അറബിക്കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലുമായി കൂട്ടിയിടിച്ച് പാക് നാവിക സേനയുടെ കപ്പൽ; ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ
Pakistani Naval Ship Collides With Indian Warship in Arabian Sea: ജൻപഥിലെ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ പാക് നയതന്ത്ര പ്രതിനിധിയോട് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുകയും, സന്ദേശം പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ഇസ്ലാമാബാദിലെ ഇന്ത്യൻ എംബസി വഴിയും പാകിസ്ഥാൻ സർക്കാരിന് മുൻപാകെ ശക്തമായ പ്രതിഷേധം അറിയിക്കാനും വിദേശകാര്യ മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: അറബിക്കടലിൽ ഇന്ത്യയുടെ യുദ്ധക്കപ്പലുമായി പാകിസ്ഥാൻ നാവിക സേനയുടെ കപ്പൽ കൂട്ടിയിടിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. പാകിസ്ഥാൻ്റെ ഷാർജ് ഡി ആഫയേഴ്സ് സാദ് അഹമ്മദ് വറൈച്ചിനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തിയാണ് ഇന്ത്യ ഔദ്യോഗികമായി അതൃപ്തി അറിയിച്ചത്. പാകിസ്ഥാൻ്റെ നാവിക സേനയുടെ ഭാഗത്ത് നിന്നും ഉണ്ടായ തികച്ചും ഉത്തരവാദിത്തമില്ലാത്തതും അംഗീകരിക്കാനാവാത്തതുമായ പെരുമാറ്റമാണ് അപകടകരമായ കൂട്ടിയിടിക്ക് കാരണമായത് എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ജൻപഥിലെ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ പാക് നയതന്ത്ര പ്രതിനിധിയോട് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുകയും, സന്ദേശം പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ഇസ്ലാമാബാദിലെ ഇന്ത്യൻ എംബസി വഴിയും പാകിസ്ഥാൻ സർക്കാരിന് മുൻപാകെ ശക്തമായ പ്രതിഷേധം അറിയിക്കാനും വിദേശകാര്യ മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ട്.
Also Read: Bengaluru Rain: ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ; റോഡുകൾ വെള്ളത്തിൽ, ഗതാഗതക്കുരുക്ക് രൂക്ഷം
സെപ്റ്റംബർ 15-ന് അറബിക്കടലിൻ്റെ വടക്ക് ഭാഗത്ത് ഒമാൻ തീരത്ത് നിന്നും 220 കിലോമീറ്റർ കിഴക്ക് അന്താരാഷ്ട്ര ജലാതിർത്തിയിലാണ് സംഭവം നടന്നത്. മേഖലയിൽ നിരീക്ഷണം നടത്തിവരികയായിരുന്ന ഇന്ത്യയുടെ യുദ്ധക്കപ്പലിന് സമീപത്തേക്ക് പാക് നാവിക സേനയുടെ കപ്പൽ അതിവേഗം പാഞ്ഞടുക്കുകയായിരുന്നു. കടൽ പ്രക്ഷുബ്ദമായിരുന്ന സമയത്ത് അങ്ങേയറ്റം പ്രകോപനപരമായി പാക് കപ്പൽ നടത്തിയ നീക്കമാണ് കപ്പലുകൾ തമ്മിൽ കൂട്ടിയിടിക്കാൻ കാരണമായത് എന്നാണ് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ കപ്പലുകൾക്ക് കാര്യമായ കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്
പാകിസ്ഥാൻ്റെ ഹുനൈൻ ക്ലാസ് കോർവറ്റ് വിഭാഗത്തിൽപ്പെട്ട കപ്പലാണ് ഇന്ത്യയുടെ മുൻ നിര യുദ്ധക്കപ്പലുമായി കൂട്ടിയിടിച്ചത് എന്നാണ് വിവരം. സൈനിക നീക്കങ്ങളും അഭ്യാസങ്ങളും നടത്തുമ്പോൾ ഇരുവരും മുൻകൂട്ടി വിവരങ്ങൾ അറിയിക്കണമെന്നാണ് 1991-ലെ ഉഭയകക്ഷി കരാറിലെ പത്താം വകുപ്പ് നിഷ്കർഷിക്കുന്നത്. ഇതിൻ്റെ നഗ്നമായ ലംഘനമാണ് പാകിസ്ഥാൻ്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം ചുണ്ടിക്കാട്ടി. ഇത്തരം അപകടകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സൈനിക വിഭാഗങ്ങൾ കരാർ കർശനമായി പാലിക്കണമെന്ന് ഇന്ത്യ താക്കീത് നൽകിയിട്ടുണ്ട്. നേരത്തെ 2011 ജൂണിലും സമാനമായ രീതിയിൽ പാകിസ്ഥാൻ നാവിക സേനയുടെ ‘ബാബർ’ എന്ന കപ്പലും, ഇന്ത്യൻ നാവിക സേനയുടെ ഐ.എൻ.എസ് ഗോദാവരിയും തമ്മിൽ കൂട്ടിയിടിച്ചിരുന്നു.
English Summary
India summoned a Pakistani diplomat to strongly protest an unprofessional collision between a Pakistani naval vessel and an Indian warship in the Arabian Sea. No major damage was reported.