്നറിയിപ്പ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ- പാകിസ്ഥാൻ ബന്ധം വഷളായതോടെ നിർദ്ദേശം. ശത്രുക്കളിൽ നിന്ന് ആക്രമണമുണ്ടായാൽ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി നാളെ സുരക്ഷാ മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. 1971ലെ ഇന്ത്യ- പാക് യുദ്ധ സമയത്തും സമാനമായ മുന്നറിയിപ്പ് കേന്ദ്രം നൽകിയിരുന്നു.
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കാൻ ചില സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതു ജനങ്ങൾക്കും വിദ്യാർഥികൾക്കും അടക്കം ആക്രമണം നേരിടാനുള്ള പരിശീലനം നൽകണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ഒഴിപ്പിക്കൽ നടപടികൾക്കായി റിഹേഴ്സലും നടത്തണം.
2019 ലെ പുൽവാമ ആക്രമണത്തിന് ശേഷം ജമ്മു കശ്മീരിൽ ഉണ്ടായ ഏറ്റവും വലിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യ പറഞ്ഞിരുന്നു. ഇതിൻ്റെ ഭാഗമായി പ്രധാനമന്ത്രി കരസേന, നാവികസേന, വ്യോമസേന മേധാവികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അതിനിടെ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ യാതൊരു പ്രകോപനവുമില്ലാതെ വെടിവയ്പ്പ് തുടരുകയാണ്. തുടർച്ചയായ 11-ാം ദിവസവും പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. കഴിഞ്ഞ രാത്രിയും പാക് സൈന്യം ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തു.
കുപ്‍വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാർ, നൗഷേര, സുന്ദർബാനി, അഖ്‌നൂർ മേഖലകളിലാണ് പാക് സൈന്യം വെടിവെപ്പ് തുടരുന്നത്. ശക്തമായി തിരിച്ചടി നൽകുന്നതായി ഇന്ത്യ പറഞ്ഞു. ഏപ്രിൽ 22 ന് പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ശേഷം അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമാണ്. 1960 ലെ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതുൾപ്പെടെ നിരവധി നയതന്ത്ര നടപടികളാണ് ഇന്ത്യ പാകിസ്ഥാനെതിരെ സ്വീകരിച്ചിരിക്കുന്നത്. 1965, 1971 യുദ്ധങ്ങളിലും 1999 ലെ കാർഗിൽ പോരാട്ടത്തിൽ പോലും ഇത്തരം നീക്കങ്ങൾ ഉണ്ടായിട്ടില്ലെന്നതാണ് ശ്രദ്ധേയം.