India vs Pakistan Conflict: ഇന്ത്യ-പാക് സംഘര്‍ഷം ഉറ്റുനോക്കി ലോകരാജ്യങ്ങള്‍; വിദേശനേതാക്കളുമായി സംസാരിച്ച് എസ്. ജയശങ്കര്‍
S. Jaishankar speaks to world leaders: ദക്ഷിണേഷ്യയിലെ സ്ഥിതിഗതികൾ ട്രംപ് സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെന്നും മാർക്കോ റൂബിയോ പറഞ്ഞു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി റൂബിയോ വ്യാഴാഴ്ച രാവിലെ സംസാരിച്ചതായും റിപ്പോര്‍ട്ട്

ഇന്ത്യ-പാക് സംഘര്‍ഷം നിരീക്ഷിച്ച് ലോകരാജ്യങ്ങള്‍. വിവിധ നേതാക്കളുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ സംസാരിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അടക്കമുള്ള നേതാക്കളുമായാണ് ജയശങ്കര്‍ സംസാരിച്ചത്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയുമായി പ്രവർത്തിക്കാനുള്ള യുഎസ് പ്രതിബദ്ധതയെ അഭിനന്ദിക്കുന്നുവെന്ന് ജയശങ്കര്‍ പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ലക്ഷ്യബോധമുള്ള പ്രതികരണത്തെക്കുറിച്ച് സംസാരിച്ചെന്നും, ഏതൊരു സംഘർഷാവസ്ഥ ശ്രമങ്ങളെയും ശക്തമായി ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദക്ഷിണേഷ്യയിലെ സ്ഥിതിഗതികൾ ട്രംപ് സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെന്നും മാർക്കോ റൂബിയോ പറഞ്ഞു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി റൂബിയോ വ്യാഴാഴ്ച രാവിലെ സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
യൂറോപ്യൻ കമ്മീഷന്റെ വൈസ് പ്രസിഡന്റ് കാജ കല്ലാസുമായി ജയശങ്കര്‍ ചര്‍ച്ച നടത്തി. ഇറ്റലിയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അന്റോണിയോ തജാനിയും ജയശങ്കറുമായി ചര്‍ച്ച നടത്തി. അതേസമയം, ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ സൗദി വിദേശകാര്യമന്ത്രി പാകിസ്ഥാനിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.




പാകിസ്ഥാനിലെ ലാഹോര്‍, സിയാല്‍കോട്ട്, കറാച്ചി തുറമുഖം അടക്കമുള്ള പ്രദേശങ്ങളില്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗിക വിശദാംശങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.