India vs Pakistan Conflict: പാക് മണ്ണില്‍ പ്രത്യാക്രമണം തുടങ്ങി ഇന്ത്യ; ലാഹോറിലും സിയാല്‍കോട്ടിലും വ്യോമാക്രമണം
Missile and drone attacks hit Lahore: ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പൂർണ്ണമായും സജ്ജമാണെന്നും, പാക് ആക്രമണത്തില്‍ ആളപമായമില്ലെന്നും പ്രതിരോധ മന്ത്രാലയം. രാജ്യത്ത് എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി

ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ട പാകിസ്ഥാന് തിരിച്ചടി നല്‍കാന്‍, പാക് മണ്ണില്‍ പ്രത്യാക്രമണത്തിന് തുടക്കമിട്ട് ഇന്ത്യ. ലാഹോര്‍, സിയാല്‍കോട്ട് അടക്കമുള്ള സ്ഥലങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളില്‍ ആക്രമണം നടത്താനായിരുന്നു പാകിസ്ഥാന്റെ പദ്ധതി. യുദ്ധവിമാനങ്ങളും, ഡ്രോണുകളും ഉപയോഗിച്ചുള്ള പാക് ആക്രമണ ശ്രമങ്ങള്‍ ഇന്ത്യ നിര്‍വീര്യമാക്കി. ഇതിന് പിന്നാലെയാണ് ഇന്ത്യ പ്രത്യാക്രമണം തുടങ്ങിയതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജമ്മു, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ നിരവധി പ്രദേശങ്ങളില്‍ ബ്ലാക്ക് ഔട്ട് നടപ്പിലാക്കി. പാകിസ്ഥാനിലും ബ്ലാക്ക് ഔട്ട് നടപ്പിലാക്കുന്നുവെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, ജമ്മു, പത്താൻകോട്ട്, ഉധംപൂർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ പാകിസ്ഥാന്‍ ഡ്രോണുകളിലൂടെയും മിസൈലുകളിലൂടെയും ലക്ഷ്യമിട്ടതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.




ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പൂർണ്ണമായും സജ്ജമാണെന്നും, പാക് ആക്രമണത്തില്‍ ആളപമായമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി. നേരത്തെ വിവിധ വിമാനത്താവളങ്ങള്‍ അടച്ചിട്ടിരുന്നു.