Samba Infiltration Attempt: സാംബയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ വധിച്ച് ബിഎസ്എഫ്; നുഴഞ്ഞുകയറ്റം പാക് പിന്തുണയോടെ
BSF Killed 7 Militants In Samba Sector: ജമ്മുവിലെ വിവിധ മേഖലകളെ ലക്ഷ്യമാക്കി പാക് സൈന്യം നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്ക് ഇന്ത്യൻസേന തക്കതായ തിരിച്ചടിയാണ് നൽകിയത്. സിവിലിയൻ മേഖലകൾ, സൈനിക കേന്ദ്രങ്ങൾ, ജമ്മു വിമാനത്താവളം തുടങ്ങിയവയെ ലക്ഷ്യമാക്കിയാണ് പാകിസ്ഥാൻ്റെ ഭാഗത്തുനിന്ന് ഇന്നലെ ആക്രമണം ഉണ്ടായത്.

ശ്രീനഗർ: ജമ്മു കശ്മീരിലെ സാംബയിൽ ഭീകരവാദികളുടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ വധിച്ച് അതിർത്തി രക്ഷാ സേന (ബിഎസ്എഫ്). ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. അതിർത്തി കടന്നുള്ള പാകിസ്താൻ്റെ ആക്രമണത്തിന് പിന്നാലെ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. അന്താരാഷ്ട്ര അതിർത്തി അനധികൃതമായി കടക്കാൻ ശ്രമിച്ച ഭീകരരെ ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
വ്യാഴാഴ്ച, ജമ്മുവിലെ വിവിധ മേഖലകളെ ലക്ഷ്യമാക്കി പാക് സൈന്യം നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്ക് ഇന്ത്യൻസേന തക്കതായ തിരിച്ചടിയാണ് നൽകിയത്. സിവിലിയൻ മേഖലകൾ, സൈനിക കേന്ദ്രങ്ങൾ, ജമ്മു വിമാനത്താവളം തുടങ്ങിയവയെ ലക്ഷ്യമാക്കിയാണ് പാകിസ്ഥാൻ്റെ ഭാഗത്തുനിന്ന് ഇന്നലെ ആക്രമണം ഉണ്ടായത്. എന്നാൽ, പാക് യുദ്ധവിമാനങ്ങളെയും ഡ്രോണുകളെയും ഇന്ത്യയുടെ ശക്തമായ പ്രതിരോധ സംവിധാനമുപയോഗിച്ച് തകർക്കുകയായിരുന്നു.
അതേസമയം പാകിസ്ഥാൻ സൈന്യത്തിൻ്റെ പിന്തുണയോടെയാണ് ഭീകരർ ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതെന്നും അധികൃതർ പറഞ്ഞു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമെന്ന നിലയിൽ പാകിസ്ഥാന്റെ യഥാർത്ഥ മുഖമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും ഭീകരർക്ക് പാകിസ്ഥാൻ സുരക്ഷിത താവളമൊരുക്കുന്നുവെന്ന് ഇന്ത്യ പറയുന്നു.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിൻ്റെ അതിർത്തി മേഖലയിലുള്ള മിക്ക സംസ്ഥാനങ്ങിളിലും അതീവ ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലെ സ്കൂളുകൾ എല്ലാം അടച്ചുപൂട്ടി. രാജ്യത്തെ 24 വിമാനത്താവളങ്ങളാണ് നിലവിൽ അടച്ചിട്ടിരിക്കുന്നത്.