IndiGo Flight Delay: ഫ്ലൈറ്റ് വൈകിയാലും ലോഞ്ചിൽ കിടന്നുറങ്ങാമല്ലോ; വിമാനത്താവളത്തിലേക്ക് കിടക്കയുമായി യാത്രക്കാരൻ
Traveller With Mattress In Airport: വിമാനത്താവളത്തിലേക്ക് കിടക്കയുമായി എത്തിയ യാത്രക്കാരൻ്റെ ദൃശ്യങ്ങൾ വൈറൽ. ബെംഗളൂരു വിമാനത്താവളത്തിലാണ് സംഭവം.

ബെംഗളൂരു എയർപോർട്ട്
വിമാനത്താവളത്തിലേക്ക് കിടക്കയുമായെത്തി യാത്രക്കാരൻ. ബെംഗളൂരു വിമാനത്താവളത്തിലേക്കാണ് യാത്രക്കാരൻ കിടക്കയുമായി എത്തിയത്. ഇൻഡിഗോ വിമാനസർവീസുകൾ വൈകുന്ന സാഹചര്യത്തിലാണ് യാത്രക്കാരൻ്റെ മുൻകരുതൽ. ഇതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയൂൂണ്.
“ഇന്‍ഡിഗോ വിമാനങ്ങള്‍ വൈകുന്നത് ആളുകളെ സ്ലീപ്പര്‍ കോച്ച് യാത്രക്കാരാക്കി മാറ്റിയിരിക്കുന്നു. ഒരാള്‍ അക്ഷരാര്‍ത്ഥത്തില്‍ കിടക്കയുമായി വിമാനത്താവളത്തില്‍ എത്തിയിരിക്കുന്നു,” എന്ന അടിക്കുറിപ്പോടെ ‘ദി ലാഫ് ലൂം’ എന്ന എക്‌സ് ഹാന്‍ഡില്‍ ഈ ചിത്രം പങ്കുവെച്ചു. സമൂഹമാധ്യമങ്ങളിൽ ഈ ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്. നിരവധി പേർ ഇതിന് കമൻ്റുകൾ രേഖപ്പെടുത്തുകയും ചെയ്തു.
ഇതിനിടെ യാത്ര തടസ്സപ്പെട്ട യാത്രക്കാർക്ക് ട്രാവൽ വൗച്ചറുകൾ നൽകുമെന്ന് ഇൻഡിഗോ അറിയിച്ചിരുന്നു. ഡിസംബർ മൂന്ന് മുതൽ അഞ്ച് വരെയുണ്ടായ പ്രതിസന്ധിയിൽ ബുദ്ധിമുട്ടിയ യാത്രക്കാർക്ക് 10,000 രൂപയുടെ വൗച്ചറുകളാണ് നൽകുക. സർവീസ് റദ്ദായവർക്കും സർവീസ് ഏറെനേരം വൈകിയവർക്കും വൗച്ചറുകൾ ലഭിക്കും. വരുന്ന 12 മാസത്തിനിടയിൽ ഈ വൗച്ചറുകൾ ഉപയോഗിക്കാം.
Also Read: IndiGo: 10,000 രൂപയുടെ ട്രാവൽ വൗച്ചറുകളുമായി ഇൻഡിഗോ, ലഭിക്കുന്നത് ഇവർക്ക്…
പുതിയ ചട്ടങ്ങൾ നടപ്പാക്കിയതിനെ തുടർന്നുണ്ടായ പൈലറ്റ് ക്ഷാമം കാരണമാണ് രാജ്യവ്യാപകമായി ഇൻഡിഗോ സർവീസുകൾ മുടങ്ങിയത്. സമീപകാലത്തെ ഏറ്റവും വലിയ വ്യോമയാന പ്രതിസന്ധിയായിരുന്നു ഇത്. പൈലറ്റുമാരുടെ ജോലി സമയം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ നടപ്പിലാക്കിയതിൽ ആസൂത്രണപ്പിഴവുണ്ടായെന്ന് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ സമ്മതിച്ചിരുന്നു. നിരവധി ആളുകളാണ് ഇൻഡിഗോ പ്രതിസന്ധിയിൽ വലഞ്ഞത്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ആളുകൾ കുടുങ്ങി. ചില ഇടങ്ങളിൽ പ്രതിഷേധങ്ങളും നടന്നു. ചില വിദേശികളെയും ഇൻഡിഗോ പ്രതിസന്ധി ബാധിച്ചിരുന്നു.
ഈ മാസം 9ഓടെ സർവീസുകൾ സാധാരണ നിലയിലായെന്നാണ് ഇൻഡിഗോ അവകാശപ്പെട്ടത്. 1800ലധികം വിമാനങ്ങൾ സർവീസ് നടത്തിയെന്നും ഇൻഡിഗോ അവകാശപ്പെട്ടു.